നിര്‍വാജ്യം ക്ഷമ ചോദിച്ച് 'കാപ്പിപ്പൊടിയച്ഛന്‍'; പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്, തിയതി മാറി
കോട്ടയം: പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ കുറിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങളിലാണ് 'കാപ്പിപൊടിയച്ഛന്‍' എന്ന് അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ ക്ഷാമാപണം നടത്തിയത്.
തന്റെ പരമാർശം മനപ്പൂര്‍വം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞുപോയതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലെ ഫാദര്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇസ്ലാം വിരുദ്ധ പ്രസംഗം
പള്ളിയിലെ പ്രസംഗത്തിനിടയില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ ഇസ്ലാം വിരുദ്ധ പ്രസംഗം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ അച്ഛനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നു. ഇതേ തുടര്‍ന്നാണ് ക്ഷമാപണവുമായി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ രംഗത്ത് വന്നിരിക്കുന്നത്.
ഉദ്ദേശിച്ച തരത്തിലല്ല
ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതെന്നാണ് അച്ഛന്‍ വ്യക്തമാക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ വീഡിയോയില്‍ പറയുന്നു.
ധ്യാനത്തിനിടെ
ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊല്ലുന്നതിന്‍റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. ഇസ്‌ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണു മറുപടി പറഞ്ഞത്.
ക്ഷമ ചോദിക്കുന്നു
കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങലെ എനിക്ക് അറിയാം. എനിക്ക് കുറെ സ്നേഹിതരും ഉണ്ട്. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് മനസിലായി. അതില്‍ നിര്‍വാജ്യം ക്ഷമ ചോദിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാനായിരുന്നില്ല ആ പ്രസംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ശിവസേനയുടെ സംരക്ഷണം
ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ചു നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികളാണ് മലബാറിലെ വിശ്വാസികളാണ് ക്രിസ്ത്യൻ കുട്ടികളെ മറ്റു മതസ്ഥർ വിവാഹം കഴിക്കുന്നതായി തന്നോട് പറഞ്ഞതെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും ജോസഫ് പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.
അസത്യം
കുടുംബ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് മുസ്ലിം മതവിശ്വാസികള്‍ക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങളും അസത്യങ്ങളും ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ ഉന്നയിച്ചത്. ടിപ്പു സുല്‍ത്താനെയടക്കം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.
ടിപ്പു സുല്‍ത്താന്‍
'വാഡിയാര്‍ രാജാവിന്‍റെ സൈന്യാധിപനായിരുന്ന ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും പേടിപ്പിച്ചു മതം മാറ്റി. 515 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്'-ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
തെറ്റാണ് പക്ഷെ
പൗരത്വ ബില്ലില്‍ കേന്ദ്രം കാണിച്ചത് തെറ്റാണ്. മുസ്ലിങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്ക് നീതി നിഷേധിക്കപ്പെടാം. പക്ഷെ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. ബോംബൈയില്‍ നമ്മള്‍ നിലനില്‍ക്കുന്നത് ശിവസേന ഉള്ളത് കൊണ്ടാണ്. അല്ലെങ്കില്‍ മുസ്ലിംങ്ങള്‍ നമ്മളെ ബോംബൈയില്‍ ഇല്ലാതാക്കുമെന്നും അച്ഛന്‍ പറയുന്നു.
മക്കയിലെ റോഡ്
ലോകത്ത് ഒരു രാജ്യത്ത് മാത്രമേയുള്ളു മുസ്ലിംങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ പറ്റുന്ന റോഡ്. സൗദിയിലെ മക്കയിലാണത്. മുസ്ലിം റോഡാണ് അത്. അതിലൂടെ നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ക്കാണ്.
അനീതിയാണ്
പക്ഷെ ഇന്ന് കേന്ദ്രം അവരോട് കാണിച്ചത് അനീതിയാണ്. അത് മറ്റൊരു വശം. അവരും അത്ര പുണ്യാളന്‍മാര്‍ ഒന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗം ഉണ്ട്. ക്രിസ്ത്യാനികളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ഹിന്ദുക്കളല്ല, മുസ്സിങ്ങളാണ്. നൈജീരിയയില്‍, സിറിയയില്‍, ഇറാഖില്‍ എല്ലാം മുസ്ലിങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ടിപ്പുവിന്‍റെ പട്ടാളം
വികാരത്തില്‍ ഒരു പക്ഷം പിടിക്കുമ്പോള്‍ മറുവശം കൂടി ഉണ്ടെന്ന് ഓര്‍ക്കണം. ലോകത്ത് എവിടെ ചെന്നാലും നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലിങ്ങളാണ്. ഇന്ത്യയില്‍ നമ്മള്‍ ഭേദപ്പെട്ട നിലയിലാണ്. അടുത്ത കാലത്ത് ചില മതഭ്രാന്തന്‍മാര്‍ വന്നത് മുതലാണ് ഈ ബഹളമൊക്കെ തുടങ്ങിയത്. ടിപ്പുവിന്‍റെ പട്ടാളം ആലുവാ കഴിഞ്ഞ് ആലങ്ങാട് പ്രദേശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് വഴിയിലെ മാവ് അങ്ങട് വളഞ്ഞു. മാവ് വളഞ്ഞത് കാരണം ടിപ്പുവിന്‍റെ പട്ടാളത്തിന് മുന്നോട്ടു പോവാന്‍ സാധിച്ചില്ല. ആ സ്ഥലമാണ് കൂനമ്മാവ് എന്നറിയപ്പെടുന്നത്.
പള്ളി കാണാതെ
അങ്ങനെ പട്ടാളം ചെറായി ബീച്ചിന് അരികിലുള്ള ഒരു പള്ളിക്ക് വരുമ്പോള്‍, ശക്തമായ മഞ്ഞ്. എട്ട് നോമ്പിന്‍റെ കാലമാണ്. ആള്‍ക്കാര്‍ വലിയ പ്രാര്‍ത്ഥനയിലാണ്. അതോടെ ശക്തമായ മഞ്ഞില്‍ ആ പള്ളി അങ്ങട് മറഞ്ഞുപോയി. പള്ളി കാണാതെ ടിപ്പുവിന്‍റെ സൈന്യം മുന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ പോയില്ലായിരുന്നെങ്കില്‍
അപ്പോഴാണ് വാഡിയാറില്‍ മറ്റൊരു യുദ്ധം തുടങ്ങിയത്. ടിപ്പുവിനെ തിരിച്ചു വിളിച്ചു. അങ്ങനെ പോയില്ലായിരുന്നെങ്കില്‍ അഞ്ഞൂറ് വര്‍ഷം മുമ്പ് ആ പട്ടാളം വന്നേനെ. കോട്ടയം, അടൂര്‍, പത്തനംതിട്ട, റാന്നി ദേവലോകം വഴി ആ പട്ടാളം പോയിരുന്നെങ്കില്‍ നിങ്ങളുടെയൊക്കെ പേര് ഫാത്തിമ, സുബൈദ, സുലേഖ, മുസ്തഫ എന്നൊക്കെ ആയേനെയെന്നുമായിരുന്നു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നടത്തിയ പരാമര്‍ശങ്ങള്‍
വീഡിയോ
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്‍റെ ക്ഷമാപണം
പൗരത്വ നിയമത്തിലൂടെ യാഥാര്‍ത്ഥ്യമായത് ഗാന്ധിജിയുടെ സ്വപ്നം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം
ദില്ലിയില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് കോണ്‍ഗ്രസ്? ബിജെപിയെ അകറ്റാന്‍ ആപ്പുമായി സഖ്യം? തള്ളാതെ നേതൃത്വം