താഴ്ന്നവരോട് പുച്ഛവും പാർട്ടിയേക്കാൾ മുകളിലെന്ന ഭാവവും; ആര്യ രാജേന്ദ്രനെതിരെ ഗായത്രി ബാബു
കോർപറേഷനിലെ എൽ ഡി എഫിൻ്റെ കനത്ത പരാജയത്തിൽ മേയർ ആര്യ രാജേന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൌണ്‍സിലർ ഗായത്രി ബാബു. ആര്യയുടെ പ്രവർത്തന ശൈലിയെയാണ് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഗായത്രി വിമർശിച്ചത്. ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേർത്ത് പിടിച്ച കോർപ്പറേഷനാണ് തിരുവനന്തപുരമാണെന്നും ഇക്കഴിഞ്ഞ അഞ്ചുവർഷം പാർട്ടിയുടെ ജനകീയത ഇല്ലാതാക്കിയെന്നും ഗായത്രി ബാബു കുറിച്ചു.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും,
അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് ആര്യ മാറ്റിയെടുത്തെന്നും പോസ്റ്റിൽ പറഞ്ഞു. അതേസമയം പോസ്റ്റ് ഇട്ട ഉടനെ തന്നെ അവർ അത് പിൻവലിച്ചു.

ഗായത്രി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേർത്ത് പിടിച്ച കോർപ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽ ഡി എഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം.
അതേസമയം, കോർപറേഷനിലാകട്ടെ എൽ ഡി എഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോർപ്പറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമൻ്ററി പ്രവർത്തനത്തിൽ എൽ ഡി എഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി'. പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി എൽ ഡി എഫ് ഭരിച്ചിരുന്ന കോർപറേഷനിൽ ഇക്കുറി അട്ടിമറി വിജയമാണ് എൻ ഡി എ നേടിയത്. ചരിത്രത്തിലാദ്യമായാണ് ഭരണം എൻ ഡി എ പിടിക്കുന്നത്. 50 ഓളം സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ വെറും 24 സീറ്റുകളിൽ എൽ ഡി എഫ് ചുരുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 52 സീറ്റിലായിരുന്നു എൽ ഡി എഫ് വിജയിച്ചത്. 2020 10 സീറ്റുകൾ മാത്രം നേടിയ യു ഡി എഫിന് ഇത്തവണ 19 സീറ്റിൽ വിജയിക്കാനായി.












Click it and Unblock the Notifications