കാട്ടാക്കട ബസ് സ്റ്റേഷനിലെ ആക്രമണം; നാല് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി ആനറ്ണി രാജു നിർദേശം നൽകി. സംഭവത്തിന് പിന്നാലെ അടിയന്തര റിപ്പോർട്ട് തേടിയ മന്ത്രി ജീവനക്കാർക്കെതിരെ നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കര്‍ശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ആക്രമണത്തിൽ ഹൈക്കോടതിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നല്‍കിയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് കടാക്കട കെഎസ്ആർടിസി ജീവനക്കാർ മകൾക്ക് മുമ്പിൽ വെച്ച് പിതാവിനെ മർദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനാണ് മർദനമേറ്റത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.
ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ ഉദ്യോഗസ്ഥരോട് പറഞ്ഞതോടെയാണ് തർക്കം ഉണ്ടായ്ത്.തർക്കം രൂക്ഷമായതോടെ വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞത് ജീവനക്കാരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്നാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനത്തിൽ പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ ചികിത്സ തേടി.പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരൻ കൂടിയാണ് പ്രേമൻ. അതേസമയം ഓഫീസിലെത്തി ബഹളം വച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.
കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അടിയന്തര നടപടിയെന്ന് ഗതാഗത മന്ത്രി, റിപ്പോർട്ട് തേടി ഹൈക്കോടതിയും