അമ്മമാർ നാളെ മുതല്‍ വസ്ത്രമഴിച്ച് മുലയൂട്ടണം എന്നല്ല.. മുലയൂട്ടൽ വിവാദ മോഡൽ ജിലു പ്രതികരിക്കുന്നു
കോഴിക്കോട്: പെണ്‍ശരീരത്തിന്റെ സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കാന്‍ എത്ര പുരോഗമനം പറയുമ്പോഴും സമൂഹത്തിലെ ഭൂരിപക്ഷവും തയ്യാറല്ല. പെണ്ണിന്റെ ശരീരത്തില്‍ അവള്‍ക്കുള്ളതിനേക്കാള്‍ അവകാശം പുറത്തുള്ളവര്‍ക്കാണ് എന്ന മട്ടിലാണ് കാര്യങ്ങളുടെ ഇരിപ്പുവശം.
ജിലു ജോസഫ് എന്ന മോഡല്‍ ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപെയ്ന്‍ ലക്കത്തില്‍ മാറിടം നഗ്നമാക്കി പോസ് ചെയ്തപ്പോള്‍ പൊട്ടിയത് ഒരു നൂറ് കുരുക്കളാണ്. ഫേസ്ബുക്കില്‍ നിരന്തരം പുരോഗമനം പ്രസംഗിക്കുന്നരുമുണ്ട് അക്കൂട്ടത്തില്‍. കവര്‍ ഫോട്ടോ വിവാദത്തെക്കുറിച്ച് ജിലു ജോസഫ് പറയുന്നത് ഇതാണ്.
ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം
മുലയൂട്ടൽ വിവാദം
മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ജിലു ജോസഫ് കവര്‍ ഫോട്ടോ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി കുമിളി സ്വദേശിയായ ജിലു മോഡലിംഗ്, അഭിനയം, എഴുത്ത് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. മാറ് മറയ്ക്കാതെയുള്ള കവര്‍ ചിത്രത്തിലൂടെയാണ് ഇന്ന് ജിലുവിനെ മലയാളി അറിയുന്നത്.
കല്ലേറും പൂച്ചെണ്ടുകളും
കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, ദേശീയ മാധ്യമങ്ങളും ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ജിലുവിന്റെ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനാണ് ജിലു നേരിടുന്നത്. അതേസമയം അഭിനന്ദിക്കുന്നവരും കുറവല്ല. വിമര്‍ശനങ്ങള്‍ക്ക് ജിലുവിന് ചുട്ടമറുപടിയുണ്ട്.
അതൊരു ക്യാംപെയ്ൻ ആണ്
തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന പേരിലുള്ള ചി്ത്രത്തില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നത് മുഖത്ത് മാതൃത്വമില്ല, കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയില്ല എന്നൊക്കെയാണെന്ന് ജിലു പറയുന്നു. താനൊരു അമ്മയല്ല. പക്ഷേ ഒരു ക്യാംപെയ്‌നിന്റെ ഭാഗമാവുകയാണ് ചെയ്തത്.
തുണി അഴിച്ച് മുലയൂട്ടണം എന്നല്ല
താനങ്ങനെ ചെയ്തതിന്റെ അര്‍ത്ഥം എല്ലാ അമ്മമാരും നാളെ മുതല്‍ വസ്ത്രമഴിച്ച് മുലയൂട്ടണം എന്നല്ല. അതേസമയം പൊതു ഇടത്തില്‍ വെച്ച് മുലയൂട്ടേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മടിക്കരുത് എന്നാണ് ആ ചിത്രത്തിലൂടെ പറയുന്നത്. മുലയൂട്ടല്‍ പാപമാണെന്ന് കരുതുന്നില്ലെന്നും ജിലു പറയുന്നു.
തെറ്റെന്താണ് എന്ന് മനസ്സിലാകുന്നില്ല
ആ ചിത്രത്തിലൂടെ പറഞ്ഞത്, താന്‍ കൂടി ലോകത്തോട് പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ്. അതിലെ തെറ്റെന്താണ് എന്ന് തനിക്ക് മനസ്സിലാകുന്നില്ല. കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചു എന്ന് കുറ്റപ്പെടുത്താന്‍ താനാ കുഞ്ഞിനെ തല്ലുകയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്ന് ജിലു തുറന്നടിക്കുന്നു.
താനാ കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ല
മാറോട് ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. അതിന് ബാലപീഡനം എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. താനാ കുഞ്ഞിനെ ഉപദ്രവിച്ചത് പോലെയാണ് ചിലരുടെ പ്രതികരണങ്ങള്‍. സ്ത്രീകളാണ് തന്നെ ഏറ്റവും അധികം വിമര്‍ശിക്കുന്നത് എന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പക്ഷേ ആ ചിത്രം കേരളത്തിലെ ഒരമ്മയ്ക്ക് എങ്കിലും ഇഷ്ടപ്പെടാതിരിക്കില്ലെന്നും ജിലു പറയുന്നു.
വീട്ടുകാരുടെ എതിർപ്പ്
തന്റെ വീട്ടിലുള്ളവര്‍ പോലും ആ ഫോട്ടോയ്ക്ക് മോഡലായതിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. മുലയൂട്ടലോ അഭിനയമോ മോശമാണെന്ന് ആരും പറയുന്നില്ല. പക്ഷേ താന്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നു. ആ തെറ്റ് എന്താണെന്ന് പറയൂ എന്നാണ് വിമര്‍ശകരോടും വീട്ടുകാരോടും തനിക്ക് പറയാനുള്ളതെന്ന് ജിലു വ്യക്തമാക്കുന്നു.
ഇതിത്ര വലിയ സംഭവം ആണോ
അവിവാഹിതയായ തന്റെ ശരീരത്തിന്റെ ഒരു ഭാഗം പുറത്ത് കണ്ടുവെന്നത് ഇത്ര വലിയ സംഭവം ആണോയെന്ന് ജിലു ആശ്ചര്യപ്പെടുന്നു. അതുകൊണ്ട് തീരുന്നതാണോ തന്റെ ജീവിതം. ഇനി പ്രശ്‌നമുണ്ടെങ്കില്‍ തന്നെ തനിക്കല്ലേ നാട്ടുകാര്‍ക്ക് അല്ലല്ലോ എന്നും ജിലു ചോദിക്കുന്നു. ഇതൊക്കെ എല്ലാവര്‍ക്കും ഉള്ളതല്ലേ.
വിമർശനങ്ങളെ ഉൾക്കൊള്ളുന്നു
ഈ പ്രവൃത്തി മോശമായത് കൊണ്ടല്ല, മറ്റുള്ളവര്‍ എന്ത് പറയും എന്നതാണ് നമ്മുടെയൊക്കെ ഭയം. എയര്‍ ഹോസ്റ്റസ് ആകാന്‍ തീരുമാനിച്ചപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടു. അന്ന് വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. പക്ഷേ ഇന്ന് അവര്‍ എതിര്‍പ്പ് കാണിക്കുന്നുവെന്നും ജിലു കൂട്ടിച്ചേര്‍ക്കുന്നു. വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും ജിലു വ്യക്തമാക്കി.
അതൊരു അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ..
മരിച്ച് തണുത്ത് കിടന്ന ശ്രീദേവിയെ തൊടുമ്പോൾ കൈ വിറച്ചു! ഒപ്പം നിന്നത് റാണി മുഖർജി