ഇടതിന് നഷ്ടം; ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും യുഡിഎഫിലേക്ക്, പിജെ ജോസഫ് വിഭാഗവുമായുള്ള ലയനം ഉടന്‍
തിരുവനന്തപുരം: പിളരുന്തോറും വളരും വളരുന്തോറും പിളരുമെന്ന് സാക്ഷാല്‍ കെഎം മാണി തന്നെ വിശേഷിപ്പിച്ച കേരള കോണ്‍ഗ്രസുകള്‍ ഇത് പിളര്‍പ്പിന്റെ കാലമാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസും രണ്ട് വിഭാഗങ്ങളായി പിളര്‍ന്നിരിക്കുകയാണ്. നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പിന്റെ വക്കില്‍ എത്തിച്ച് നില്‍ക്കുമ്പോഴാണ് മറ്റ് രണ്ട് കേരള കോണ്‍ഗ്രസുകളില്‍ അപ്രതീക്ഷിത പിളര്‍പ്പ് ഉണ്ടായിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെ പിജെ ജോസഫ് നടത്തിയ നീക്കങ്ങളാണ് മറ്റ് രണ്ട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളിലും പിളര്‍പ്പിന് ഇടയാക്കിയത്. ഇതുമൂലം എല്‍ഡിഎഫിന് ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ജനാധിപത്യ കേരള കോണ്‍ഗ്രസ്
എല്‍ഡിഎഫ് ഘടക കക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പിളര്‍ത്ത് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും സംഘത്തത്തേയുമാണ് പിജെ ജോസഫ് യുഡിഎഫിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകരും അടുത്ത ദിവസം കേരള കോണ്‍ഗ്രസ് എമ്മില്‍ പിജെ ജോസഫ് വിഭാഗത്തിന് ഒപ്പം ചേരും.
യോഗത്തില്‍ പങ്കെടുക്കില്ല
ജോസഫ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് പങ്കെടുക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം അജന്ഡയിലില്ലെന്ന്കെ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ അവകാശപ്പെട്ടിരുന്നു. ജോസഫുമായി ലയന ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു മുവാറ്റുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പറഞ്ഞത്
കോണ്‍ഗ്രസ് ചെയര്മാന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചിലര്‍ വെറുതെ മുന്നണിയില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപനായ കെഎം ജോര്‍ജ്ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്.
പിജെ ജോസഫിനൊപ്പം
മുൻ എംപി വക്കച്ചൻ മറ്റത്തിൽ അടക്കമുള്ള നേതാക്കളും ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും പിജെ ജോസഫിനൊപ്പം യോജിക്കണം എന്ന തീരുമാനത്തിലേക്കാണ് എത്തിയിട്ടുള്ളതെന്നാണ് ഫ്രാൻസിസ് ജോര്‍ജ് അവകാശപ്പെടുന്നത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ആന്റണി രാജുവും കൂട്ടരും വ്യക്തമാക്കി.
വിരുദ്ധമായ തീരുമാനം
നാല് ദിവസം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനമാണ് ഫ്രാൻസിസ് ജോർജ്ജില് നിന്ന് ഉണ്ടായതെന്നാണ് ആന്റണി രാജു വ്യക്തമാക്കുന്നത്. ഇടതുമുന്നണിയില്‍ തുടരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും വർക്കിങ് ചെയര്മാന് ഡോക്ടർ കെസി ജോസഫും ആന്റണി രാജുവും വ്യക്തമാക്കി.
വ്യക്തിപരമായ നേട്ടത്തിന്
ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സമനില തെറ്റിയെന്നും ആന്റണി രാജുവും വ്യക്തമാക്കി. ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് പുറത്താണ്. ജോസഫ് ഗ്രൂപ്പിലേക്ക് പോകാനുള്ള നീക്കം വ്യക്തിപരമായ നേട്ടത്തിനാണ് വേണ്ടിയാണ്. പാര്‍ട്ടില്‍ ഭൂരിപക്ഷം പേരും എല്‍ഡിഎഫിന് ഒപ്പമാണെന്നും ആന്റണി രാജുവും അവകാശപ്പെട്ടു.
അഭിപ്രായ ഭിന്നത
നേരത്തെ കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ മാണിയുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോൺഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി നാല് സീറ്റില്‍ തിരുവനന്തപുരമടക്കം നാല് സീറ്റില്‍ വിജയിച്ചിരുന്നെങ്കിലും ഒരിടത്തും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജേക്കബില്‍
കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്ന് ജോണി നെല്ലൂര്‍ വിഭാഗത്തെ അടര്‍ത്തിയെടുത്തതിന് പിന്നാലെ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ കൂടി എത്തിക്കാന്‍ കഴിഞ്ഞതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നേതൃത്വം ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ജോസ് കെ മാണിയെ പിന്തള്ളി ഒരു പടി മുന്നില്‍ നില്ക്കാന് പിജെ ജോസഫിന് സാധിച്ചു.
മധ്യകേരളത്തില്‍
ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാല്‍ ഒരു കേരള കോണ്‍ഗ്രസ് കക്ഷി പിളര്‍ന്നത് മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ചെറുതായെങ്കിലും ക്ഷീണം ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ്ജിന് പുറമെ ഇടതുമുന്നണിയോട് സഹകരിക്കുന്ന ആര് ബാലകൃഷ്ണപിള്ളയേയും പിജെ ജോസഫ് ലക്ഷ്യമിടുന്നുണ്ട്.
താല്പര്യമില്ല
പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തേയും തന്നോടൊപ്പം കൂട്ടാന്‍ ജോസഫിന് താല്പര്യമുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെ യുഡിഎഫ് ഘടകക്ഷികള്‍ പലര്‍ക്കും അതില്‍ താല്പര്യമില്ല. അതേസമയം, ആര് ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറെക്കാലമായി ആഗ്രഹമുണ്ട് എന്നത് അനുകൂല ഘടകമാണ്.
ജോസിന്റെ നിലപാട് എന്ത്
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് മടങ്ങണമെന്ന് കെബി ഗണേഷ് കുമാറിനും താല്പര്യമുണ്ടെന്നാണ് കരുതുന്നത്. ഈ നീക്കങ്ങള്‍ എല്‍ഡിഎഫിന് തലവേദനയുണ്ടാക്കുമെങ്കിലും ജോസ് കെ മാണിയുടെ തുടര്‍ന്നുള്ള നീക്കങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പിജെ ജോസഫിന്റെ മേധാവിത്വത്തിന് മുന്നില്‍ യുഡിഎഫില്‍ തുടര്‍ന്നു പോവുക എന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് വളരേയെറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഈ സാഹചര്യത്തില്‍ ജോസ് കെ മാണി യുഡിഎഫ് വിടുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
ബിജെപിയുടേത് നടക്കാത്ത സ്വപ്നമെന്ന് കോണ്‍ഗ്രസ്; 2021 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുക സിഎഎ വിരുദ്ധ സഖ്യം
2019 ലെ ഡെറ്റോള്‍ ലേബലിലും കൊറോണ; ഭീതി പടര്‍ത്തുന്നത് മരുന്ന് കമ്പനികളോ? യാഥാര്‍ത്ഥ്യം ഇതാണ്