പാരിസ് ഭീകരാക്രമണം: മലയാളിയെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്യുന്നു! ഭീകരനൊപ്പം ആയുധ പരിശീലനം
കൊച്ചി: ലോകത്തെ ഞെട്ടിച്ച 2015ലെ പാരിസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍. സുബ്ഹാനി ഹാജ മൊയ്തീനെ ആണ് ഫ്രാന്‍സില്‍ നിന്നുളള അന്വേഷണ സംഘം ചോദ്യം ചെയ്യുക.
തൊടുപുഴ സ്വദേശിയായ ഇയാള്‍ കനകമല ഐഎസ് കേസിലാണ് പിടിയിലായത്. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം സുബ്ഹാനിക്ക് വിദേശത്ത് ആയുധ പരിശീലനം ലഭിച്ചു എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഹാജി മൊയ്തീന്‍, അബുമീര്‍
കേരളത്തിലടക്കം രാജ്യത്ത് ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുളള ആറ് യുവാക്കളെ അറസ്റ്റ് ചെയ്ത കൂട്ടത്തിലാണ് സുബ്ഹാനിയും പോലീസ് പിടിയിലായത്. തിരുനെല്‍വേലിയില്‍ നിന്നാണ് സുബ്ഹാനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് സിറിയയില്‍ വെച്ച് ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്നു.
കനകമലയില്‍ രഹസ്യം യോഗം
കേരളത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യം യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. പാരിസ് ഭീകരാക്രമണക്കേസില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട് എന്ന് എന്‍ഐഎ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കേരളത്തില്‍ എത്തിയിരിക്കുന്നത്.
ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്യും
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് വിചാരണത്തടവുകാരനായ സുബ്ഹാനിയെ ചോദ്യം ചെയ്യുക. പാരിസ് ഭീകരാക്രമണ കേസുമായി അന്വേഷണം നടത്താന്‍ മൂന്ന് ദിവസം ഇന്ത്യയില്‍ തങ്ങാനുളള അനുമതി ഫ്രഞ്ച് സംഘം തേടിയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്തെ ഒരു തടവുകാരനെ വിദേശത്തെ ഭീകരാക്രമണക്കേസില്‍ യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്.
വിദേശത്ത് ആയുധപരിശീലനം
ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഫ്രഞ്ച് പോലീസിനെ അനുഗമിക്കും. നേരത്തെ തന്നെ എന്‍ഐഎ പാരിസ് ഭീകരാക്രമണ കേസ് അന്വേഷണത്തില്‍ ഫ്രഞ്ച് പോലീസിനോട് സഹകരിക്കുന്നുണ്ട്. സുബ്ഹാനിയെ വെള്ളിയാഴ്ച വരെ ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്. സലാഹ് അബ്ദുസലാമിനെ കൂടാതെ ഭീകരരായ അബ്ദുള്‍ ഹമീദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധപരിശീലനം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.
ഭീകരരെ തിരിച്ചറിഞ്ഞു
പാരിസ് ഭീകരാക്രമണത്തില്‍ പിടിയിലായ മുഹമ്മദ് ഉസ്മാന്‍ അടക്കമുളള രണ്ട് പേരെ നേരത്തെ സുബ്ഹാനി തിരിച്ചറിഞ്ഞിരുന്നു. ഐഎസിന് വേണ്ടി സുബ്ഹാനി ഇറാഖില്‍ പരിശീലനത്തിന് എത്തിയപ്പോള്‍ ഈ രണ്ട് പേര്‍ കമാണ്ടറായിരുന്ന സുലൈമാന്‍ അല്‍ ഫ്രാന്‍സിസിയെ കാണാന്‍ എത്തിയിരുന്നതായാണ് സുബ്ഹാനി എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. ഇക്കാര്യം ഫ്രഞ്ച് അന്വേഷണ സംഘത്തെ എന്‍ഐഎ അറിയിച്ചിരുന്നു.
ഐസിസിന് വേണ്ടി യുദ്ധം
ഓണ്‍ലൈന്‍ വഴി തീവ്രവാദ ആശയങ്ങളിലേക്ക് സുബ്ഹാനി ആകര്‍ഷിക്കപ്പെടുകയും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയുമായിരുന്നു. വിസിറ്റിംഗ് വിസയിലാണ് ഇയാള്‍ ചെന്നൈ വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തിയത്. അവിടെ നിന്ന് ഇറാഖിലെ ഐഎസ് നിയന്ത്രിത മേഖലകളിലെത്തി. ഐഎസിന് വേണ്ടി യുദ്ധം ചെയ്യാന്‍ മൊസൂളിലാണ് ആയുധ പരിശീലനത്തിന് ശേഷം സുബ്ഹാനി നിയോഗിക്കപ്പെട്ടത്.
ഭീകരതയിൽ മനംമടുത്തു
അഞ്ച് മാസത്തോളം ഇറാഖിലും സിറിയയിലുമായി സുബ്ഹാനി താമസിച്ചു. യുദ്ധമുഖത്തെ അക്രമവും രണ്ട് സുഹൃത്തുക്കള്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും സുബ്ഹാനിയുടെ മനംമടുപ്പിച്ചു. തുടര്‍ന്ന് ഐഎസ് വിടാന്‍ തീരുമാനിച്ചതോടെ ഇയാളെ ഭീകരന്‍ തടവിലാക്കി. ജയിലില്‍ കടുത്ത പീഡന അനുഭവിച്ച ഇയാള്‍ ഇന്ത്യയിലും ഭീകരപ്രവര്‍ത്തനം തുടരാം എന്ന് വ്യക്തമാക്കിയതോടെയാണ് മോചിതനായത്.