ഇരട്ടത്താപ്പടിച്ച് ഗണേഷ്..!! അമ്മ പിരിച്ച് വിടണം..!! സംഘടന നടീനടന്മാര്‍ക്ക് നാണക്കേട്..!!
കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ വേണ്ടത്ര ജാഗ്രതയോടെ ഇടപെട്ടില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതിനേക്കാള്‍ അമ്മയ്ക്ക് പ്രഥമ പരിഗണന ആരോപണ വിധേയനായ നടനോടാണ് എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍.
അമ്മയുടെ പത്രസമ്മേളനത്തില്‍ ദിലീപിന് വേണ്ടി വാദിക്കുകയും അമ്മയെ പിളര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തി ആയിരുന്നു ഗണേഷ്. എന്നാല്‍ യോഗത്തിന് മുന്‍പ് ഗണേഷ് സംഘടനാ പ്രസിഡണ്ട് ഇന്നസെന്റിന് അയച്ച കത്ത് ചര്‍ച്ചയാവുന്നത് നടന്റെ നിലപാടിലെ ഇരട്ടത്താപ്പ് കൂടി കൊണ്ടാണ്.
അമ്മ പിരിച്ച് വിടണം
താരസംഘടനയായ അമ്മ പിരിച്ച് വിടണം എന്നാവശ്യപ്പെട്ടാണ് സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിന് മുന്‍പ് വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ് കുമാര്‍ കത്തയച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലെ ഗണേഷിന്റെ നിലപാടിന് തികച്ചും വിപരീതമായാണ് കത്തിലെ വിവരങ്ങള്‍.
രൂക്ഷമായ വിമര്‍ശനം
അമ്മയുടെ പ്രസിഡണ്ടും നടനും എംപിയുമായ ഇന്നസെന്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ ഇടപെട്ടില്ലെന്ന് ഗണേഷ് കുമാര്‍ ആരോപിക്കുന്നു.
നേതൃത്വത്തിനെതിരെ
അമ്മയുടെ കപട മാതൃത്വം പിരിച്ച് വിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് ആവശ്യപ്പെടുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മയുടെ നേതൃത്വം ചെയ്തത് തിരശ്ശീലയ്ക്ക് പിന്നിലൊളിക്കലാണ്.
സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം
പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം ആണെന്ന് ഓര്‍ക്കണമെന്നും പതിമൂന്ന് പേജുള്ള കത്തില്‍ ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായ വിഷയത്തില്‍ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ അമ്മ തയ്യാറായില്ല.
അമ്മ നിസംഗത പാലിച്ചു
ആക്രമിക്കപ്പെട്ട നടിക്ക് മാത്രമല്ല, ദിലീപിനും ഉണ്ട് കത്തിലെ പിന്തുണ. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിച്ചുവെന്ന് ഗണേഷ് ആരോപിക്കുന്നു. പ്രസിഡണ്ടായ ഇന്നസെന്റിനോട് വിഷയത്തില്‍ പ്രതികരിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടും നിലപാട് സ്വീകരിച്ചില്ല.
പിന്നെന്തിനാണ് സംഘടന
ആ വിഷയത്തില്‍ മമ്മൂട്ടിയുടെ വീട്ടില്‍ പേരിന് ഒരു യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെക്കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. ഒരംഗം ക്രൂരമായി ആക്രമിക്കപ്പെടുമ്പോളും, പരസ്യമായി അധിക്ഷേപിക്കപ്പെടുമ്പോഴും ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സംഘടനയെന്നും ഗണേഷ് ചോദിക്കുന്നു.
തികഞ്ഞ പരാജയം
അംഗങ്ങളില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത അമ്മയുടെ നേതൃത്വം ഒരു തികഞ്ഞ പരാജയമാണെന്നും ഗണേഷ് കുറ്റപ്പെടുത്തുന്നു. അംഗങ്ങള്‍ക്കോ സമൂഹത്തിനോ നാടിനോ യാതൊരു പ്രയോജനവും ചെയ്യാത്ത സംഘടന പിരിച്ചുവിടുന്നതാണ് നല്ലതെന്നും ഗണേഷ് പറയുന്നു.
മലക്കം മറിയൽ
അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തെഴുതിയ ഗണേഷ് കുമാര്‍ യോഗത്തിലോ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലോ എന്തുകൊണ്ടാണ് വിപരീത നിലപാട് സ്വീകരിച്ചതെന്നത് വ്യക്തമല്ല നടിയുടെ വിഷയം പൊതുചര്‍ച്ചയ്‌ക്കെടുത്തില്ല എന്നത് കൂടാതെ വൈസ് പ്രസിഡണ്ടിന്റെ കത്തും അമ്മ മുക്കിയെന്ന് അനുമാനിക്കാം