ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് നീക്കി വത്തിക്കാൻ, ആകാംഷയുടെ മണിക്കൂറുകൾ, അറസ്റ്റ് ഉടൻ?
കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനകള്‍ ശക്തമാകുന്നു. ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്നാണ്.
രണ്ടാം ദിവസത്തെ ചോ്ദ്യം ചെയ്യലിലും ബിഷപ്പിന്റെ ഉത്തരങ്ങള്‍ തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് കാര്യങ്ങള്‍ അറസ്റ്റിലേക്ക് നീങ്ങുന്നത്. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ എല്ലാ ചുമതലകളില്‍ നിന്നും വത്തിക്കാന്‍ നീക്കി.
ചുമതലകളിൽ നിന്ന് നീക്കി
പീഡന ആരോപണത്തില്‍ കുടുങ്ങിയതിന് പിന്നാലെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാന് കത്ത് നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിച്ച് കൊണ്ടാണ് ബിഷപ്പിനെ ചുമതലകളില്‍ നിന്നും നീക്കിയിരിക്കുന്നത്. എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
ഹൈടെക് ചോദ്യം ചെയ്യൽ
ബിഷപ്പിന്റെ അറസ്റ്റ് ഏതാണ്ട് ഉറപ്പായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് ചോദ്യമുറിയില്‍ ഏഴര മണിക്കൂറോളമാണ് ബിഷപ്പിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. എന്നാല്‍ ബിഷപ്പിന്റെ ഉത്തരങ്ങളില്‍ പോലീസ് സംഘം തൃപ്തരല്ല എന്നാണ് അറിയുന്നത്.
കുറ്റം സമ്മതിച്ചില്ല
കുറ്റം സമ്മതിക്കാന്‍ ബിഷപ്പ് തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്. അതേസമയം ബിഷപ്പിന്റെ പല മൊഴികളും തെറ്റാണെന്ന് പോലീസിന് അപ്പപ്പോള്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച തെളിവുകളും 80ലധികം പേരുടെ സാക്ഷിമൊഴികളും മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
ചോദ്യം ചെയ്യൽ രണ്ടാം ദിനം
ഇന്ന് 100ലധികം ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് ബിഷപ്പിന് വേണ്ടി പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തേക്ക് നീട്ടാതെ രണ്ടാം ദിനം തന്നെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം ഉള്ളത്. അങ്ങനെയെങ്കില്‍ ഉടനെ തന്നെ ബിഷപ്പിന്റെ അറസ്റ്റ് പ്രതീക്ഷിക്കാവുന്നതാണ്.
അറസ്റ്റിന് തടസ്സങ്ങളില്ല
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലായത് കൊണ്ട് തന്നെ കോടതി വിധിക്ക് ശേഷമേ അറസ്റ്റില്‍ തീരുമാനമുണ്ടാകൂ എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അറസ്റ്റിന് തടസ്സങ്ങളൊന്നും ഇല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അക്കാര്യം അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനിക്കാമെന്നും ഡിജിപി വ്യക്തമാക്കി.
പോലീസ് സന്നാഹമൊരുക്കുന്നു
ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സന്നാഹങ്ങള്‍ പോലീസ് തുടങ്ങിയതായും വിവരങ്ങളുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പോലീസ് സേനയെ വിനിയോഗിക്കും. അറസ്റ്റ് ഉണ്ടായാല്‍ തുടര്‍ന്ന് പ്രതിഷേധങ്ങളും ഉണ്ടാകുമെന്ന് പോലീസ് കണക്ക് കൂട്ടുന്നുണ്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
നിയമോപദേശം തേടുന്നു
മധ്യമേഖലാ ഐജി വിജയ് സാക്കറെ ഹൈക്കോടതിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ബിഷപ്പ് ആവര്‍ത്തിച്ചത് കന്യാസ്ത്രീ വ്യ്ക്തി വിരോധം തീര്‍ക്കുന്നു എന്നതാണ്. എ്ന്നാല്‍ കുറ്റകൃത്യത്തില്‍ ബിഷപ്പിനെ പ്രതിചേര്‍ക്കാവുന്ന തെളിവുകള്‍ പോലീസിന് ഇതിനകം തന്നെ ലഭിച്ച് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.