തോമസ് ചാണ്ടി മന്ത്രിസഭയിലെ 'വിഴുപ്പ്'... ചുമന്നല്ലെ പറ്റൂ എന്ന് ജി സുധാകരൻ, ഇത് ബൂർഷ്വാ രാഷ്ട്രീയം!
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. വിഴുപ്പ് ചുമന്നല്ലേ പറ്റൂ അലക്കുന്നതുവരെ. വിഴുപ്പ് വഴിയിൽ കളയാൻ പറ്റുമോ എന്നും ജി സുധാകരൻ ചോദിച്ചു. തോമസ് ചാണ്ടി സർക്കാരിനെതിരെ ഹർജി നൽകിയതാണ് ജി സുധാകരനെ ചൊടിപ്പിച്ചത്. ഇത് ബൂർഷ്വാ രാഷ്ട്രീയത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ഇന്നോ നാളെയോ എന്ന് പറഞ്ഞ് നിൽക്കുന്ന സമയതാണ് ചാണ്ടിയെ പരിഹസിച്ച് ജി സുധാകരന്റെ പ്രസ്താവന വന്നിരിക്കുന്നത്. 'ഈ വിഴുപ്പ് ഇനി ചുമക്കണോ' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് സുധാകരന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അതേസമയം ജില്ലാ കളക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്ത് ന്ൽകിയ ഹർജിയിൽ തോമസ് ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമർശനവും വന്നു കഴിഞ്ഞു.
ജില്ലാ കലക്ടറുടെ റിപ്പോർട്ട് തെറ്റാണെങ്കിൽ അത് കലക്ടറുടെ മുന്നിൽ പോയാണ് തെളിയിക്കേണ്ടിയിരുന്നത്. നിങ്ങൾ കോടതിയുടെ മുന്നിൽ പോകാൻ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. സർക്കാരിന്റെ ഭാഗമായ കലക്ടർക്കെതിരെ മന്ത്രിക്ക് എങ്ങിനെ കോടതിയെ സമീപിക്കാനാകുമെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. കൂട്ടുത്തരവാദിത്വമില്ലാത്ത സര്‍ക്കാരെന്ന കോടതി പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനും മുന്നണിക്കും വലിയ തിരിച്ചടിയാകും ഉണ്ടാകുക. രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തു തന്നെ ശബ്ദമുയര്‍ന്നിട്ടും മന്ത്രിയെ പുറത്താക്കാന്‍ സാധിക്കാത്തതില്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരും.
എല്‍ഡിഎഫിനൊപ്പം ആണെന്നേയുള്ളൂ
എൻസിപിക്കെതിരെയും ജി സുധാകരന്റെ കുത്ത്. വിഎസ് അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും തോമസ് ചാണ്ടിയുടെ രാജി എന്ന ആവശ്യം നേരത്തെ തന്നെ മുന്നോട്ടുവെച്ചിരുന്നു. പല സംസ്ഥാനങ്ങളില്‍ എന്‍സിപിയ്ക്ക് വ്യത്യസ്ത നിലപാടാണ് ഉള്ളതെന്നും ഇവിടെ അവര്‍ എല്‍ഡിഎഫിനൊപ്പം ആണെന്നേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു.
രാജി അനിശ്ചിതത്വം തുടരുന്നു
തോമസ് ചാണ്ടിയുടെ രാജി അനശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. തോമസ് ചാണ്ടിക്കായി കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖയാണ് ഹൈക്കോടതിയില്‍ ഹാജരായത്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. 1.45ന് വീണ്ടും വാദം ആരംഭിക്കും. ഉച്ചയ്ക്കുശേഷം എന്‍സിപി നേതൃയോഗവും ചേരും. കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് കോടതി ആദ്യം പരിഗണിച്ചത് ഈ ഹർജി ആയിരുന്നു.
സോഷ്യൽ മീഡിയയിൽ ക്യാംപെയിൻ
ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലത്ത് ബാര്‍ക്കോഴ അഴിമതിയില്‍ കുടുങ്ങിയിട്ടും രാജിവെയ്ക്കാതെ കടിച്ചുതൂങ്ങിയ കെ.എം. മാണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ എന്റെവക500 എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നിലൂടെ പടനയിച്ചതിന് സമാനമായി തോമസ് ചാണ്ടിക്കെതിരെയും പ്രതിഷേധം. മാണിക്ക് 500 ആയിരുന്നെങ്കില്‍ അധികാരം വിട്ടൊഴിയാന്‍ സോഷ്യല്‍ മീഡിയ ചാണ്ടിക്ക് വെച്ചുനീട്ടുന്നത് 1000 മാണ്. മാണിയേക്കാൾ വലിയ ആളല്ലേ കുവൈറ്റ് ചാണ്ടി, അതുകൊണ്ട് അഞ്ഞൂറ് കൊടുത്താൽ മതിയാകില്ലെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.
മിനിമം ആയിരം എങ്കിലും വേണം
തോമസ് ചാണ്ടിയെ സഹായിക്കേണ്ടത് നാമോരുരുത്തരുടേയും കടമയാണ്. മാണിക്ക് കൊടുത്ത അഞ്ഞൂറ് പുള്ളിക്ക് മതിയാകില്ല. അതിനേക്കാൾ വലിയ ആളാണ്. മിനിമം ആയിരം എങ്കിലും വെച്ച് കൊടുക്കണം എന്നും ചിലരുടെ പോസ്റ്റുകൾ പറയുന്നു. എന്റെ വക1000 ഹാഷ് ടാഗ് പ്രചരിപ്പിച്ച് മന്ത്രിയെ താഴെയിറക്കാനുള്ള തിരക്കിലാണിപ്പോൾ സോഷ്യൽ മീഡിയ. കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി എകെ. ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് ഗതാഗത മന്ത്രിയായി ചുമതലയേറ്റത്. മുന്നണി കൈവിട്ട തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ എന്‍സിപി ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നത്തെ ഹൈക്കോടതി പരാമര്‍ശം കൂടി തിരിച്ചടിയായതോടെ ചാണ്ടിയുടെ കസേരയിലുള്ള മണിക്കൂറുകള്‍ എണ്ണപ്പെട്ടുവെന്ന് വേണം കരുതാന്‍.
കോടതി വിധി വരട്ടെ
അതേസമയം തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ കേസിൽ കോടതി പരാമർശങ്ങളുടെ പേരിൽ രാജി അവശ്യപ്പെടാൻ സാധിക്കില്ലെന്ന നിലപാടിലാണ് എൻസിപി നേതൃത്വം. കോടതി വിധി വന്നിട്ട് തീരുമാനിക്കാമെന്നാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ പറഞ്ഞത്. ശശീന്ദ്രൻ രാജിവെച്ചത് വ്യക്തിപരമായ പ്രശ്നംകൊണ്ടാണ്. അതുമായി ചാണ്ടിയുടെ വിഷയത്തെ താരതമ്യം ചെയ്യേണ്ടതില്ലെന്നും പീതാംബരൻ മാസറ്റർ പറഞ്ഞു. എന്നാൽ എൻസിപി യോഗത്തിൽ രാജി അനിവാര്യമാണെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. മുന്നണി മര്യാദ പാലിക്കണമെന്ന് ഭാരവാഹി യോഗത്തില്‍ എന്‍സിപി നേതാക്കള്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.