ഗുലാം അലി കേരളത്തിലെത്തി... ഇനിയെന്ത് സംഭവിയ്ക്കും?
തിരുവനന്തപുരം: പ്രമുഖ പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനാണ് ഗുലാം അലി എത്തിയിട്ടുള്ളത്.
ഗുലാം അലിയുടെ സംഗീത പരിപാടികള്‍ തടയുമെന്ന ഭീഷണിയുമായി ശിവസേന രംഗത്തുണ്ട്. പരിപാടി നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ശിവസേനഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ശിവസേനയുടെ നീക്കങ്ങളെ പ്രതിരോധിയ്ക്കുമെന്ന സൂചനയാണ് ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ നല്‍കുന്നത്.
ജനുവരി 13 ന് രാത്രിയോടെയാണ് ഗുലാം അലി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുന്‍ സാംസ്‌കാരിക മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ എംഎ ബേബി അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പൊട്ടട്ടെ കുരു പൊട്ടട്ടെ സന്ഘി ക്കുരുക്കള്‍ പൊട്ടട്ടെ അങ്ങനെ ഗുലാം അലി കേരളത്തില്‍ എത്തീട്ടാ
Posted by പടവാൾ on Wednesday, 13 January 2016
ഗുലാം അലി സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായിരിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയും സംഗീത പരിപാടിയ്ക്ക് ഏര്‍പ്പെടുത്തും.
മുംബൈയില്‍ ഗുലാം അലിയുടെ ഗസല്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പാകിസ്താന്‍ പൗരനാണ് എന്നത് മാത്രമായിരുന്നു ശിവസേനയുടെ പ്രശ്‌നം. അപ്പോള്‍ തന്നെ ഗുലാം അലിയെ കേരളത്തിലേയ്ക്ക് ക്ഷണിയ്ക്കുമെന്ന് ഇടത് രാഷ്ട്രീയ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
സ്വരലയയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഗുലാം അലി എത്തുന്നത്. ജനുവരി 15 ന് തിരുവനന്തപുരത്തും ജനുവരി 17 ന് കോഴിക്കോടും ആണ് സംഗീത പരിപാടികള്‍.