ഇ ശ്രീധരനല്ല... പിണറായി വിജയൻ; ഇ ശ്രീധരൻ മാത്രം വിചാരിച്ചാൽ മെട്രോ ഉണ്ടാകുമോ?
കോഴിക്കോട്: ഇ ശ്രീധരന് മാത്രം മെട്രോ ഉണ്ടാക്കാനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. കൊച്ചി മെട്രോ ഈവർഷംതന്നെ യാഥാർഥ്യമായത് മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചതുകൊണ്ട് മാത്രമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരളസർക്കാരാണ് പണം നൽകിയത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്ന് പിണറായിക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. മാധ്യമങ്ങൾ രാഷ്ട്രീയനേട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാമാശ്രമം ഉണ്ണീരിക്കുട്ടി ട്രസ്റ്റിന്റെ 2016-ലെ പുരസ്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരി രമേശന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടിമാധ്യമങ്ങൾ വിശ്വാസ്യത നിലനിർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് സൊസൈറ്റികൾ നിരവധിയുണ്ടാകാം. എന്നാൽ സഹകരണരംഗത്ത് അത്തരമൊരു സ്ഥാപനം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാത്രമേയുള്ളൂഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്കാരികജാഗ്രത ഏറ്റവും ആവശ്യമുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ എം മുകുന്ദൻ പറഞ്ഞു. വ്യാപാരമേഖലയിലെ പണം വിദ്യാഭ്യാസമേഖലയ്ക്ക് വേണ്ടിയും ഉപയോഗിച്ച വ്യക്തിയായിരുന്നു ഉണ്ണീരിക്കുട്ടിയെന്ന് പുരസ്കാരജേതാവ് രമേശൻ പാലേരി പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണാർഥമുള്ള അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.