സ്കൂൾ കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വില്പന യുവാക്കൾ പിടിയിൽ
ആറ്റിങ്ങൽ: സ്കൂൾ കോളേജ് പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിൽ ഡി.വൈ.എസ്.പി പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധനയുടെ ഭാഗമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന കൊലപാതക മോഷണ കേസ് പ്രതികൾ ഉൾപ്പെടുന്ന നാലുപേരെ തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തു.
ഊരൂപൊയ്ക കാട്ടയിൽക്കോണം ആർ.എസ്.ഭവനിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന രതീഷ്(32), ചെമ്പക മംഗലം എ.എസ്.ഭവനിൽ അനീഷ്(26), കീഴാറ്റിങ്ങൽ തിനവിള എ.കെ.നഗർ പുത്തൻവിള വീട്ടിൽ അനൂപ്( 28), ചെമ്പക മംഗലം എ.എസ്.ഭവനിൽ ആദർശ്( 22) എന്നിവരാണ് പിടിയിലായത്. സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
കൊലപാതക കേസ് പ്രതിയായ രതീഷിന് തിരുവനന്തപുരം ശ്രീകര്യത്ത് നടന്ന മോഷണ കേസിൽ വാറണ്ടിലിരിക്കുന്ന ആളാണ്. നാലുവർഷമായി പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയാണ്. കഞ്ചാവു വില്പന കേസിൽ തൃപ്പൂണിത്തുറ എക്സൈസിൽ നിലവിലെ പ്രതിയാണ് അനീഷ്. ആറ്റിങ്ങൽ എക്സൈസിന്റെ നിരവധി കേസുകളിൽ പ്രതിയാണ് അനൂപ്. ആറ്റിങ്ങൽ ബോയിസ് സ്കൂൾ പരിസരത്തുനിന്നാണ് ഇവരെ നാലുപേരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങൽ എസ്.എച്ച്.ഒ എം.അനിൽകുമാർ, എസ്.ഐ തൻസീം അബ്ദുൾ സമദ്, ഷാഡോ എ.എസ്.ഐ ഫിറോസ്, ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.