സ്വർണ്ണക്കടത്ത് കേസിൽ നാല് പേർ കൂടി അറസ്റ്റിൽ: പിടിയിലായത് ജ്വല്ലറി ഉടമകൾ, നിർണായക തെളിവുകൾ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ പിടികൂടി. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് കേസിൽ ഒടുവിൽ പിടിയിലായിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഇവരെ കേന്ദ്ര ഏജൻസി പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ജിഫ്സൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് അബ്ദു ഷമീം, അബ്ദു ഹമീദ് എന്നിവരാണ് ഇതോടെ പിടിയിലായിട്ടുള്ളത്. നാലുപേരുടെയും അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇന്ന് മാത്രമാണ് എൻഐഎ ഉദ്യോഗസ്ഥർ പുറത്തുവിടുന്നത്. ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്.
റിയ ചക്രവർത്തിക്കെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കേസെടുത്തു, മയക്കുമരുന്ന് ഉപയോഗത്തിന് തെളിവ്?
മലപ്പുറത്തെ മലബാർ ജ്വല്ലറി, അമീൻ ഗോൾഡ്, കോഴിക്കോടുള്ള അമ്പി ജ്വല്ലറി എന്നിവിടങ്ങളിൽ എൻഐഎ സംഘമെത്തി തിരച്ചിൽ നടത്തി മടങ്ങിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായിട്ടുള്ള മലപ്പുറം സ്വദേശിയായ അബൂബക്കറിന്റേതാണ് മലബാർ ജ്വല്ലറി. അബ്ദുൾ ഹമീദ് അമീൻ ഗോൾഡിന്റെയും ഷംസുദ്ദീൻ അമ്പി ജ്വല്ലറിയുടെയും ഉടമയാണ്.
സ്വർണ്ണക്കടത്ത് കേസിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കൂടുതൽ പേർ അറസ്റ്റിലായതോടെ കൊടുവള്ളി ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലെയും ജ്വല്ലറികൾ കേന്ദ്രീകരിച്ച് എൻഐഎ- കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. മൂന്ന് ജ്വല്ലറികളിലായി നടത്തിയ തിരച്ചിലിൽ തെളിവായി കണക്കാക്കാക്കാവുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും ലഭിച്ചതായി എൻഐഎ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിടിച്ചെടുന്ന സാധനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗോജെന്ന വ്യാജേന വിദേശത്ത് നിന്ന് സ്വർണ്ണം ഇന്ത്യയിലെത്തിച്ച ശേഷം ഇടനിലക്കാർ വഴി കേരളത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിച്ചുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന സാക്ഷിമമൊഴികളും തെളിവുകളും ഏജൻസിക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേർ കൂടി അറസ്റ്റിലാവുന്നത്. നേരത്തെ കോഴിക്കോട് സ്വദേശിയായ ഷംജു എന്നയാളും കേസിൽ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ ഇതിനകം 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 25 പ്രതികളുള്ള കേസിൽ അഞ്ച് പേർ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്. ഇതിൽ രണ്ട് പേർ വിദേശത്താണുള്ളത്. ഫൈസൽ ഫരീദ്, റബിൻസൺ എന്നിവരെ ഇന്ത്യയിലെത്തിച്ച് അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് എൻഐഎ ഇപ്പോൾ നടത്തിവരുന്നത്.