ജോലി തേടി മലേഷ്യയിലെത്തി, മയക്കുമരുന്ന് മാഫിയകളുടെ കുരുക്കില്‍പ്പെട്ടു! യുവാക്കള്‍ക്ക് വധശിക്ഷ
വെല്‍ഡിങ് ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ മലേഷ്യയിലെത്തിയ മലയാളികളെ വഞ്ചിച്ചെന്നാണ് സൂചന
പത്തനംതിട്ട: അതിജീവനത്തിന് വേണ്ടി മലേഷ്യയിലെത്തിയ നാലു യുവാക്കളെ കാത്തിരിക്കുന്നത് വധശിക്ഷ. ഒറ്റ കുറ്റമേ ഇവര്‍ ചെയ്തിട്ടുള്ളൂ. സ്വന്തം കുടുംബത്തിന്റെ കഷ്ടപ്പാട് ഓര്‍ത്തുപോയി. എന്നാല്‍ ഇവരെ എങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ബന്ധുക്കള്‍. മലേഷ്യയില്‍ മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിനാണ് മലയാളികളായ നാലു യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
മലേഷ്യയില്‍ മയക്കുമരുന്ന് കടത്ത് ഗുരുതര കുറ്റമാണ്. കടുത്ത ശിക്ഷയാണ് ഇതിന് നല്‍കുന്നത്. ഇതോടൊപ്പം അവിടെ ഇവരെ പിന്തുണയ്ക്കാന്‍ ആരുമില്ലാത്തതും തിരിച്ചടിയാണ്. ഇവിടെയുള്ള മാഫിയകളുടെ ഇടയില്‍പ്പെട്ടു പോയതാണ് പ്രശ്‌നം പറ്റിയതെന്ന് ഇവര്‍ പറയുന്നു.
ലഹരി മാഫിയ
ചിറ്റാര്‍ സ്വദേശി സജിത്ത്, പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍, എരുമേലി സ്വദേശി എബി അലക്‌സ്, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍, എന്നിവരാണ് മലേഷ്യയില്‍ വധശിക്ഷ കാത്ത് കഴിയുന്നത്. മലേഷ്യയില്‍ ജോലിയുള്ള എബി അലക്‌സിന്റെ നിര്‍ബന്ധപ്രകാരമാണ് സജിത്ത് മലേഷ്യയിലെത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. ഇത്രയും വലിയ തുക ലഭിക്കുമെന്ന് പറഞ്ഞത് കൊണ്ട് കുടുംബത്തെ ഓര്‍ത്താണ് സജിത്ത് പോയതെന്ന് ഭാര്യ അഖില പറയുന്നു. വിസയ്ക്കായി ഒരു ലക്ഷം മുന്‍കൂറായി അടയ്ക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം വിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തിയതോടെ ഇവര്‍ പിടിയിലാവുകയായിരുന്നു. മുറിയില്‍ മലേഷ്യന്‍ മയക്കുമരുന്ന് മാഫിയയുമായി അടുപ്പമുള്ള ഒരാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതോടെ പോലീസ് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വെല്‍ഡിങ് ജോലി
മലേഷ്യയില്‍ ഈ നാലു പേരും വെല്‍ഡിങ് ജോലിക്കാണ് എത്തിയത്. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലിയാണ് ഇവര്‍ക്ക് കിട്ടിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇവരുടെ റൂമില്‍ നിന്ന് പിടികൂടിയയാള്‍ തമിഴ് വംശജനായ മലേഷ്യക്കാരനാണ്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലം ലഹരിമാഫിയയുടെ കേന്ദ്രമായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. ഈ കമ്പനിയില്‍ നിന്നും പോലീസ് ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കമ്പനിയില്‍ ഉണ്ടായിരുന്ന മറ്റ് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ സിജോ തോമസ് ജയില്‍ മോചിതനായിട്ടുണ്ട്. മറ്റുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ വഴിയാണ് നാട്ടിലുള്ളവര്‍ അറിഞ്ഞത്. അതേസമയം ഇവരെ രക്ഷിക്കാന്‍ എന്ത് ചെയ്യുമെന്ന് ഇവര്‍ ആലോചിക്കുന്നുണ്ട്.
ഏജന്റുമാര്‍ കുടുക്കി
വെല്‍ഡിങ് ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ മലേഷ്യയിലെത്തിയ മലയാളികളെ വഞ്ചിച്ചെന്നാണ് സൂചന. നേരത്തെയും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏജന്റുമാര്‍ ഇവരെ മന:പ്പൂര്‍വം ലഹരിമാഫിയയുമായി ബന്ധിപ്പിച്ചെന്നും അവര്‍ ഇവരെ ഏജന്റുമാരാക്കിയെന്നുമാണ് സൂചന. ഇവരുടെ ബന്ധുക്കളും ഇതുതന്നെയാണ് പറയുന്നത്. അതേസയമം ഇവര്‍ക്ക് വധശിക്ഷ വിധിച്ചതായി മലേഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതേസമയം ഇവര്‍ 16 ദിവസം മാത്രമാണ് മലേഷ്യന്‍ കമ്പനിയില്‍ ജോലി ചെയ്തത്. ഇവര്‍ക്ക് മലേഷ്യന്‍ ഭാഷ വശമില്ലാത്തതാണ് കോടതിയില്‍ തിരിച്ചടിയായതെന്നാണ് സൂചന. വിധി എന്താണെന്ന് പോലും ഇവര്‍ക്ക് കൃത്യമായി മനസിലായിട്ടില്ല. നല്ലൊരു അഭിഭാഷകനെയും ഇവര്‍ക്ക് ഹാജരാക്കാനിയിട്ടില്ല. ഇവര്‍ക്ക് നിയമസഹായം നല്‍കാനായി കുടുംബം മലേഷ്യയിലേക്ക് പോകുമെന്നാണ് സൂചന.
സുഷമ സ്വരാജിന്റെ സഹായം
വധശിക്ഷ വിധിച്ച മലയാളികളുടെ കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്ന് ഇവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കമ്പനി അധികൃതര്‍ അഭിഭാഷകനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍ മോചിതനാകുമെന്നും സജിത്ത് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ ജീവന്‍ അപകടത്തിലാവുമെന്നാണ് സജിത്ത് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് അറിയുന്നത്. അഭിഭാഷകന്‍ ഇയാളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് സൂചന. സജിത്തിന്റെ ബന്ധുക്കളുടെ ആവശ്യത്തോട് സുഷമ സ്വരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ശ്രമിക്കുന്നുണ്ട്. ഇവര്‍ മലേഷ്യയില്‍ ജോലിയെടുത്ത പ്ലാസ്റ്റിക് നിര്‍മാണ സ്ഥാപനം ഒരു മറയായിരുന്നെന്നും ഇവിടെ കൊക്കെയ്ന്‍ ഉല്‍പാദനമാണ് നടന്നതെന്നും മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വധശിക്ഷ കാത്തു കിടക്കുന്നവർ മഹാരാഷ്ട്രയിൽ; 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ല!
യോഗേഷ് മതം മാറി അൽത്താഫായി! തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്ന് ബന്ധുക്കൾ... പിന്നിൽ യുവതി...
ചെങ്ങന്നൂരിൽ രണ്ടില താമരയ്ക്കൊപ്പം? ബിജെപി നേതാക്കൾ പാലായിൽ! മാണിയുമായി ഒന്നര മണിക്കൂർ ചർച്ച...