വില്ലൻ പഴം തീനി വവ്വാലുകൾ തന്നെ; നിപ്പാ വൈറസിന്റെ ഉറവിടം സ്ഥിരീകരിച്ചു
Recommended Video
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് സ്ഥിരീകരണം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് നിപ്പ വൈറസിന്റെ ഉറവിടം സ്ഥിരീകരിച്ചത്. നിപ്പാ ബൈറസ് ബാധയുണ്ടായിരുന്ന കോഴിക്കോട് ചങ്ങരോത്ത് നിന്ന് മെയ് മാസം വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്കയച്ചിരുന്നെങ്കിലും അവയിൽ വൈറസ് ബാധ ഇല്ലെന്നായിരുന്നു റിപ്പോർട്ട്.
രണ്ടാം തവണ പഴം തീനി വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്കയച്ചതോടെയാണ് ഉറവിടം വവ്വാലുകൾ തന്നെയെന്ന് സ്ഥിരീകരണമായത്. ഇതോടെ നിപ്പ് വൈറസിന്റെ ഉറവിടം സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങി.
ആദ്യഘട്ടം
നിപ്പയുടെ ഉറവിടം സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുന്നതിനായി പേരാമ്പ്ര ചങ്ങാരത്ത് നിന്നും പിടിച്ച 21 വവ്വാലുകളെയാണ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ചത് . എന്നാൽ ഇവയിൽ നിപ്പ വൈറസിന്റെ സാന്നിധ്യം ഇല്ലെന്നായിരുന്നു പരിശോധന ഫലം. എന്നാൽ ചങ്ങാരത്ത് നിന്ന് പിടികൂടിയ വവ്വാലുകൾ പഴം തീനി വവ്വാലുകൾ ആയിരുന്നില്ല. ചെറുപ്രാണികളെ കഴിക്കുന്ന വവ്വാലുകളെ ആയിരുന്നു. ഇവർ നിപ്പ വൈറസ് വാഹകരല്ല. അതിനാലാണ് ആദ്യ പരിശോധനയിൽ ഫലം ഗെഗറ്റീവായത്.
രണ്ടാം ഘട്ടം
നിപ്പയുടെ ഉറവിടം സംബന്ധിച്ച ആശങ്ക കൂടുതൽ ശക്തമായതോടെയാണ് പ്രദേശത്ത് നിന്നും പിടികൂടിയ 51 വവ്വാലുകളെ പരിശോധനയ്ക്കയച്ചത്. ഇവയിൽ ചിലതിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. പഴം തീനി വവ്വാലുകളാണ് നിപ്പ വൈറസ് പകർത്തുന്നതെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന്റെ സ്ഥിരീകരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വൈറസ് വാഹകരാണെങ്കിലും വവ്വാലുകളിൽ രോഗം ബാധിക്കാറില്ല. ഇവർ പഴങ്ങൾ ഭക്ഷിക്കുമ്പോൾ ഉമിനീരിലൂടെ ഇത് പഴത്തിലേക്ക് കടക്കുന്നു. വൈറസ് വാഹകരായ വവ്വാലുകൾ കടിച്ച പഴം കഴിക്കുന്ന മനുഷ്യരിലേക്ക് രോഗം പകരുകയാണ് ചെയ്യുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.
17 ജീവനുകൾ
17 പേരാണ് നിപ്പാ വൈറസ് ബാധിച്ച് മലപ്പുറത്തും കോഴിക്കോടുമായി മരിച്ചത്. തുടക്കത്തിൽ വൈറസ് ബാധ സംബന്ധിച്ച് ചില അവ്യക്തതകൾ ഉണ്ടായത് രോഗം പകരാൻ കാരണമായി. പിന്നീട് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രയത്നഫലമായി വൈറസ് ബാധയെ പിടിച്ച് നിർത്തുകയായിരുന്നു. നിപ്പ പൂർണമായും നിയന്ത്രണവിധേയമായതോടെ മലപ്പുറവും കോഴിക്കോടും നിപ്പ വിമുക്ത ജില്ലകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.