'വേട്ടയാടപ്പെടൽ പുത്തരിയല്ല, ചങ്കുറപ്പുള്ള പിണറായി വിജയൻ', പുകഴ്ത്തി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുഖ്യമന്ത്രി പിണറായി വിജയന് വേട്ടയാടപ്പെടല്‍ പുത്തരിയല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല എന്ന തലക്കെട്ടിലാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയും പ്രശ്നങ്ങൾക്കിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം ഒരു ദുരന്തമുഖത്ത് മുഖ്യമന്ത്രി നിർവ്വഹിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടുന്നു.
മടിയിൽ കനമില്ലാത്തവർ പേടിക്കില്ല
തെറ്റ് ചെയ്തവർ ആരായാലും സംരക്ഷിക്കില്ലെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രിയെ നിരന്തരം രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറ്റപ്പെടുത്തുന്നു. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല. വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്.
രാഷ്ട്രീയമായി വേട്ടയാടുന്നു
വിവാദ സ്വർണ്ണ കടത്തു കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്.
ചങ്കുറപ്പുള്ള പിണറായി വിജയൻ
എന്നാൽ കനൽ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയൻ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം , പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിർവ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയിൽ അങ്ങിനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ " മുറിക്കുന്ന വാർത്തകൾ " വരുമ്പോഴും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്.
ആർക്കും ശ്രമം നടത്താം
അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളിൽ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം . ഒരു ഇടതു സർക്കാരിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാ ശ്രമങ്ങൾ ആകും, അത്ര തന്നെ''.