തല്ലിക്കൂട്ടണോ ഈ പ്രതിഷേധത്തെ? ഗെയില്‍ പൈപ്പ് ലൈനില്‍ കേള്‍ക്കണം ഈ ആശങ്കകള്‍
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സ്ഥമേറ്റെടുക്കല്‍ ഇപ്പോള്‍ ചോരക്കളിയായി മാറിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് മുക്കത്ത് അരങ്ങേറുന്നത്. അതിന് പിന്നില്‍ മറ്റ് ചില താത്പര്യങ്ങള്‍ ഉണ്ട് എന്ന് എത്ര വാദിച്ചാലും ജനങ്ങളുടെ ആശങ്കകളെ കാണാതിരിക്കാനാവില്ല.
എന്താണ് ഗെയില്‍? എന്തിനാണ് ഗെയില്‍? ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളോ... അതോ യഥാര്‍ത്ഥ ആശങ്കയോ?
ഗെയില്‍ പദ്ധതിയുടെ തുടക്കത്തില്‍ അതിനെ അതിശക്തമായി എതിര്‍ത്ത സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണത്തിലെത്തുന്നതിനും ഏറെ മുമ്പ് തന്നെ ഗെയിലെതിരെയുള്ള നിലപാട് സിപിഎം മാറ്റിയിരുന്നു എന്നത് സത്യം തന്നെ. മാത്രമല്ല, പദ്ധതി നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗെയിൽ സമരത്തിൽ പോലീസിന്റെ നരനായാട്ടെന്ന് സിപിഎം പ്രാദേശിക നേതൃത്വം.. അറസ്റ്റിലായത് നിരപരാധികൾ
ഇതെല്ലാം രാഷ്ട്രീയവും സാങ്കേതികവും ആയ കാര്യങ്ങള്‍ ആണ്. എന്നാല്‍ പ്രതിഷേധത്തിനിറങ്ങി പോസീന്റെ തല്ലുകൊണ്ട് തല പൊട്ടുന്നവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കേണ്ടതുണ്ട്.
സുരക്ഷയെ ചൊല്ലി
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ ഏറ്റവും വലിയ ആശങ്ക സുരക്ഷ തന്നെയാണ്. മുമ്പുണ്ടായിട്ടുള്ള അപകടങ്ങളെ കുറിച്ചറിയുമ്പോള്‍ ജനം ഭയപ്പെടുന്നതിനെ എങ്ങനെ തെറ്റ് പറയാന്‍ കഴിയും?
ഭൂമി ഏറ്റെടുക്കുമ്പോള്‍
ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുന്നില്ല എന്നത് സത്യം തന്നെ. എന്നാല്‍ ഉപയോഗാവകാശം ഗെയിലിനാണ്. ഈ ആശങ്കക്കും അടിസ്ഥാനമില്ലേ?
കൃഷി ചെയ്യാന്‍
പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതിന് വിലക്കില്ല. എന്നാല്‍ വലിയ മരങ്ങളൊന്നും അവിടെ നട്ട് വളര്‍ത്താന്‍ പാടില്ല. പച്ചക്കറികൃഷിയും നെല്‍കൃഷിയും അടക്കമുള്ളവ ചെയ്യുന്നതില്‍ കുഴപ്പവും ഇല്ല.
ഭൂമിക്ക് നഷ്ടപരിഹാരം
ഉടമസ്ഥാവകാശം കൈമാറാത്തതിനാല്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുകയും കുറവാണ്. നേരത്തെ ന്യായവിലയുടെ 10 ശതമാനം ആണ് നിശ്ചയിച്ചിരുന്നത് എങ്കിലും ഇപ്പോഴത് ന്യായവിലയുടെ അമ്പത് ശതമാനമാക്കി ഉയര്‍ത്തിട്ടുണ്ട്.
വിളകള്‍ക്കും നഷ്ടപരിഹാരം
ഭൂമിയിലെ വിളകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ എത്രത്തോളം ജനങ്ങളിലേക്ക് എത്തും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
നിയമ ലംഘനം
1962 ലെ പെട്രോളിയം ആന്റ് മിനറല്‍ പൈപ്പ് ലൈന്‍ ആക്ടിന്റെ പച്ചയായ ലംഘനം ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ ആക്ടിലെ സെക്ഷന്‍ 7 ല്‍ കൃത്യമായി പറയുന്നുണ്ട് ഭൂമി ഏറ്റെടുക്കാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍.
തല്ലിച്ചതക്കണോ
ഈ വിഷയങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അല്ലാതെ, സമരങ്ങളെ തല്ലിച്ചതച്ചാല്‍ തീരാവുന്നതല്ല പ്രശ്നങ്ങള്‍.
താത്പര്യക്കാര്‍ ഉണ്ട്
ഗെയില്‍ വിരുദ്ധ സമരത്തിലും സ്ഥാപിത താത്പര്യക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടാകാം. അവരെ കണ്ടെത്തുകയും മാറ്റി നിര്‍ത്തുകയും ആണ് വേണ്ടത്. അതിന് ആദ്യം ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം.
ഇവിടെ മാത്രം പ്രശ്നം
കേരളത്തില്‍ ഇതിനകം തന്നെ പല സ്ഥലങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനിന് വേണ്ടി ഭൂമി ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് മുക്കത്ത് മാത്രം കാര്യങ്ങള്‍ ഇത്രത്തോളം കൈവിട്ട് പോയത് എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.