ശ്രീറാം വെങ്കിട്ടരാമനെപോലുള്ളവർ ഇനിയുമുണ്ട്; മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാർ: ജി സുധാകരൻ
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ രംഗത്ത്. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവർ സംസ്ഥാനത്ത് ഇനിയുമുണ്ട്. രാത്രിയിൽ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാരാണ് ഇവർ.ഐ.എ.എസുകാർ ദൈവമല്ല, മനുഷ്യന്മാർ തന്നെയാണെന്നും ഐഎഎസ് കിട്ടുന്നതു കൊണ്ട് മാത്രം ആരും നന്നാകാൻ പോകുന്നില്ല. അതൊരു പരീക്ഷ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ; എത്ര ഉന്നതനായാലും പരിരക്ഷ കിട്ടില്ല!
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ നല്ല ആളെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നയാളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. കുറ്റവാളി എത്ര ഉന്നതനായാലും ഈ സർക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായാൽ അവരെയും സംരക്ഷിക്കില്ലെന്ന് കോടിയേരി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ 12.55ന് വെള്ളയമ്പലം-മ്യൂസിയം റോഡിൽ പബ്ലിക് ഓഫീസിന് മുൻവശത്തായിരുന്നു മാദ്ധ്യമപ്രവർത്തകൻ മരിക്കാനിടയായ അപകടം നടന്നത്. പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ബൈക്കിൽ വെള്ളയമ്പലത്ത് സിറാജ് ഓഫീസിൽ എത്തിയശേഷം വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോൾ ഒരു ഫോൺ വന്നതിനെത്തുടർന്ന് റോഡരികിൽ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ അമിത വേഗതയിൽ വന്ന ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന ഫോക്സ് വാഗൺ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.