നിയമസഭയിൽ സുപ്രധാന ചർച്ച; വനിതാ എംഎൽഎമാർ കനകക്കുന്നിൽ ഫോട്ടോഷൂട്ടിന്റെ തിരക്കിൽ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുകയേയില്ലെന്ന നിലപാടിലായിരുന്നു കേരളത്തിലെ നാല് വനിതാ എംഎൽഎമാർ. സുപ്രധാന ബില്ലുകൾ ചർച്ചചെയ്യുമ്പോൾ സഭയിലെത്താതെ വനിതാ മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ തിരക്കിലായിരുന്നു ഇവർ.
സികെ ആശ, പ്രതിഭാ ഹരി, ഗീതാ ഗോപി, വീണ ജോർജ് എന്നീ നാല് ഇടത് വനിതാ എംഎൽഎമാരാണ് സഭയിൽ ഹാജരാകേണ്ട സമയത്ത് കനകക്കുന്നിൽ ഫോട്ടോഷൂട്ടിന്റെ തിരക്കിലായിപ്പോയത്.വനിതയുടെ ഒാണപ്പതിപ്പിനായുള്ള ഫോട്ടോഷൂട്ടിനാണ് നാൽവർസംഘം എത്തിയത്. മുല്ലപ്പൂവും സെറ്റ് സാരിയും ഉടുത്ത് ഗ്രാമീണ സുന്ദരികളായാണ് കേരള രാഷ്ട്രീയത്തിലെ ഇൗ പെൺപുലികൾ ഫോട്ടോഷൂട്ടിനെത്തിയത്.
നിർദ്ദേശം ലംഘിച്ചു
നിയമസഭ നടക്കുമ്പോൾ ഇടത് എംഎൽഎമാർ നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൗ നിർദ്ദേശം ലംഘിച്ചാണ് എംഎൽഎമാർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. കേരളാ പഞ്ചായത്ത് രാജ് ഭേദഗതിബിൽ, തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബിൽ, കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസഭേദഗതി ബിൽ തുടങ്ങിയ സുപ്രധാന ബില്ലുകളുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്നാണ് വനിതാ എംഎൽഎമാർ വിട്ടുനിന്നത്. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ്,പോലീസിലെ അടിമപ്പണി തുടങ്ങിയ വിഷയങ്ങളിലും സഭയിൽ ആളിക്കത്തിയിരുന്നു. ഇതൊന്നും അറിയാതെയായിരുന്നു കനകക്കുന്നിലെ ഫോട്ടോ ഷൂട്ട്.
പ്രതിഭാ ഹരി
നിയമസഭയിൽ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം കായംകുളം എംഎൽഎ പ്രതിഭാ ഹരിക്കെതിരെ നേരത്തെയും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോൾ സഭയിൽ ഇരിക്കാതെ ആൺസുഹൃത്തിനൊപ്പം ചുറ്റി നടക്കുകയാണെന്നായിരുന്നു ഹരിതയ്ക്കെതിരെ ഉയർന്ന ആരോപണം. പാർട്ടിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്ന രീതിയിൽ മംഗളം ദിനപത്രത്തിലായിരുന്നു വാർത്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിമർശനങ്ങൾക്ക് ഫേസ്ബുക്കിലൂടെ ശക്തമായ മറുപടിയാണ് ഹരിത നൽകിയത്.
വീണാ ജോർജ്ജ്
പ്രമുഖ മാധ്യമപ്രവർത്തകയായ വീണാ ജോർജ്ജ് ആറന്മുളയിൽ നിന്നുള്ള എംഎൽഎയാണ്. സമൂഹ മാധ്യമങ്ങളിൽ വീണാ ജോർജ്ജിനെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നത് അടുത്തിടെയാണ് . കെഎസ്ആർടിസി ബസ്സ്റ്റാന്റിന്റെ ശോചനീയാവസ്ഥ വിവരിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന വീണയുടെ പരാതിയിലായിരുന്നു നടപടി. എന്നാൽ എംഎൽഎയുടേത് പകപോക്കൽ നടപടിയാണെന്നാണ് വിമർശകർ കുറ്റപ്പെടുത്തിയത്.
ഗീതാ ഗോപി
നാട്ടികയിൽ നിന്നാണ് സിപിെഎ സ്ഥാനാർത്ഥിയായിരുന്ന ഗീതാ ഗോപി നിയമസഭയിൽ എത്തിയത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മകളുടെ വിവാഹം ആഢംബരമായി നടത്തിയതിനെതിരെ ഗീതാ ഗോപിയോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന മകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വൈക്കം മണ്ഡലത്തിലെ പ്രതിനിധിയായാണ് സികെആശ നിയമസഭയിലെത്തിയത്.