'ഭക്ഷണത്തിന്റെ വില എന്തെന്ന് ഏറ്റവും കൂടുതൽ അറിഞ്ഞവനാണ്..ഇത് ഭക്ഷണത്തിൽ മണ്ണ് വാരിയിടുന്നതിന് തുല്യം'
തിരുവനന്തപുരം; കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾക്കെതിരെ നടക്കുന്ന പ്രചരണങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരം ഇല്ലെന്ന തരത്തിലായിരുന്നു ആക്ഷേപം ഉയർന്നത്. സര്‍ക്കാര്‍ പറഞ്ഞ കറികളൊന്നുമില്ലാതെ വെറും ചോറുമാത്രമായി ഊൺ എന്ന തരത്തിലായിരുന്നു പ്രചപണങ്ങൾ. അതേസമയം വ്യാജപ്രചരണങ്ങൾക്കതെിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുവിക്കര എംഎൽഎ സ്റ്റീഫൻ. സാധാരണക്കാരന്റെ ഭക്ഷണത്തിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണ് ഇപ്പോഴത്തെ പ്രചരണങ്ങൾ എന്ന് എംഎൽഎ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ഭക്ഷണത്തിന്റെ വില ജീവിതത്തിൽ ഏറ്റവും കൂടുതൽ അറിയേണ്ടി വന്നിട്ടുള്ള ഒരാളായത് കൊണ്ടാകും ഇന്നും ഭക്ഷണകാര്യത്തിൽ പ്രത്യേകിച്ച് നിബന്ധനകളോ, നിർബന്ധങ്ങളോ ഒന്നുമില്ല, ഏത് ഭക്ഷണം കിട്ടിയാലും ആസ്വദിച്ച് കഴിക്കാറുമുണ്ട്. ഇപ്പോൾ എം എൽ എ ആയി തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തപ്പോൾ, യാത്രകളുടേയും പരിപാടികളുടേയും എണ്ണവും വർദ്ധിച്ചു. അത് കൊണ്ട് തന്നെ യാത്രക്കിടയിൽ ഏതെങ്കിലും സഖാക്കളുടെ വീട്ടിൽ നിന്നോ, കുടുംബശ്രീയുടെ ഹോട്ടലിൽ നിന്നോ ഒക്കെ ആകും ഭക്ഷണം.അതും പലപ്പോഴും സമയം തെറ്റിയും ആകും. അങ്ങനെ വൈകുന്നതിന്റെ പേരിൽ സഖാക്കളുടെ സ്നേഹബുദ്ധ്യായുള്ള ശാസനകൾ ഉണ്ടാകാറുണ്ടെങ്കിലും അനുസരിക്കാൻ പലപ്പോഴും തിരക്ക് കാരണം കഴിയാറില്ല എന്നതാണ് വാസ്തവം. ഇതിപ്പോ പറയാൻ കാരണം കുടുംബശ്രീ ഹോട്ടലുകൾക്കെതിരെ നടക്കുന്ന പ്രചരണം ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

പൂവച്ചൽ പഞ്ചായത്തിലേയും, ആര്യനാട് പഞ്ചായത്തിലേയും കുടുംബശ്രീയുടെ ഹോട്ടലുകളിൽ നിന്നും ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന ഭക്ഷണം ധാരാളം കഴിച്ചിട്ടുള്ളത് കൊണ്ടും ഇപ്പോഴും കഴിക്കുന്നത് കൊണ്ടും അത് പറയാതെ പോകാനാകില്ല..!
അതി സാധാരണക്കാരായ മനുഷ്യരുടെ ആശ്രയം ആണ് ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീയുടെ ഹോട്ടലുകൾ.വിശപ്പ് രഹിത കേരളം എന്ന ആശയം ആണ് സർക്കാർ ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് , നമ്മുടെ സംസ്ഥാനത്തെ ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന ആഗ്രഹത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെച്ച ബദലാണ് വിശപ്പ് രഹിത കേരളം പദ്ധതി. അതിന്റെ നടത്തിപ്പ് ചുമതല നിർവ്വഹിക്കുന്നതോ എണ്ണത്തിൽ ലോകത്തെ തന്നെ രണ്ടാമത്തെ സ്വയം സഹായ സഹകരണ സംഘമായ കുടുംബശ്രീയും.

കേരളത്തിൽ ആരും പട്ടിണി കിടക്കരുതെന്ന് നിർബന്ധമുള്ള ഒരു സർക്കാർ
ജനകീയ ഹോട്ടൽ എന്ന ആശയത്തിലൂടെ നാമ മാത്രമായ തുകയ്ക്ക് രുചികരമായ ഭക്ഷണം നൽകുന്നതോടൊപ്പം കേരളത്തിലാകെമാനം നൂറ് കണക്കിന് സഹോദരിമാർക്ക് തൊഴിലും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക കൂടിയാണ് ചെയ്യുന്നത്.

കുടുംബശ്രീ യൂണിറ്റുകൾ വഴിയുള്ള ഇരുപത് രൂപയുടെ പൊതിച്ചോർ വാങ്ങുന്നവരിൽ ഇന്ന് സാധാരണക്കാർ മാത്രമല്ല ഉള്ളത്, അതിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ അന്നന്നത്തെ അന്നത്തിന് പണി എടുക്കുന്ന സാധാരണക്കാരുണ്ട്, ലോട്ടറി വിൽക്കുന്നവരുണ്ട്, സെയിൽ ജോലി ചെയ്യുന്നവരുണ്ട്,സമൂഹത്തിന്റെ നാനാ തുറകളിലുള്ള , നൂറും നൂറ്റമ്പതും രൂപയ്ക്ക് ഊണ് കഴിക്കാൻ പാങ്ങുള്ളവർ മുതൽ ഇരുപത് രൂപയുടെ പൊതി പോലും വാങ്ങിക്കഴിക്കാൻ കഴിവില്ലാത്തവർ വരെയുണ്ട്. അവർക്കറിയാം ആ പൊതിയിൽ വിഭവസമ്യദ്ധിയുടെ ആർഭാടങ്ങൾ ഉണ്ടാകില്ല എന്ന്,പക്ഷെ ആ ലഭിക്കുന്ന ഭക്ഷണത്തിന് ഒരു വീടിന്റെ രുചിയുണ്ടാകും. മുളക് കൂട്ടി മാത്രമായാലും കഴിക്കാനുള്ള രുചി. പിന്നെ ലഭിക്കുന്ന തോരനും ഒഴിച്ച് കറിയും അച്ചാറുമൊക്കെ അധികമാണവർക്ക്. അത് കൊണ്ട് തന്നെയാണ് കുടുംബശ്രീ ഹോട്ടലുകൾ സാധാരണക്കാരന് അത്രമേൽ അടുപ്പമുള്ളതായതും.

ആ പൊതികളിൽ സന്തോഷം കണ്ടെത്തുന്ന, പശി അടക്കുന്ന ആയിരക്കണക്കി്ന് മനുഷ്യരാണ് പിറ്റേ ദിവസവും ആ പൊതി വാങ്ങാൻ കുടുംബ ശ്രി ഹോട്ടലുകളുടെ മുന്നിൽ വരിയാകുന്നത്.വിശപ്പ് രഹിത സമൂഹമെന്ന ഇടതുപക്ഷ ആശയം പ്രാവർത്തികമാക്കുന്ന ഒരു സർക്കാരിന്റെ വെൽഫയർ സ്കീമാണ് ജനകീയ ഹോട്ടൽ, അവിടെ ഭക്ഷണമാകുന്നതും കാത്തിരിക്കുന്ന, ആയിരക്കണക്കിന് പേരുടെ ആശ്രയമാണത്.അതിന് എതിരെ നടക്കുന്ന ഏത് പ്രചരണവും സാധാരണക്കാരന്റെ ഭക്ഷണത്തിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണ്. അത് കൊണ്ട് തന്നെയാണ് യഥാർത്ഥ വിമർശ്ശനത്തിനപ്പുറം അതൊരു ദ്രോഹം കൂടിയായി മാറുന്നതും, കുടുംബശ്രീ ഹോട്ടലുകൾ നിലനിൽക്കേണ്ടത്, അത് സംരക്ഷിക്കപ്പെടേണ്ടത് ഭക്ഷണത്തിന്റെ വിലയറിയുന്ന ഏതൊരു മനുഷ്യരുടെയും കടമ മാത്രമല്ല, ബാധ്യത കൂടി ആകുന്നതും അത് കൊണ്ട് കൂടിയാണ്..!',എംഎൽഎ പറഞ്ഞു.

അതേസമയം 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകളിലൂടെ കേരളത്തിൽ ഇതുവരെ 3 കോടിയോളം ആളുകൾക്ക് ഭക്ഷണം നല്‍കിയിട്ടുണ്ടെന്ന് സിപിഎമ്മും വിശദീകരിച്ചിരുന്നു. പത്ത് ലക്ഷത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം നൽകിയിട്ടുള്ളത്. ആയിരം ജനകീയ ഹോട്ടലുകൾ തുറക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനം നടപ്പിലാവുകയും ഇപ്പോൾ 1095 ജനകീയ ഹോട്ടലുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനകീയ ഹോട്ടലുകൾ ഇനിയും വ്യാപിപ്പിക്കുമെന്നതാണ് സർക്കാർ നയമെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.
Recommended Video

ഒരാൾ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ.2009ൽ തന്നെ എൽഡിഎഫ് സർക്കാർ 'മാവേലി' എന്ന പേരിൽ പത്തുരൂപ മുതൽ പതിനഞ്ചു രൂപ വരെയുള്ള നിരക്കിൽ ഊണ് നൽകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 33 ഹോട്ടലുകൾ തുടങ്ങിയിരുന്നതാണ്. എന്നാൽ, 2011ൽ അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തിനുള്ളിൽ ആ ഹോട്ടലുകൾ ഒക്കെ പൂട്ടി. മാവേലി ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യ ധാന്യങ്ങളും മറ്റും നൽകുന്നതിനുള്ള ഫണ്ട് നിർത്തിവച്ചാണ് അന്നത്തെ യുഡിഎഫ് സർക്കാർ അത് പൂട്ടിച്ചത്. ഇപ്പോൾ എൽഡിഎഫ് സർക്കാർ ആരംഭിച്ചിരിക്കുന്ന ജനകീയ ഹോട്ടലുകളുടെ എണ്ണം ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേകമായി ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും സിപിഎം വിശദീകരിച്ചു.












Click it and Unblock the Notifications