പൂതന പരാമർശം; ജി സുധാകരന് ക്ലീൻചിറ്റ് നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ, പെരുമാറ്റച്ചട്ടലംഘനമില്ല
ആലപ്പുഴ: പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ് നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ജി സുധാകരന്റെ പരാമർശം മാതൃകാ പെരുമാറ്റച്ചത്തിന്റെ ലംഘനമല്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാനാണ് മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പരാതി നൽകിയത്. വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ടീക്കാറാം മീണ ആലപ്പുഴ കളക്ടറോടും ഡിജിപിയോടും നിർദ്ദേശിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കും; പരാതിക്കാരനെതിരെ കേസ്
ഇതിന് പുറമെ പരാമർശം നടത്തിയ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ടീക്കാറാം മീണ പരാതിയിൽ തീർപ്പ് കൽപ്പിച്ചത്. മന്ത്രി ജി സുധാകരൻ തന്നെ പൂതന എന്ന് വിളിച്ച് അപമാനിച്ചെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ പരാതി.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് പരാതിക്ക് ആധാരമായ പരാമർശം മന്ത്രി നടത്തിയത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും അരൂരിന് ആവശ്യം ഒരു ഇടത് എംഎൽഎയെ ആണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
വീഡിയോ ദൃശ്യങ്ങളും റിപ്പോർട്ടുകളും പരിശോധിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മന്ത്രി ആരെയും പേരെടുത്ത് പറഞ്ഞല്ല പരാമർശം നടത്തിയതെന്ന് നിരീക്ഷിച്ചു. ദുരുദ്ദേശത്തോടെ നടത്തിയ പരാമർശമല്ല അത്. അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. ഷാനിമോൾ സഹോദരിയെ പോലെയാണെന്നും പ്രസംഗത്തിൽ ഷാനിമോൾ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാർത്ഥി പൂതനയാണെന്നോ പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു.