ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!
Recommended Video
കണ്ണൂര്‍: കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു പുതിയ സംഭവമേ അല്ല. കൊണ്ടും കൊടുത്തും തന്നെയാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ വളര്‍ച്ച. പരസ്പരമുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായുണ്ടാകുന്ന മരണങ്ങളല്ല ഇന്നത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍. അത് ഇരയെ കൊട്ടേഷന്‍ സംഘങ്ങള്‍ കാത്തിരുന്ന് കെണി വെച്ച് പിടിച്ച് വെട്ടിനുറുക്കുന്ന പൈശാചികതയാണ്.
രാഷ്ട്രീയവൈരത്തിന്റെ പേരില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ കൊല്ലപ്പെടുന്നതും കുടുംബങ്ങള്‍ അനാഥമാക്കപ്പെടുന്നതും വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ഇത്രയും ക്രൂരമായ ഒരു മരണം ഒരിക്കലും അര്‍ഹിച്ചിരുന്നില്ല. ഷുഹൈബിന്റെ നാട്ടില്‍ നിന്നും ലഭിക്കുന്ന ചിത്രം മനുഷ്യരെ സ്‌നേഹിച്ചിരുന്ന, ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരന്റേതാണ്.
ആരായിരുന്നു ഷുഹൈബ്
കണ്ണൂര്‍ എടയന്നൂര്‍ സ്വദേശിയായ ഷുഹൈബ് നാട്ടിലെ ഊര്‍ജസ്വലനായ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബ് കൊല്ലപ്പെടുന്നത് തന്റെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴായിരുന്നുവെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. നാട്ടിലെ പാവപ്പെട്ട കുടുംബത്തിലെ അംഗത്തിന് വേണ്ടിയായിരുന്നു ഷുഹൈബ് വൃക്ക ദാനം ചെയ്യാനിരുന്നത്.
സുഹൃത്തുക്കൾക്ക് പറയാനേറെ
ഷുഹൈബിന്റെ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ പറയാനുണ്ട്. കെഎസ്യു തങ്ങളുടെ ഔദ്യോഗിക പേജില്‍ ഷുഹൈബിന്റെ രണ്ട് ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് കിറ്റ് നല്‍കുന്നതും നിര്‍ധനരായ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയുമാണ് ആ ചിത്രങ്ങള്‍.
ഇതാണ് കോണ്‍ഗ്രസ്, ഇങ്ങനെയാണ് കോണ്‍ഗ്രസ്
ഷുഹൈബ് ആരായിരുന്നു എന്ന് ഈ ലോകം അറിയട്ടേ.. ഇതാണ് കോണ്‍ഗ്രസ്, ഇങ്ങനെയാണ് കോണ്‍ഗ്രസ് എന്ന കുറിപ്പോടെയാണ് കെഎസ്യുവിന്റെ പോസ്‌ററ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അത് കൂടാതെ എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍പി സ്‌കൂളിലെ അധ്യാപകന്‍ സഹീര്‍ പുതിയ വളപ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഷുഹൈബിനെ ഓർമ്മിക്കുന്നു
സഹീര്‍ പുതിയ വളപ്പിലിന്റെ പോസ്റ്റ് ഇങ്ങനെയാണ്: രണ്ട് വർഷങ്ങൾക്ക് മുമ്പ് മെയ് മാസം അവസാനം PTA എക്സികുട്ടീവ് യോഗം ചർച്ച , സ്കൂൾ പ്രവേശനോൽസവo. പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാവർക്കും കിറ്റ് കൊടുക്കാൻ തീരുമാനമായി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡിൽ കണ്ടത് ഷുഹൈബിനെ. കാര്യങ്ങൾ ധരിപ്പിച്ചു. പിന്നെ കണ്ടത് ജൂൺ 1 ന് 42 വലിയ കിറ്റുകളുമായി ഷുഹൈബും ഫർസിൻ മജീദും സ്ക്കൂൾ മുറ്റത്ത് ഞങ്ങളേയും കാത്ത് നിൽക്കുന്നതാണ്.
മരിക്കാത്ത നന്മകൾ
ഞങ്ങളെ ഏൽപ്പിച്ച് പോവാൻ ഇറങ്ങിയ ഷുഹൈബിനോട് പൂർവ്വ വിദ്യാർത്ഥിയായ നിങ്ങൾ തന്നെ വിതരണം ചെയ്യണമെന്ന് ഞങ്ങളാണ് നിർബന്ധിച്ചത്. ഈ ലോകത്തെ പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഷുഹൈബിന്റെ ഒരു പ്രവർത്തനവും എന്നത് അനുഭവം സാക്ഷി. നന്മകൾ ഒരിക്കലും മരിക്കാതെ മറക്കാതെ നിലനിൽക്കുക തന്നെ ചെയ്യും . അർഹമായ പ്രതിഫലം സൃഷ്ടാവ് നൽകും. നൽകട്ടെ എന്നാണ് ഷുഹൈബിന്റെ ചിത്രത്തിനൊപ്പമുള്ള സഹീര്‍ പുതിയ വളപ്പിലിന്റെ കുറിപ്പ്.
ആര്യയ്ക്ക് പഠനസഹായം
അത് മാത്രമല്ല, കീഴല്ലൂര്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിലെ പഠിക്കാന്‍ മിടുക്കിയായ ആര്യയ്ക്ക് എഞ്ചിനീയറിംഗ് പഠനത്തിനുള്ള സൗകര്യമൊരുക്കുന്നതിനും മുന്നില്‍ തന്നെ ഷുഹൈബ് ഉണ്ടായിരുന്നു. കാനാട്ടുള്ള വൃദ്ധയായ ദേവകിയമ്മയ്ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിനും മുന്‍കൈ എടുത്തത് ഷുഹൈബ് എന്ന ആ ചെറുപ്പക്കാരന്‍ ആയിരുന്നു.
ദേവകിയമ്മയ്ക്ക് വീട്
ദേവകിയമ്മയുടെ വീടുപണി ഭൂരിഭാഗവും പൂര്‍ത്തിയായിക്കഴിഞ്ഞു. വീട് പൂര്‍ണമാകുന്നത് കാണാന്‍ അനുവദിക്കാതെയാണ് കൊലക്കത്തികള്‍ ഷുഹൈബിനെ വെട്ടിയരിഞ്ഞത്. സ്ഥലത്ത് ആര്‍ക്കെങ്കിലും ചികിത്സയിലിരിക്കെ രക്തം വേണമെങ്കില്‍ ആദ്യം വിളിക്കുക ഷുഹൈബിനെ ആയിരുന്നു. അറുന്നൂറോളം രക്തദാതാക്കളുടെ പട്ടിക സൂക്ഷിച്ചിരുന്നു ഷുഹൈബ്.
സക്കീനയ്ക്ക് കൈത്താങ്ങ്
കൊല്ലപ്പെട്ട ആ ദിവസവും ഷുഹൈബ് ഒരു കുടുംബത്തെ സഹായിച്ചിരുന്നു. എടയന്നൂര്‍ സ്വദേശിയായ സക്കീനയും മൂന്ന് മക്കളും കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത് എന്നറിഞ്ഞ് ഒരു മാസത്തേക്കുള്ള അരിയും ഭക്ഷണ സാധനങ്ങളും ഷുഹൈബ് ആ വീട്ടിലേക്ക് എത്തിച്ചിരുന്നു. ആ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങിയ രാത്രിയാണ് ഷുഹൈബ് അതിക്രൂരമായി കൊത്തിയരിയപ്പെട്ടത്.
ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!
സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ
16കാരി കാമുകന് അയച്ച സന്ദേശങ്ങൾ.. ലൈംഗിക ഇഷ്ടങ്ങൾ.. കുലീനത്വമുള്ള കാമം പഠിപ്പിക്കണമെന്ന്!