പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം: കേരളത്തിന് 1400 കോടിയുടെ ജർമൻ സഹായം, കരാർ ഒപ്പുവെച്ചു!!
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡവലപ്പ്മെന്റ് ബാങ്കിന്റെ ധനസഹായം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ജർമൻ ഡവലപ്പ്മെന്റ് ബാങ്കും കരാറിൽ ഒപ്പുവെച്ചു. 1800 കോടി രൂപയുടം പദ്ധതിയിൽ 1400 കോടി രൂപയാണ് ധനസഹായമായി ജർമൻ ഡവലപ്പ്മെന്റ് ബാങ്ക് നൽകുക. ഇതിനെല്ലാം പുറമേ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർധനക്കുമായി 25 കോടി രൂപ ഗ്രാന്റും നൽകും. ഒക്ടോബർ 30ന് കേന്ദ്രസർക്കാരും ജർമൻ ബാങ്കും വായ്പാ ഉടമ്പടി ഒപ്പുവെച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാരുമായുള്ള കരാർ ഒപ്പുവെച്ചത്.
കണ്ടങ്കാളി സമരത്തിന് പിൻതുണയുമായി കോൺഗ്രസ് നേതാക്കളെത്തി: ബംഗാൾ ആവർത്തിക്കുമെന്ന് സതീശൻ പാച്ചേനി
പ്രളയം നാശം വിതച്ച കേരളത്തിന് സഹായം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാരും ജർമനിയും നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. കേരള പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാനം നേരത്തെ ഫെബ്രുവരിയിൽ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പിനും സമർപ്പിച്ചിരുന്നു.
അഞ്ച് വർഷത്തിനകം പൂർത്തിയാക്കുന്ന പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്തെ 31 റോഡുകളാണ് പുനർനിർമിക്കുന്നത്. 2020 മെയ് മാസത്തോടെയാണ് റോഡ് നിർമാണം ആരംഭിക്കുക. പദ്ധതിക്ക് കീഴിൽ 800 കിലോമീറ്റർ റോഡുകളാണ് പുതുക്കിപ്പണിയുക. കെഎസ്ടിപിക്കായിരിക്കും നിർമാണ ചുമതല.