ആ കണ്ണുകൾ ഇനിയും ജ്വലിക്കും! ഗൗരി ലങ്കേഷിന്റെ അവസാനത്തെ ആഗ്രഹവും അവർ നിറവേറ്റി...
സംഘപരിവാറിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞദിവസം രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കണ്ണുകൾ ഇനി മറ്റുള്ളവർക്ക് കാഴ്ച നൽകും. കഴിഞ്ഞദിവസം വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ രണ്ടു കണ്ണുകളും ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് ദാനം ചെയ്തു. അവരുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നത് ഗൗരി ലങ്കേഷിന്റെ ആഗ്രഹമായിരുന്നു. സഹോദരിയുടെ ആഗ്രഹപ്രകാരമാണ് ബെംഗളൂരുവിലെ മിന്റോ ആശുപത്രിയ്ക്ക് കണ്ണുകൾ ദാനം ചെയ്തത്. ഗൗരി ലങ്കേഷ് ഒരു ആക്ടിവിസ്റ്റായിരുന്നു. സഹോദരിക്ക് നേരെ ഭീഷണികളുണ്ടായിരുന്നോ എന്നത് തങ്ങൾക്കറിയില്ലായിരുന്നുവെന്നും ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഘപരിവാറിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞദിവസം രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് ബൈക്കുകളിലെത്തിയ അക്രമികൾ ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്തത്. കഴുത്തിലും നെഞ്ചിലുമായി മൂന്നു തവണയാണ് അക്രമികൾ വെടിവെച്ചത്.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹെൽമറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതൽ ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അതേസമയം, ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കാൻ ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.












Click it and Unblock the Notifications