ശബരിമലയെച്ചൊല്ലി പോലീസിൽ ചേരിതിരിവ്.. വൻ അഴിച്ച് പണിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തത്വമസി എന്ന പേരില്‍ പോലീസിനകത്തെ സംഘപരിവാര്‍ അനുകൂലികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായുളള വിവരവും പുറത്ത് വന്നിരുന്നു.
ശബരിമല വിഷയത്തോടെ കേരള പോലീസിലെ ഈ ചേരിതിരിവ് പരസ്യമായിരിക്കുകയാണ്. ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ സംഘപരിവാര്‍ അഴിച്ച് വിട്ട അക്രമത്തെ തടയാന്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഉന്നത തലത്തിലെ പല ഉത്തരവുകളും താഴേത്തട്ടില്‍ അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. സര്‍ക്കാര്‍ പോലീസിലെ ചേരിതിരിവിനെ ശക്തമായി തന്നെ നേരിട്ടേക്കും.
പോലീസ് പരാജയപ്പെട്ടു
ശബരിമല ഹര്‍ത്താലിന്റെ പേരില്‍ അക്രമം അഴിച്ച് വിട്ട സംഘപരിവാറിനെ ഫലപ്രദമായി നേരിടാന്‍ പോലീസിന് സാധിച്ചില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. ഹര്‍ത്താലിന്റെ തലേ ദിവസം തന്നെ അക്രമികള്‍ അഴിഞ്ഞാട്ടം തുടങ്ങിയിട്ടും കരുതല്‍ തടങ്കല്‍ അടക്കമുളള നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കരുതല്‍ തടങ്കലിനുളള നീക്കം പോലീസിനുളളില്‍ നിന്ന് തന്നെ സംഘപരിവാറിലേക്ക് ചോര്‍ന്നു എന്നും സിപിഎം ആരോപിക്കുന്നു.
പോലീസിലെ ചേരിതിരിവ്
ശബരിമലയില്‍ യുവതീ പ്രവേശനം നടക്കുകയാണ് എങ്കില്‍ അക്രമ സംഭവങ്ങളുണ്ടാകും എന്ന് ഇന്റലിജന്‍സ് വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മതിയായ മുന്‍ കരുതല്‍ പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. കോഴിക്കോടും തിരുവനന്തപുരത്തുമാണ് പോലീസ് പൂര്‍ണമായും പരാജയപ്പെട്ടതായി വിലയിരുത്തല്‍. പോലീസിലെ ചേരിതിരിവ് ഇതിനൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഷ്ട്രീയ പിന്തുണ
ജില്ലാ തലത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരില്ലെന്നും ആരോപണമുണ്ട്. ക്രമസമാധാന ചുമതലയുളള പോലീസ് ഉന്നതര്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ വീഴ്ച സംഭവിച്ചാലും രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുമെന്ന് പലരും കരുതുന്നു. എന്നാല്‍ ഹര്‍ത്താലിലെ സംഭവ വികാസങ്ങളോടെ രാഷ്ട്രീയ പിന്തുണയും ഇവര്‍ക്ക് ലഭിച്ചേക്കില്ല.
ആൽബം തയ്യാറായില്ല
ഹര്‍ത്താലിലും അതിന് ശേഷവും നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കാനുളള ഉന്നത നിര്‍ദേശം ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല. അക്രമികളെ പിടികൂടാന്‍ ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഫോട്ടോകള്‍ ശേഖരിച്ചതല്ലാതെ ആല്‍ബം തയ്യാറാക്കപ്പെട്ടിട്ടില്ല. ആള്‍ക്ഷാമം കാരണമാണ് ആല്‍ബം തയ്യാറാകാത്തത് എന്നാണ് എസ്പി ഓഫീസുകളിലെ വിശദീകരണം.
സേനയെ അഴിച്ച് പണിയും
ശബരിമല നട അടച്ചതിന് ശേഷം വന്‍ അഴിച്ച് പണിക്കാണ് ആഭ്യന്തര വകുപ്പ് സേനയ്ക്കുളളില്‍ നടത്താന്‍ ഒരുങ്ങുന്നത്. ക്രമസമാധാന പാലനത്തിന്റെ ചുമതലയുളള പല എസ്പിമാര്‍ക്കും കസേര നഷ്ടപ്പെടാനുളള സാധ്യത ഉണ്ട്. കൂടാതെ ഐജിമാര്‍ക്കും അതിന് മുകളിലുളള ഉദ്യോഗസ്ഥര്‍ക്കും സ്ഥാന ചലനം സംഭവിച്ചേക്കാം. എന്തായാലും ശബരിമല വിഷയത്തെ തുടര്‍ന്നുളള പോലീസിലെ ചേരിതിരിവിനെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വേണം കരുതാന്‍.