ഇരുളിന്റെ മറവിൽ യുവതികളെ എത്തിച്ചത് ഭീരുത്വം; എന്തുകൊണ്ട് ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നു?
ഹൈദരാബാദ്: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെ വിമർശിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ. ഇരുളിന്റെ മറവിൽ ശബരിമലയിൽ യുവതികളെ എത്തിച്ചത് ഭീരുത്വമാണെന്ന് മാധവൻ നായർ പ്രതികരിച്ചു.
കനത്ത നാശം വിതച്ച പ്രളയത്തിൽ നിന്നും കേരളത്തെ കരകയറ്റാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ശബരിമല വിഷയത്തിൽ അനാവശ്യമായി ഊർജ്ജം പാഴാക്കുകയാണ്. പ്രളയക്കെടുതി നേരിട്ട കേരളത്തെ പുനർനിർമിക്കാനും പുനരധിവസിപ്പാക്കുനുമുള്ള പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. സർക്കാർ ഇക്കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് സർക്കാർ സ്പോൺസേർഡ് പരിപാടിയാണ്. പാതിരാത്രി അങ്ങനെ ചെയ്യാൻ ആർക്കും സാധിക്കും, പക്ഷെ അത് ഭീരുത്വമാണെന്നും മാധവൻ നായർ വിമർശിച്ചു.
യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾക്ക് അയവ് വന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രവൃത്തി സമാധാന അന്തരീക്ഷം പൂർണമായി തകർത്തു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാത്തത് അവിടുത്തെ ആചാരമാണ്. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്.
സിഖുകാർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും അവരുടേതായ ആചാരങ്ങളുണ്ട്. കോടതിയോ സർക്കാരോ അതിൽ ഇടപെടുന്നുണ്ടോ? എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്. ഇത് രാഷ്ട്രീയ അജണ്ടയാണെന്നും ജി മാധവൻ നായർ കുറ്റപ്പെടുത്തുന്നു.
ഏറെ നാളായി താൻ ബിജെപിയുമായി സഹകരിച്ചിരുന്നുവെന്നും അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ അദ്ദേഹം ഔദ്യോഗികമായി പാർട്ടിയുടെ ഭാഗമാകാൻ ക്ഷണിക്കുകയായിരുന്നുവെന്നും മാധവൻ നായർ വ്യക്തമാക്കി. അടുത്തിടെയാണ് മാധവൻ നായർ ബിജെപിയിൽ ചേരുന്നത്. കേരളാ വികസനം ലക്ഷ്യം വെച്ചുള്ള പ്രർത്തനങ്ങളിൽ ബൗദ്ധിക പിന്തുണ നൽകുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തര്‍പ്രദേശില്‍ അഖിലേഷും മായാവതിയും രാഹുലിനെ കാണും.... മുന്‍കൈയ്യെടുത്ത് ബിഎസ്പി!!