മുന്‍നിര താരങ്ങള്‍ക്ക് പഴയ പ്രതിഫലം നൽകാനാവില്ല, 50 ശതമാനം കുറയ്ക്കണമെന്ന് സുരേഷ് കുമാർ!
കൊച്ചി: കൊവിഡ് ലോക്ഡൗണ്‍ സിനിമാ രംഗത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് തളളി വിട്ടിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സ്തംഭനാവസ്ഥ മറികടക്കാന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ തങ്ങളുടെ പ്രതിഫലം അന്‍പത് ശതമാനം എങ്കിലും കുറയ്ക്കാന്‍ തയ്യാറാവണം എന്നാണ് നിര്‍മ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ ജി സുരേഷ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാവരും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ കൊവിഡ് മൂലം പ്രതിസന്ധിയിലായ സിനിമാ മേഖല റീ ഓപ്പണ്‍ ചെയ്യുക സാധ്യമുളളൂ. എല്ലാവരും പ്രതിസന്ധിയിലാണ്. വന്‍താരങ്ങള്‍ക്ക് നേരത്തെ കൊടുത്തിരുന്ന പ്രതിഫലം ഇനി വാങ്ങാനാകില്ല. പ്രിയദര്‍ശന്റെ മരക്കാന്‍ പോലൊരു സിനിമ പോലും എന്ന് റിലീസ് ചെയ്യാനാകും എന്ന് പറയാന്‍ പറ്റാത്ത സ്ഥിതിയാണ്. ചൈനീസ് ഭാഷയില്‍ അടക്കം ഡബ്ബ് ചെയ്ത സിനിമയാണ്. വേള്‍ഡ് റിലീസ് പഴയത് പോലെ ആകണമെങ്കില്‍ ഇനിയും സമയമെടുക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
കൊവിഡ് കാരണം ഷൂട്ടിംഗുകള്‍ നിര്‍ത്തി വെച്ചതോടെ ഒന്നും രണ്ടുമല്ല നൂറുകണക്കിന് കോടികളാണ് മലയാള സിനിമയ്ക്ക് നഷ്ടം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറ് കോടി ചിലവില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അടക്കമാണ് പെട്ടിയിലായിരിക്കുന്നത്.
വിഷു, ഈസ്റ്റര്‍ റിലീസുകള്‍ മുടങ്ങിയത് കൊണ്ട് മാത്രം മലയാള സിനിമയ്ക്കുളള നഷ്ടം 300 കോടി വരും എന്നാണ് കണക്കുകള്‍. തീര്‍ന്നില്ല, തിയറ്റര്‍ നിറഞ്ഞോടിക്കൊണ്ടിരുന്ന ചിത്രങ്ങള്‍ ലോക്ക് ഡൗണ്‍ കാരണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ചിത്രീകരണം പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിട്ടുളള ചിത്രങ്ങളുണ്ട്. ചിത്രീകരണം കഴിഞ്ഞ് റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമകളുമുണ്ട്.
ഇവയുടെയൊക്കെ കൂടി നഷ്ടം കണക്ക് കൂട്ടിയാല്‍ അത് 600 കോടിക്കും മുകളില്‍ വരും എന്നാണ് വിലയിരുത്തപ്പെടുന്നത്. 9 ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 26 ആണ്. ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കുന്നത് ഇരുപത് ചിത്രങ്ങളുടേതാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം വിഷു-ഈസ്റ്റര്‍ സീസണില്‍ റിലീസ് ചെയ്യാനിരുന്നതാണ്. ഫഹദ് ഫാസിലിന്റെ മാലിക്, സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ വണ്‍ പോലുളള സിനിമകളും പ്രതിസന്ധിയിലായ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.
ഉദ്ധവ് താക്കറെ രാജി വെക്കും? മുഖ്യമന്ത്രിയായി തുടരാൻ കടക്കേണ്ടത് വൻ കടമ്പ! ചെറുവിരലനക്കാതെ ഗവർണർ!