മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേര് പറയിച്ചു!! ചാരക്കേസിൽ വെളിപ്പെടുത്തൽ
Recommended Video
മാലദ്വീപ്: കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കനലുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കെട്ടടങ്ങിയിട്ടില്ല. കെ കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴാണ് ചാരക്കേസ് ഉദയം കൊണ്ടത്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരെ പോലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റേയും കെ കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് ചാരക്കേസ് വഴി തുറന്നു.
പാർവ്വതിയെ നോക്കി ഉറക്കെ കൂവാൻ തോന്നി.. പാർവ്വതിയും സ്ത്രീവിരുദ്ധയെന്ന് നിർമ്മാതാവ്!
ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ കണ്ടെത്തപ്പെട്ടതാണ്. എങ്കിലും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ചാരക്കേസ് അവസാനിപ്പിക്കുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയ മാനം നൽകി കേസിലെ പ്രതിയായ മാലിദ്വീപുകാരി ഫൗസിയ ഹസ്സന്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ മനോരമ പുറത്ത് വിട്ടിരിക്കുന്നു.
കോളിളക്കമുണ്ടാക്കിയ ചാരക്കേസ്
ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനും കെ കരുണാകരനും ക്രൂരമായി ക്രൂശിക്കപ്പെട്ടു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകണ്ടതായി വന്നു.
പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍
മനോരമ അടക്കമുള്ള പത്രമാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തകള്‍ എഴുതി. കിടപ്പറയിലെ ട്യൂണ മത്സ്യമെന്ന പ്രയോഗമൊന്നും കേരളം മറക്കാറായിട്ടില്ല. ഒടുവില്‍ എരിവും പുളിയും ചേര്‍ത്ത കഥകളെയൊക്കെ തള്ളിക്കളഞ്ഞ് കേസില്‍ കഴമ്പില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഹൈക്കോടതി നമ്പി നാരായണന് 10 ലക്ഷം നഷ്ടപരിഹാരവും അനുവദിച്ചു.
സംശയങ്ങൾ ബാക്കി
ഇതോടെ ചാരക്കേസിന്റെ ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് കരുതിയെങ്കില്‍ തെറ്റി. കരുണാകരന് എതിരെ കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗമുണ്ടാക്കിയതാണ് ചാരക്കേസ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യക്ക് റഷ്യന്‍ സാങ്കേതിക വിദ്യ ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചന ആണെന്നും വിശ്വസിക്കപ്പെടുന്നു. ചാരക്കേസ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത് ഫൗസിയ ഹസ്സന്റെ വെളിപ്പെടുത്തല്‍ വഴിയാണ്.
ഫൗസിയയുടെ വെളിപ്പെടുത്തൽ
ചാരക്കേസില്‍ ശിക്ഷ അനുഭവിച്ച മറിയം റഷീദയും ഫൗസിയ ഹസ്സനും ഇത്രയും നാള്‍ മാധ്യമങ്ങളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു. ചാരക്കേസിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന സംശയം തെളിയിക്കുന്നതാണ് ഫൗസിയയുടെ വാക്കുകള്‍. അക്കാലത്ത് ചാരക്കഥകള്‍ മെനയുന്നതില്‍ മുന്നിലായിരുന്ന മനോരമ തന്നെയാണ് ഫൗസിയയുടെ വെളിപ്പെടുത്തലും പുറത്ത് വിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഭീഷണിപ്പെടുത്തി പേര് പറയിച്ചു
നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുമാണ് ഫൗസിയ പറയുന്നത്. നമ്പി നാരായണന്റെ പേര് ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പറയപ്പിക്കുകയായിരുന്നുവെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. പോലീസ് ഭീഷണിപ്പെടുത്തി തന്റെ പേര് പറയിച്ചതാണ് എന്ന് നമ്പി നാരായണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പേര് ഉച്ചരിക്കാൻ പോലുമായില്ല
പോലീസ് വാഹനത്തില്‍ വെച്ച് മറിയം റഷീദ ഇക്കാര്യം പറഞ്ഞതായി ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയില്‍ നമ്പി നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. പേര് തനിക്ക് ശരിക്കും പറയാന്‍ പോലും സാധിച്ചില്ലെന്നും കുറ്റസമ്മത മൊഴി വീഡിയോയില്‍ പകര്‍ത്തുമ്പോള്‍ എഴുതിക്കാണിച്ച് വായിപ്പിക്കുകയായിരുന്നു എന്നും മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണന്‍ എഴുതിയിരിക്കുന്നു
മകളെ പീഡിപ്പിക്കുമെന്ന് ഭീഷണി
പോലീസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വന്ന സാഹചര്യവും ഫൗസിയ ഹസ്സന്‍ വ്യക്തമാക്കുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള മകളെ മുന്നില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സമ്മതിപ്പിച്ചതെന്ന് ഫൗസിയ പറയുന്നു. നമ്പി നാരായണനെ ആദ്യമായി കാണുന്നത് പോലും സിബിഐ കസ്റ്റഡിയിലാണ്. കേസില്‍ ആദ്യം ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത രമണ്‍ ശ്രീവാസ്തവയെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്നും ഫൗസിയ പറയുന്നു.
കേസ് പിൻവലിപ്പിച്ചു
ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേരള പോലീസിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും എതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഫൗസിയയുടെ മകന്‍ ബിസ്സിനസ്സ് ആവശ്യത്തിന് ഇന്ത്യയിലെത്തിയപ്പോള്‍ ഐബി ഉദ്യോഗസ്ഥര്‍ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. ഇന്ത്യയിലെത്തുന്ന ബന്ധുക്കളോട് മോശമായി പോലീസ് പെരുമാറുമെന്ന് ഭയന്ന് കേസ് പിന്‍വലിക്കാന്‍ സമ്മതിച്ചുവെന്നും ഫൗസിയ പറയുന്നു.
തുടര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മാലിയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കിയെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. ഇത്രയും വര്‍ഷം പഴക്കമുള്ള കേസിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മറിയം റഷീദ, കേരള പോലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ ക്മ്മീഷനില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുകമൂടിയ ചാരക്കേസിൽ വീണ്ടും കനലുകളെരിഞ്ഞ് തുടങ്ങുകയാണ്.