സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!
തിരുവനന്തപുരം: ഒരു കുറ്റാന്വേഷണ സിനിമാ തിരക്കഥയേക്കാളും സങ്കീര്‍ണമായ തരത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഘട്ടങ്ങള്‍ കടന്ന് പോയത്. ദിലീപിന്റെ അറസ്റ്റായിരുന്നു അന്വേഷണത്തിലെ വന്‍ട്വിസ്റ്റ്. കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. സിനിമാ രംഗത്തും പുറത്തുമുള്ള നൂറിലേറെപ്പേരെ ചോദ്യം ചെയ്തും മൊഴി രേഖപ്പെടുത്തിയും തെളിവുശേഖരണം നടത്തിയും സംഭവബഹുലമായിരുന്നു കേസിന്റെ നാൾവഴികൾ. ഒടുക്കം ദിലീപ് രക്ഷപ്പെടാനാവാത്ത വിധം കുരുക്കാൻ പോലീസ് ഒരു നിര്‍ണായക നീക്കത്തിന് ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ദിലീപ് ഉടന്‍ പുറത്തിറങ്ങും.. നടിയെ ആക്രമിച്ച കേസിൽ തെറ്റുകാരനല്ല! സമയദോഷം ദൈവകോപം മൂലം?
90 ദിവസം തികയുന്നു
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് അഴിയെണ്ണാന്‍ തുടങ്ങിയിട്ട് 90 ദിവസം തികയാന്‍ പോവുകയാണ്. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുള്ളതാണ്. ആറാം തിയ്യതി കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് അറിയുന്നത്.
പ്രതികളെ അടപടലം പൂട്ടും
ദിലീപിനെ അടപടലം പൂട്ടാനുതകുന്ന തരത്തിലുള്ള കുറ്റപത്രം ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സിനിമയിലെ ഉന്നതന്‍ ഉള്‍പ്പെട്ട കേസില്‍ പിഴവുകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കുന്നത്.
വിചാരണയ്ക്ക് പ്രത്യേക കോടതി വേണം
ഈ കേസിലെ വിജയം സര്‍ക്കാരിനേയും പോലീസിനേയും സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണം എന്ന ആവശ്യം പോലീസ് ഉന്നയിച്ചേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
ആലോചിച്ച് തീരുമാനം
കേസിന്റെ വിചാരണ നീണ്ടുപോകാതിരിക്കാനും പ്രതികളുടെ കാര്യത്തില്‍ വേഗത്തിലൊരു തീരുമാനമെടുക്കാനും പ്രത്യേക കോടതിയുടെ സേവനം ഉപകരിക്കും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ചാവും പോലീസ് തീരുമാനമെടുക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നു.
വർഷങ്ങളുടെ ഗൂഢാലോചന
വ്യക്തി വൈരാഗ്യം മൂലം നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ദിലീപിനെതിരെ പോലീസിന് തെളിയിക്കേണ്ടത്. വര്‍ഷങ്ങളോളം നീണ്ട ഗൂഢാലോചനയാണ് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് എന്നാകും പോലീസ് കുറ്റപത്രത്തില്‍ പ്രധാനമായും തെളിയിക്കാന്‍ ശ്രമിക്കുക.
ദിലീപ് രണ്ടാം പ്രതി
പള്‍സര്‍ സുനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന എല്ലാ കൃറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ട് എന്നാണ് പോലീസ് സമര്‍ത്ഥിക്കുന്നത്. കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ രണ്ടാം പ്രതിയുമാക്കിയാവും കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിമിയുടെ രഹസ്യമൊഴി
കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് പ്രമുഖരുടെ ആരുടെയൊക്കെ മൊഴി എടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട് എന്നതില്‍ വ്യക്തതയില്ല. അതേസമയം ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്.
സഹകരിക്കുന്നില്ലെന്ന് പോലീസ്
സംവിധായകന്‍ നാദിര്‍ഷയേയും ഒരുവട്ടം കൂടി പോലീസ് ചോദ്യം ചെയ്‌തേക്കും എന്നാണ് അറിയുന്നത്. രണ്ട് വട്ടം നാദിര്‍ഷയെ ചോദ്യം ചെയ്തിട്ടുണ്ട് പോലീസ്. എന്നാല്‍ നാദിര്‍ഷ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
സ്വാഭാവിക ജാമ്യം
കുറ്റപത്രം സമര്‍പ്പിക്കും മുന്‍പ് ഇനി പ്രമുഖരുടെ അറസ്റ്റുകള്‍ നടന്നേക്കുമോ എന്ന സംശയവും ബാക്കിയാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്.
ദൃശ്യങ്ങൾ തെളിവ്
കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനായിട്ടില്ല എന്നതാണ് പോലീസിന് മുന്നിലുള്ള ഒരു വലിയ പോരായ്മ. അതേസമയം ദൃശ്യങ്ങളുടെ പകര്‍പ്പ് പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് കോടതിയില്‍ പ്രധാന തെളിവാകും.
സുനിയുടെ മൊഴി
മൊബൈല്‍ ഫോണിന് വേണ്ടി പോലീസ് നേരത്തെ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തിരുന്നു. സുനി ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പക്ഷേ ഫോണ്‍ എവിടെയെന്ന് കണ്ടെത്താനായില്ല.
അന്വേഷണം തുടരും
ഫോണ്‍ ഒഴിവാക്കിയാകും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം കുറ്റപത്രം സമര്‍പ്പിച്ച ശേഷവും തുടരുമെന്നാണ് സൂചന. ഫോണ്‍ കണ്ടെത്തിയാല്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും സാധിക്കും.