ജലാശയങ്ങളിലെ ലവണാംശവും താപനിലയും മാറുന്നു; മത്സ്യങ്ങളിൽ രോഗബാധ... അഴുകി വൃണമാകുന്നു
കൊച്ചി: പ്രളയം കഴിഞ്ഞതോടെ ഡാമുകളിലും പുഴകളിലുമെല്ലാം മീനുകളുടെ ചാകരയായിരുന്നു. 35 കിലോയിലധികം തൂക്കം വരുന്ന ഭീമൻ മത്സ്യങ്ങൾ ഉൾപ്പെടെ പുഴകളിലേക്ക് ഒഴുകിയെത്തി. ഇതിൽ ആളെക്കൊല്ലി പിരാന മത്സ്യം വരെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിരവധിയാളുകളാണ് കൂട്ടത്തോടെയെത്തി പുഴകളിൽ നിന്നും ഭീമൻ മീനുകളുമായി മടങ്ങിയത്. എന്നാൽ ഇത്തരം പുഴ മത്സ്യങ്ങളിൽ ചില രോഗബാധ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മലബാറിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും എറണാകുളം ജില്ലയിലെ വൈപ്പിൻ, കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലെ ഉൾനാടൻ ജലാശയ മത്സ്യങ്ങളിൽ രോഗബാധ കണ്ടെത്തിയതായി കുഫോസ് അധികൃതർ അറിയിച്ചു.
മത്സ്യങ്ങളുടെ ശരീരം അഴുകി വൃണമുണ്ടാകുന്ന എപ്പിസൂട്ടിക് അൾസറേറ്റീവ്, സിഡ്രോം എന്ന ഫംഗസ് രോഗബാധയാണ് കണ്ടുവരുന്നത്. പ്രളയത്തെ തുടർന്ന് ജലാശയങ്ങളിലെ ലവണാംശത്തിലും താപനിലയിലും മാറ്റം വന്നതാണ് രോഗബാധയ്ക്ക് കാരണമായത്.
പ്രളയത്തെ തുടർന്ന് പുഴകളിൽ അലങ്കാര മത്സ്യങ്ങൾ അടക്കമുള്ള മീനുകൾ എത്തിയിട്ടുണ്ട്. ഒഴുകിയെത്തിയ വലിയ മത്സ്യങ്ങൾ സാധാരണ പുഴ മത്സ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം മത്സ്യങ്ങൾ പുഴ മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നൊടുക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.












Click it and Unblock the Notifications