പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഗംഗേശാനന്ദയ്ക്ക് ജാമ്യം!! പക്ഷേ ഒരു വിലക്കുണ്ട്!
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഗംഗേശാനന്ദ സ്വാമിക്ക് ജാമ്യം. 90 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ച കോടതി ഗംഗേശാനന്ദയെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങൾക്കായി പ്രവേശിക്കാമെന്നും കോടതി.
മെയ് 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ആരോപണം നിഷേധിച്ചു. പെൺകുട്ടിക്ക് മറ്റൊരാളോട് പ്രണയം ഉണ്ടായിരുന്നുവെന്നും സ്വാമി ഇത് അംഗീകരിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇത് ചെയ്തതെന്നുമാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി.
സംഭവത്തിൽ സ്വാമി കുറ്റക്കാരനല്ലെന്ന് പെൺകുട്ടി പിന്നീട് കോടതിയിൽ മൊഴി നൽകിയിരുന്നു. കാമുകൻ അയ്യപ്പദാസ് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്നാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്.