വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകും; പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ശ്രീലങ്കൻ ലോബി!!
ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വിഴഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് ശ്രീലങ്കൻ ലോബിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും സര്‍ഗാത്മകതയില്ല. അവര്‍ ഫയലുകള്‍ പൂഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ സർക്കാർ ചെയ്ത പലകാര്യങ്ങളും ജനങ്ങലിലെത്തുന്നില്ലെന്നും സുധാകരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
അന്വേഷണം ഒരുവഴിക്ക് പോകും, പദ്ധതി പൂർത്തിയാക്കൽ മറുവഴിക്കും. പദ്ധതി നടത്തിപ്പിൽ അഴിമതി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവും. ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കാൻ തന്നെയാണ് ഉദ്ദേശമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. നാട്ടുകാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് സിഎജി വ്യക്തമാക്കിയ സാഹചര്യത്തിൽ കരാറിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും, അതുവഴി നമ്മുടെ തീരദേശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതൽ അപകടത്തിലാകുകയും ചെയ്യുന്ന രീതിയിൽ ഈ പദ്ധതി മുന്നോട്ട് പോകാൻ അനുവദിച്ചു കൂട. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് വരുന്നതുവരെയെങ്കിലും ഈ പദ്ധതി നിർത്തിവെക്കണമെന്നുമാണ് വിഎസിന്റെ കത്തിലൂടെ ഉന്നയിച്ച ആവശ്യം.