ലോട്ടറി എടുത്ത് സമ്മാനം പ്രതീക്ഷിച്ചിരിക്കുന്നവർ അറിയാൻ! എഴുത്ത് ലോട്ടറിക്കാരുടെ ശ്രമം പാളി...
സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം: ഇന്നല്ലെങ്കിൽ നാളെ സമ്മാനം അടിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. നമ്പറുകൾ കൊണ്ടുള്ള ഭാഗ്യക്കളിയിൽ എന്നെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന് തന്നെയാണ് ടിക്കറ്റ് എടുക്കുന്നവരുടെ പ്രതീക്ഷ. അങ്ങനെ ഭാഗ്യം കടാക്ഷിച്ച നിരവധിപേർ നമുക്ക് മുന്നിൽ ഉദാഹരണങ്ങളായിട്ടുണ്ട്.
എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിലായതയോടെയാണ് സംസ്ഥാന ലോട്ടറി നറുക്കെടുപ്പിന്റെ പിന്നാമ്പുറക്കളികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിച്ചത്തായത്.
എഴുത്ത് ലോട്ടറി...
സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിലുള്ള ഭാഗ്യക്കുറി നറുക്കെടുപ്പ് മെഷീനിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ച രണ്ടുപേരെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. കേരളത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന എഴുത്ത് ലോട്ടറി മാഫിയ സംഘത്തിലെ അംഗങ്ങളായ വള്ളക്കടവ് സ്വദേശി സുധീർ, രാജശ്രീധർ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ നറുക്കെടുപ്പ് മെഷീൻ റിപ്പയർ ചെയ്യാൻ എത്തിയവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു കൃത്രിമം കാണിക്കാനുള്ള ഇവരുടെ നീക്കം. എന്നാൽ മെഷീൻ നന്നാക്കാൻ എത്തിയവർ വിവരം ലോട്ടറി വകുപ്പിൽ അറിയിച്ചതോടെ മെഷീനിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു.
ഹോട്ടലിൽ...
നറുക്കെടുപ്പ് മെഷീൻ റിപ്പയർ ചെയ്യാനായി മാർച്ച് 21നാണ് രണ്ടുപേർ ദില്ലിയിൽ നിന്നെത്തിയത്. നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം ശ്രീചിത്ര ഹോമിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പ്രതികളായ സുധീറും രാജശ്രീധറും ഇവരെ സമീപിച്ചു. നറുക്കെടുപ്പ് മെഷീനിൽ കൃത്രിമം കാണിക്കാൻ സഹായിക്കണമെന്നും, തങ്ങളോടൊപ്പം നിന്നാൽ ലക്ഷങ്ങൾ തരാമെന്നും പറഞ്ഞാണ് ഇവർ കമ്പനി ജീവനക്കാരെ സമീപിച്ചത്. മെഷീനിലെ അവസാന മൂന്നക്കങ്ങളിൽ മാത്രം കൃത്രിമം നടത്തിയാൽ മതിയെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ ഇവരുടെ ആവശ്യം നിരസിച്ച കമ്പനി ജീവനക്കാർ ഉടൻതന്നെ വിവരം ലോട്ടറി വകുപ്പിനെ അറിയിച്ചു. ഇതോടെ സുധീറും രാജശ്രീധറും സ്ഥലംകാലിയാക്കി.
സംശയം...
ലോട്ടറി വകുപ്പ് അധികൃതർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കഴിഞ്ഞദിവസമാണ് രണ്ടു പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരും സംസ്ഥാനമാകെ വ്യാപിച്ചുകിടക്കുന്ന എഴുത്ത് ലോട്ടറി മാഫിയ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് ലോട്ടറി വകുപ്പിലെ ജീവനക്കാരുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശ്രീചിത്രാ ഹോമിലെ നറുക്കെടുപ്പ് മെഷീൻ കേടായതും, ഇതു നന്നാക്കാൻ ദില്ലിയിൽ നിന്ന് ആളുകൾ വരുന്നതും പ്രതികൾ എങ്ങനെ അറിഞ്ഞുവെന്നതാണ് ലോട്ടറി വകുപ്പ് ജീവനക്കാരെ സംശയിക്കാൻ കാരണം. എഴുത്ത് ലോട്ടറി സംഘത്തിന് ലോട്ടറി വകുപ്പ് ജീവനക്കാരുമായി ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു.
കേരളമാകെ...
എല്ലാ ദിവസവും ഭാഗ്യക്കുറി നറുക്കെടുപ്പ് ഉണ്ടെങ്കിലും ഇതിനു സമാന്തരമായി സംസ്ഥാനമാകെ എഴുത്ത് ലോട്ടറിയും തഴച്ചുവളരുകയാണ്. രഹസ്യകേന്ദ്രങ്ങളിൽ നടക്കുന്ന ഇത്തരം ചൂതാട്ടത്തിൽ സംസ്ഥാന ഭാഗ്യക്കുറി ഫലമനുസരിച്ചാണ് വിജയികളെ കണ്ടെത്തുന്നത്. പത്ത് രൂപയ്ക്ക് ഒരു മൂന്നക്ക നമ്പർ എഴുതുന്നതാണ് എഴുത്തുലോട്ടറി. ഇത്തരത്തിൽ എത്ര നമ്പർ വേണെങ്കിലും എഴുതാം. പിന്നീട് സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനവുമായി ഒത്തുനോക്കിയാണ് എഴുത്ത് ലോട്ടറിയിലും വിജയികളെ കണ്ടെത്തുന്നത്. സംസ്ഥാന ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന മൂന്നക്കം കൃത്യമായി എഴുതിയവർക്കാണ് എഴുത്തുലോട്ടറിയിലെ ഒന്നാം സമ്മാനം. ഈ നമ്പർ ഒരു പ്രാവശ്യം എഴുതിയാൽ 5000 രൂപ വരെ സമ്മാനമായി ലഭിക്കും. കൂടുതൽ തവണ എഴുതിയാൽ അതിനനുസരിച്ച് സമ്മാനത്തുകയും ഉയരും.
ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്..
ലോട്ടറിയടിക്കാന്‍ ചില പൊടിക്കൈകള്‍... ഭാഗ്യ ജില്ലകളുണ്ട്, ഭാഗ്യ നമ്പറുകളും...
''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..