ജര്‍മന്‍കാരന്റെ സ്റ്റംസെല്‍; മലയാളി പെണ്‍കുട്ടിയുടെ കാന്‍സറിനെ തുരത്തി
കൊച്ചി: അത്യപൂര്‍വമായ ഒരു സ്റ്റംസെല്‍ കൈമാറ്റത്തിലൂടെ പതിനാറുകാരിയായ മലയാളി പെണ്‍കുട്ടിയുടെ കാന്‍സര്‍ രോഗം ഭേദമാക്കിയതായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാരായ 70,000ത്തോളം പേരില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന സ്റ്റംസെല്‍ കൈമാറ്റം ചെയ്തത് 55 വയസുള്ള ജര്‍മന്‍കാരനാണ്.
രക്താര്‍ബുദം ബാധിച്ച് മരണാസന്നയായ പെണ്‍കുട്ടിക്ക് സ്റ്റംസെല്ലിലൂടെ വിദഗ്ധ ചികിത്സ നല്‍കാനായിരുന്നു അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ തീരുമാനം. സാധാരണ രീതിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ മാച്ച് ചെയ്യുന്ന സ്്റ്റംസെല്ലിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കേരളത്തിലും പിന്നീട് ഇന്ത്യയിലെയും സംഘടനകളുടെ സഹായത്താല്‍ സ്റ്റംസെല്‍ ഡോണറെ കണ്ടെത്താന്‍ പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇതേ തുടര്‍ന്ന് ജര്‍മന്‍ ആസ്ഥാനമായുള്ള ഡികെഎംഎസ്(DKMS) എന്ന സംഘടനുയുടെ സഹായം തേടുകയായിരുന്നു. സംഘടനയുടെ പരിശ്രമഫലമായി പെണ്‍കുട്ടിക്ക് യോജിക്കുന്ന സ്റ്റംസെല്‍ ഡോണറെ കണ്ടെത്തുകയും ചെയ്തു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. ജര്‍മനിയില്‍ നിന്നും സ്റ്റംസെല്‍ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ച് അമൃതയിലെ സ്റ്റംസെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ നീരജ് സിദ്ധാര്‍ഥന്റെ നേതൃത്വത്തില്‍ ചികിത്സയും നടത്തി.
ഒരുപക്ഷേ, ജീവിതത്തിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍കൂടി വിധിയെഴുതിയ പെണ്‍കുട്ടി പുതു ചികിത്സയിലൂടെ രോഗം മുഴവന്‍ ഭേദമാക്കിയതായി നീരജ് സിദ്ധാര്‍ഥന്‍ പറഞ്ഞു. രക്തദാനം പോലെ മഹത്തായ കാര്യമാണ് സ്റ്റംസെല്‍ ദാനവുമെന്നത് ഒരിക്കല്‍ക്കൂടി ബോധ്യമാക്കുന്നതാണ് സംഭവം. ഇന്ത്യയില്‍ 125 കോടി ജനങ്ങള്‍ ഉണ്ടായിട്ടും 1 ലക്ഷത്തിനടുത്ത് ആളുകള്‍ മാത്രമാണ് സ്റ്റംസെല്‍ ദാനത്തിനായി സന്നദ്ധമായിട്ടുള്ളത് എന്നത് നിരാശാജനകമാണെന്നും നീരജ് വ്യക്തമാക്കി.