'സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ല', സിപിഎം നേതൃത്വത്തിന് കത്ത് നൽകി ജി സുധാകരൻ
കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് ജി സുധാകരന്‍ കത്ത് നല്‍കിയത്. കത്ത് നല്‍കിയ കാര്യം സ്ഥിരീകരിച്ച ജി സുധാകരന്‍ വിഷയത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണ് എന്ന് പ്രതികരിച്ചു.
വിഎസിന് പകരം ആനത്തലവട്ടം പതാക ഉയര്‍ത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം
സിപിഎം സംസ്ഥാന സമിതിയിലെ അംഗങ്ങളുടെ പ്രായപരിധി 75 വയസ്സെന്നത് കര്‍ശനമായി നടപ്പിലാക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ആര്‍ക്കെങ്കിലും ഇളവ് നല്‍കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. 75കാരനായ ജി സുധാകരന് സംസ്ഥാന സമിതിയില്‍ ഇളവ് ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുളള ജി സുധാകരന്റെ കത്ത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ ജി സുധാകരന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ജി സുധാകരന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എച്ച് സലാമിന് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു ആരോപണം. പടനിലം സ്‌കൂള്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ജി സുധാകരന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്.
പ്രകാശ് രാജ് രാജ്യസഭയിലേക്ക്? രണ്ടും കല്‍പ്പിച്ച് കെസിആര്‍... ഡല്‍ഹിയില്‍ കെജ്രിവാളുമായി ചര്‍ച്ച
സംസ്ഥാന സമിതിയില്‍ 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കും. അതേസമയം എംഎം മണിയും ജി സുധാകരനും അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ സിപിഎം എന്ത് തീരുമാനമെടുക്കും എന്നത് ശ്രദ്ധേയമാണ്. നാല് ദിവസം നീളുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് തുടക്കമായിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന് പകരം മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനാണ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള രേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും.
Recommended Video