സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും
ഒരാഴ്ചയോളം നീണ്ട മൗനത്തിനുശേഷം മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വ്യാഴാഴ്ച മനസ്സ് തുറക്കും. രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനായി നാളെ രാവിലെ 11ന് അദ്ദേഹം വീട്ടിൽ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.എമ്മിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിരന്തരം തന്നെ അവഗണിക്കുന്ന സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിക്കുമെന്നുമാണ് സുധാകരനുമായി അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതും യു.ഡി.എഫ് പിന്തുണക്കുന്നതും മുന്നിൽ കണ്ട് സി.പി.എം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നീണ്ടകാലം ആലപ്പുഴയിൽ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന സുധാകരനൊപ്പം പാർട്ടി പ്രവർത്തകർ കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സുധാകരൻ മന്ത്രിയായിരുന്നപ്പോഴും പാർട്ടിയിൽ സജീവമായിരുന്നപ്പോഴുമുള്ള ചില വിവാദങ്ങളും ആരോപണങ്ങളും പൊടിതട്ടിയെടുത്ത് തിരിച്ചടിക്കാനാണ് നീക്കം. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാക്കിയിട്ടുണ്ട്.
സുധാകരന്റെ സഹോദരൻ ജി. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കോൺഗ്രസ് വിദ്യാർഥി സംഘടനക്കാരാണെന്നും അവർക്കൊപ്പം കൈകോർക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുമെന്നുമൊക്കെയുള്ള തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. നിലപാടും പ്രതിഷേധവുമെല്ലാം വിശദീകരിക്കാൻ സുധാകരൻ അനുകൂലികളും വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.

അതിനിടെ, സ്വതന്ത്രനായി മത്സരിച്ചാൽ സുധാകരനെ പിന്തുണക്കാനുള്ള തീരുമാനത്തെ കോൺഗ്രസിലെ ഒരു വിഭാഗം എതിർക്കുന്നുമുണ്ട്. ആലപ്പുഴ ജില്ലയിലെ ചില നേതാക്കൾ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. സുധാകരന്റെ തീരുമാനം അറിയുന്നതുവരെ അമ്പലപ്പുഴ മണ്ഡലത്തലേക്ക് മറ്റ് സ്ഥാനാർഥികളെയൊന്നും പരിഗണിക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം ജില്ലാ ഘടകത്തെ അറിയിച്ചിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ച എം. ലിജുവിനെ, കെ. ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറയിലേക്ക് പരിഗണിക്കാനാണ് ആലോചന. അതേസമയം, തൃപ്പൂണിത്തുറയിലേക്ക് കെ. ബാബു ദീപക് ജോയിയെ നിർദേശിച്ചതായും സൂചനയുണ്ട്.
പാർട്ടിക്കെതിരെ ആഞ്ഞടിക്കുമോ?
ജി. സുധാകരൻ നാളെ നടത്തുന്ന വാർത്താസമ്മേളനത്തിൽ പാർട്ടി അവഗണനയോടും അച്ചടക്ക നടപടികളോടും ഇതുവരെ അടക്കി വെച്ചിരുന്ന പ്രതിഷേധമെല്ലാം അണപൊട്ടി ഒഴുകുമെന്നാണ് കരുതുന്നത്. പാർട്ടി അംഗത്വം പുതുക്കാതിരുന്നത് അടക്കമുള്ള കാര്യങ്ങൾ വിവാദമാക്കിയതിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള നിലപാടായിരിക്കും സുധാകരൻ കൈക്കൊള്ളുക. അംഗത്വം പുതുക്കിയില്ലെന്നുള്ള വിവരം താനല്ല പുറത്തുവിട്ടതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടുന്നു. താൻ പുറത്തുപറയാതെ വെച്ചിരുന്ന, പാർട്ടി ഓഫിസിലുള്ള ആ വിവരം അവിടെ നിന്ന് പ്രചരിച്ചതുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കാര്യങ്ങൾ ജനങ്ങളെ അറിയിക്കേണ്ടി വന്നതെന്ന് സുധാകരൻ പറയുന്നു.
കുറിപ്പ് ചർച്ചയായപ്പോഴാണ് അതുവരെ അവഗണിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ വിളിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ വിളിച്ചിട്ട് അംഗത്വം പുതുക്കണമെന്നും മരിക്കുംവരെ നമ്മളെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലേ എന്നാണ് പറഞ്ഞത്. മരിക്കുന്നതിന് മുമ്പേ കഴുത്തറുക്കുകയല്ലേ എന്ന മറുചോദ്യമാണ് താൻ ഉന്നയിച്ചതെന്ന് സുധാകരൻ പറയുന്നു. '58 വർഷം രാവും പകലും നാടൊട്ടുക്ക് ഓടിനടന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവനാണ് ഞാൻ. അഞ്ച് വർഷമായി എനിക്ക് രാഷ്ട്രീയ പരിപാടികളില്ല. ഈ അവസ്ഥയിൽ മനുഷ്യർക്ക് വിഷാദരോഗം വരെ വരാം. പക്ഷേ, മറ്റു പരിപാടികൾക്കായി കോഴിക്കോട് നിന്നുവരെ ആളുകൾ വിളിച്ചതിനാൽ സമയം പോയതറിഞ്ഞില്ല'- സുധാകരൻ പറയുന്നു.
കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും സുഖമില്ലാതിരിക്കുന്ന തന്നെ കാണാൻ ചിലർ വന്നതാണെന്നുമാണ് സുധാകരൻ വ്യക്തമാക്കുന്നത്. കാണാൻ വന്നവരിൽ പല സമുദായക്കാരും പാർട്ടിക്കാരുമൊക്കെയുണ്ട്. അവരൊക്കെ വന്നത് നാളെ താൻ മുഖ്യമന്ത്രിയാകുമെന്ന് കരുതിയല്ലെന്നും അതിന് സാധ്യതയുള്ള ആളല്ല താനെന്നും സുധാകരൻ പറയുന്നു.
സിറ്റിങ് എം.എൽ.എ എച്ച്.സലാമിനെ തന്നെ അമ്പലപ്പുഴയിൽ സി.പി.എം മത്സരിപ്പിക്കുമെന്നാണറിയുന്നത്. സുധാകരൻ ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് ഇപ്പോഴത്തെ അകൽച്ചയുടെ പ്രധാന കാരണം. കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സലാമിന്റെ വിജയം. അതിന് മുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് സുധാകരനും പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾക്കും പരസ്യ ഏറ്റുമുട്ടലുകൾക്കും തുടക്കമായത്. രണ്ടുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന പാർട്ടി വ്യവസ്ഥ പ്രകാരം അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. അതിനു പിന്നാലെ 2022ൽ 75 വയസ്സ് പ്രായപരിധി വ്യവസ്ഥയിൽ സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിവാക്കി.
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം. എച്ച്. സലാമിനെ സുധാകരൻ സഹായിച്ചില്ലെന്നും പ്രചാരണത്തിൽ സജീവമായില്ലെന്നും തെര ഞ്ഞെടുപ്പിന് ശേഷം പരാതികളുയരുകയായിരുന്നു. ഇത് പരിശോധിച്ച സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പേരെടുത്തു കുറ്റപ്പെടുത്തിയതു ജി.സുധാകരനെ മാത്രമാണ്. 2021 നവംബറിൽ സി.പി.എം സംസ്ഥാന കമ്മിറ്റി സുധാകരനെ പരസ്യമായി ശാസിച്ചു. ഇത് മാനസികമായി തളർത്തിയതിനെ തുടർന്നാണ് പാർട്ടി വേദികളിൽ നിന്ന് സുധാകരൻ അകന്നുതുടങ്ങിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
അഖില് ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ












Click it and Unblock the Notifications