എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും നയപ്രഖ്യാപനം
തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം തുടങ്ങി.ജനക്ഷേമ പ്രവർത്തനങ്ങളും ക്ഷേമവികസന പ്രവർത്തനങ്ങളും തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും.താഴെ തട്ടിൽ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികൾ തുടരും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ഗവർണർ വ്യക്തമാക്കി.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

കൊവിഡ് ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരും.ഇതിനിടയിലും സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം. ഒന്നാം തരംഗം നേരിടാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വലിയ കൈത്താങ്ങായി.എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കും എന്നതാണ് സർക്കാർ നയം. ഇതിനായി 1000 കോടി രൂപ അധികമായി ചെലവാക്കുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.
വാക്സിൻ കൂടുതലായി ശേഖരിക്കാൻ ആഗോള ടെന്റർ വിളിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാക്സിൻ ചാലഞ്ചിൽ പങ്കെടുക്കാൻ സമൂഹത്തിൽ താഴെതട്ടിൽ ഉള്ളവർ പോലും മുന്നോട്ട് വന്നത് മാതൃകാപരമായ നടപടിയാണ്.സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സ സൗജന്യമായി തുടരുന്നുണ്ട്. ആശുപത്രികളില്‍ ഐസിയു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.കൊവിഡ് കേസുകൾ ഉയരുമ്പോഴും മരണനിരക്ക് പിടിച്ച് നിർത്താനായത് നേട്ടമെന്നും ഗവർണർ പറഞ്ഞു.
ആദ്യ കൊവിഡ് തരംഗം കൈകാര്യം ചെയ്യുന്നത് മികച്ച നടപടികളാണ് ജില്ലാ ഭരണകുടവും തദ്ദേശ ഭരണകുടവും സ്വീകരിച്ചത്. കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുകയാണ്. 6.6%സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷം സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. പ്രതികൂല സാഹചര്യത്തിൽ റവന്യൂ വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
താഴെ തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള നയപരിപാടികൾ സർക്കാർ തുടരും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും.കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും.കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഗതി മാറ്റുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാരിനെതിരേയും നയപ്രസംഗത്തിൽ ഗവർണർ വിമർശിച്ചു. വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ഇത് ഫെഡറിലസത്തിന് ചേർന്നതല്ലെന്നും ഗവർണർ പപറഞ്ഞു. സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നയങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.












Click it and Unblock the Notifications