ലോ അക്കാദമിയിൽ എല്ലാം ശരിയായി, നെഹ്റു കോളേജിലോ? 4 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ !!!
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ ദുരവസ്ഥ തുറന്ന് കാട്ടുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് പാമ്പാടി നെഹ്‌റു കോളേജില്‍ നിന്നായിരുന്നു.
പാലക്കാട് : പാമ്പാടി നെഹ്‌റു കോളേജില്‍ പ്രശ്‌നങ്ങള്‍ അവസാനിയ്ക്കുന്നില്ല. പരീക്ഷയ്ക്കിടെ കോപ്പി അടിച്ചെന്ന് ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ മരണത്തിന് ശേഷം പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാവുകയാണ് നെഹ്‌റു കോളേജില്‍. ജിഷ്ണുവിന്‌റെ മരണത്തിനെതിരെ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‌റ് ചെയ്യാന്‍ തീരുമാനം.
ജിഷ്ണുവിന്‌റെ മരണത്തെ തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കുന്നത്. നിഖില്‍, മുഹമ്മദ് ആഷിഖ്, അതുല്‍ ജസ്, സുജേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കിട്ടയത്. ഇവരുടെ രക്ഷിതാക്കളെയും പുറത്താക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്.
പാമ്പാടിയിലെ നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള 2 എഞ്ചിനീയറിംഗ് കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം ആയിരുന്നു. മാനേജ്‌മെന്‌റും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ഈ തീരുമാനം. യോഗത്തില്‍ തന്നെ നാല് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കോളേജ് വിസമ്മതിച്ചത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും മാനേജ്‌മെന്‌റിന്‌റെ പീഡനങ്ങള്‍ തുറന്ന് പറയുകയും ചെയ്ത നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‌റ് ചെയ്തിരിക്കുന്നത്. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ ദുരവസ്ഥ തുറന്ന് കാട്ടുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് പാമ്പാടി നെഹ്‌റു കോളേജില്‍ നിന്നായിരുന്നു. മുന്‍നിര വിദ്യാര്‍ത്ഥി സംഘടനകളും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. മാനേജ്‌മെന്‌റിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
പാമ്പാടി നെഹ്‌റു കോളേജിലെ സമരത്തിന് ചുവട് പിടിച്ച് പ്രതിഷേധം തുടങ്ങിയ തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒരു പരിധി വരെ വിജയിച്ചു. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം ആയി. എന്നാല്‍ ഇതിനെല്ലാം തുടക്കം കുറിച്ച ജിഷ്ണുവിന്‌റെ രക്തസാക്ഷിത്തത്തിന് ഇത് വരെ പരിഹാരം ആയിട്ടില്ല.
ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും മരണത്തിന് ഉത്തരവാദിയായ അധ്യാപകന് എതിരെയോ, വിദ്യാര്‍ത്ഥി പീഡനം നടത്തിയിരുന്ന മാനേജ്‌മെന്‌റിന് എതിരെയോ ഇത് വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന കോളേജ് മാനേജ്‌മെന്‌റിന്‌റെ പരാതിയിലാണ് ഇപ്പോഴും അന്വേഷണം തുടരുന്നത് പോലും.
വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാം വിഷയം ഏറ്റെടുക്കണമെന്നാണ് ആവശ്യം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാരക്കാരന്‌റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. സമരത്തില്‍ മുഖം മറയ്ക്കാതെ പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് ഹര്‍ഷന്‍ ആവശ്യപ്പെടുന്നു.