പോലീസിന് മുന്നിൽ നീനു കരഞ്ഞ് പറഞ്ഞു.. മുഖ്യമന്ത്രി പോയിട്ട് നോക്കാമെന്ന് ഗാന്ധിനഗർ എസ്ഐ! സസ്പെൻഷൻ
Recommended Video
കോട്ടയം: പോലീസിന്റെ അനാസ്ഥ മൂലം കേരളത്തില്‍ ഒരു ജീവന്‍ കൂടി ഇല്ലാതായിരിക്കുന്നു. കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ പി ജോസഫിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്ത് വരുന്നത് പോലീസിന്റെ ഗുരുതര വീഴ്ചയാണ്.
കെവിനെ തന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ വിവരം ഭാര്യ നീനു ഗാന്ധിനഗര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് നീനുവിന്റെ പരാതിക്ക് മേല്‍ പോലീസ് അടയിരുന്നു. ആ അവഗണയുടെ വില കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ ആയിരുന്നു. പോലീസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പോലീസിന്റെ അലംഭാവം
കെവിന്റെയും നീനുവിന്റെയും പ്രണയത്തിനും വിവാഹത്തിനും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതേ തുടര്‍ന്ന് കെവിനൊപ്പം നീനു ഇറങ്ങിപ്പോയി. ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഗാന്ധി നഗര്‍ പോലീസിന് ഈ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് വിവരം. കെവിനും നീനുവിനും വീട്ടുകാരുടെ ഭീഷണിയുണ്ടെന്ന വിവരവും പോലീസിന് അറിവുണ്ടായിരുന്നു.
നീനുവിന്റെ ആരോപണം
നീനുവിന്റെ വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെവിനൊപ്പമേ പോകൂ എന്ന് നീനു തീര്‍ത്ത് പറഞ്ഞു. പതിനെട്ട് വയസ്സ് പ്രായപൂര്‍ത്തിയായ തന്നെ വീട്ടുകാര്‍ക്കൊപ്പം വിടില്ല എന്ന ഉറപ്പിലാണ് പോലീസ് സ്‌റ്റേഷനിലേക്ക് അന്ന് വിളിച്ച് വരുത്തിയതെന്ന് നീനു പറയുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ പിടിച്ച് കൊണ്ടുപോയ്‌ക്കൊള്ളാന്‍ എസ്‌ഐ വീട്ടുകാരോട് പറഞ്ഞുവെന്നും നീനു ആരോപിക്കുന്നു.
കെവിനെ വിളിച്ചിട്ട് കിട്ടിയില്ല
എന്നാല്‍ നീനു അതിന് തയ്യാറാകാത്തത് കൊണ്ട് കെവിനൊപ്പം പോകുന്നു എന്ന് എഴുതി വാങ്ങിയാണ് നീനുവിനെ പോലീസ് അന്ന് പറഞ്ഞയച്ചത്. തുടര്‍ന്ന് നീനുവിനെ ഒരു ഹോസ്റ്റലിലേക്ക് മാറ്റി. ശനിയാഴ്ച വരെ കെവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്നും നീനു പറയുന്നു. ബന്ധുവിനെ വിളിച്ച് ചോദിച്ചപ്പോഴാണ് കെവിനെ അവര്‍ പിടിച്ച് കൊണ്ട് പോയതായി അറിഞ്ഞതെന്നും നീനു പറയുന്നു.
പരാതി സ്വീകരിച്ചില്ല
ഞായറാഴ്ച പുലര്‍ച്ചെയാണ് നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ പത്തംഗ സംഘം മാന്നാനത്തെ വീട്ടില്‍ വെച്ച് കെവിനെ തട്ടിക്കൊണ്ട് പോയത്. ചാലിയക്കര തോട്ടില്‍ പുലര്‍ച്ചയോടെ കെവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറ് മണിയോടെ കെവിന്റെ അച്ഛനായ ജോസഫ് ജേക്കബ് ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നാണ് ആക്ഷേപം.
കരഞ്ഞ് പറഞ്ഞിട്ടും അലിവില്ല
ഇതോടെ രാവിലെ പതിനൊന്ന് മണിക്ക് നീനു തന്നെ നേരിട്ട് സ്റ്റേഷനിലെത്തി. കെവിനെ കാണാനില്ലെന്നും തന്റെ സഹോദരന്‍ അടക്കമുള്ളവര്‍ തട്ടിക്കൊണ്ട് പോയതാണ് എന്നും പരാതി നല്‍കി. എന്നാല്‍ കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടി ഉണ്ടെന്നും അതിന്റെ തിരക്കുകള്‍ കഴിഞ്ഞ ശേഷം അന്വേഷിക്കാം എന്നൊരു ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പോലീസ് നല്‍കിയത്. നീനു കരഞ്ഞ് പറഞ്ഞിട്ടും പോലീസ് അന്വേഷണം നടത്താന്‍ തയ്യാറായില്ല.
അന്വേഷണം നടത്താതെ പോലീസ്
ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ, എംഎസ് ഷിബുവാണ് ഇത്ര നിരുത്തരവാദപരമായി ഇടപെടല്‍ നടത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോയവരുമായി എസ്‌ഐയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരുമായി എസ്‌ഐ ഇടയ്ക്കിടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ ഇപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ എത്തും എന്നുമാണ് അന്വേഷണം നടത്തുന്നതിന് പകരം എസ്‌ഐ പറഞ്ഞ് കൊണ്ടിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
എസ്‌ഐ കൈക്കൂലി വാങ്ങി?
കെവിനെ തട്ടിക്കൊണ്ട് പോയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് അന്വേഷണം നടത്താന്‍ തയ്യാറായത്. പുലര്‍ച്ചെ തട്ടിക്കൊണ്ട് പോയ കെവിനെ അന്വേഷിക്കാന്‍ പോലീസ് തയ്യാറായത് വൈകിട്ട് നാല് മണിക്കാണ്. ഒരല്‍പം ജാഗ്രത ഇക്കാര്യത്തില്‍ പോലീസ് കാട്ടിയിരുന്നുവെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോയവരില്‍ നിന്നും എസ്‌ഐ കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്.
നടപടിയെടുത്ത് സർക്കാർ
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം പോലീസ് റിപ്പോര്‍ട്ട് നല്‍കണം. അതിനിടെ കെവിന്‍ കേസില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. നീനുവിന്റെ പരാതി അവഗണിച്ച എസ്‌ഐ ഷിബുവിനെയും എഎസ്ഐയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്ഫി വിഎം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിരിക്കുകയാണ്. മേല്‍നോട്ട ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
തളർന്ന് വീണ് നീനു
പ്രതികളില്‍ നിന്നും എസ്‌ഐ കൈക്കൂലി വാങ്ങിയെന്ന പരാതി ഡിവൈഎസ്പി അന്വേഷിക്കുകയാണ്.സംഭവത്തില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ പത്ത് പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു. തെന്മല ഇടമണ്‍ സ്വദേശി നിഷാനെ തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതിനിടെ കെവിന്റെ മരണവിവരം അറിഞ്ഞ് തളര്‍ന്ന് വീണ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.