വീട് ജപ്തി നടപടികൾക്കിടെ അമ്മയും മകളും തീകൊളുത്തി, 19കാരിയായ മകൾ തൽക്ഷണം മരിച്ചു,ഗുരുതരാവസ്ഥയിൽ അമ്മ
തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുളള നീക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി. 19കാരിയായ മകള്‍ വൈഷ്ണവി മരിച്ചു. ഗുരുതരമായി പൊളളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ തൽക്ഷണം തന്നെ മരണപ്പെട്ടു. ലേഖയ്ക്ക് 90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാനായി അനുവദിച്ച സമയം അവസാനിച്ചതോടെ വീട് ബാങ്ക് ജപ്തി ചെയ്യാനിരിക്കെയാണ് ഇവര്‍ തീ കൊളുത്തിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
വീട് വെയ്ക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ഇത് പലിശ സഹിതം എട്ട് ലക്ഷം രൂപ തിരിച്ച് അടച്ചിട്ടുണ്ട്. ഇനി 4 ലക്ഷം രൂപയാണ് അടയ്ക്കാന്‍ ബാക്കിയുളളത്. തുക തിരിച്ചടയ്ക്കാന്‍ ലേഖയുടെ കുടുംബം ബാങ്കിനോട് സമയം നീട്ടിച്ചോദിച്ചിരുന്നു.
അത് പ്രകാരം അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. നാളെ ബാങ്ക് വീട് ജപ്തി ചെയ്യും എന്ന സാഹചര്യത്തിലാണ് അമ്മയും മകളും തീകൊളുത്തിയത് എന്നാണ് ആരോപണം. തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ഇവര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. വീട് വില്‍പ്പന നടത്തി പണം അടയ്ക്കാനായി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. നാളെ വീട് ജപ്തി ചെയ്യും എന്ന് ഇന്ന് രാവിലെ ബാങ്കില്‍ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വായ്പ തിരിച്ച് അടക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛന്‍ ചന്ദ്രന്‍ പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്‍ വിദേശത്ത് ജോലി ചെയ്തിരുന്നപ്പോഴാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. ബാങ്കിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ശക്തമായ നടപടി ബാങ്കിനെതിരെ സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെഎ അന്‍സലന്‍ ആവശ്യപ്പെട്ടു.