ഫോർട്ട് കൊച്ചി–വൈപ്പിൻ റോ–റോയിൽ വനിതകൾക്ക് സൗജന്യ യാത്ര;പ്രഖ്യാപനവുമായി കൊച്ചി കോർപറേഷൻ
കൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ-റോ വെസ്സലുകളിൽ സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം. കൊച്ചി കോർപറേഷന്റേതാണ് ഈ സുപ്രധാന തീരുമാനം. ഷിപ്പ്‌യാർഡിൽ നിർമാണം പൂർത്തിയായ 'സേതുസാഹർ 3' എന്ന പുതിയ റോ-റോ സർവീസ് ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ഈ ആനുകൂല്യവും ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീയതി കൂടി ഉറപ്പാക്കിയ ശേഷമാകും പുതിയ വെസ്സലിന്റെ ഉദ്ഘാടനം നടക്കുക.
നിലവിൽ മൂന്ന് രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. വനിത യാത്രക്കാർക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ല. വണ്ടികൾക്ക് പതിവുപോലെ പണം നൽകി ടിക്കറ്റ് എടുക്കണം. കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' വനിതാ സർവീസുകളുടെ മാതൃകയിലാണ് കോർപറേഷൻ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. മനാഫ് കൗൺസിലിൽ കൊണ്ടുവന്ന പ്രമേയം അംഗീകരിച്ചാണ് പുതിയ നിരക്കിളവ് നടപ്പാക്കുന്നത്. നിത്യേന യാത്ര ചെയ്യുന്ന ഒട്ടേറെ സാധാരണക്കാരായ സ്ത്രീകൾക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും.

കോർപറേഷന്റെ ഉടമസ്ഥതയിലുള്ള റോ-റോ സർവീസ് നിലവിൽ നടത്തുന്നത് കേരള ഉൾനാടൻ ജലഗതാഗത കോർപറേഷനാണ് (കെ എസ് ഐ എൻ സി). എന്നാൽ സർവീസ് വലിയ നഷ്ടത്തിലാണെന്ന കെ എസ് ഐ എൻ സിയുടെ വാദങ്ങളെ കൊച്ചി കോർപറേഷൻ പൂർണ്ണമായി തള്ളുകയാണ്. പുതിയ വണ്ടിയുടെ സർവീസ് സംബന്ധിച്ച് കെഎസ്ഐഎൻസിയുമായി പുതിയ കരാർ ഒപ്പിടുന്നതിന് മുൻപ് കൃത്യമായ വരുമാന കണക്കുകൾ പരിശോധിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാനായി റോ-റോ സർവീസിനായി മാത്രം പ്രത്യേക കമ്പനി (എസ്പിവി) രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് യാത്രാസൗജന്യം നൽകുന്ന തീരുമാനത്തെ പ്രതിപക്ഷം കൗൺസിലിൽ സ്വാഗതം ചെയ്തുവെങ്കിലും ചില ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. ഈ ഇളവുകൾ കാരണം സർവീസ് നഷ്ടത്തിലാണെന്ന് വരുത്തിതീർക്കാനും അത് മറയാക്കി ഭാവിയിൽ റോ-റോ സ്വകാര്യവൽക്കരിക്കാനും ശ്രമിക്കരുതെന്ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ വി എ. ശ്രീജിത്ത് മുന്നറിയിപ്പ് നൽകി. പദ്ധതി വലിയ ബാധ്യതയാകാതിരിക്കാൻ നിരക്കിളവ് നടപ്പാക്കുന്നതിന് മുൻപ് കൃത്യമായ പഠനം വേണമെന്നാണ് ബി ജെ പി കൗൺസിലർ പ്രിയ പ്രശാന്തിന്റെ നിലപാട്.












Click it and Unblock the Notifications