കോട്ടയം അയർകുന്നത്ത് 15കാരിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ! പ്രതി പിടിയിൽ
കോട്ടയം: കോട്ടയത്തെ ഞെട്ടിച്ച് പതിനഞ്ചുകാരി പെണ്‍കുട്ടിയുടെ അതിക്രൂരമായ കൊലപാതകം. മൂന്ന് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാടിന് സമീപത്ത് അയര്‍കുന്നത്ത് ആണ് നടുക്കുന്ന കൊലപാതകം.
മൊബൈല്‍ പ്രണയമാണ് കൊലപാതകത്തിലേക്ക് വഴി തുറന്നത് എന്ന് പോലീസ് പറയുന്നു. പ്രതി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം പെൺകുട്ടിയെ അറിയില്ല എന്ന് പറഞ്ഞ പ്രതി പോലീസ് തെളിവുകൾ മുന്നിൽ നിരത്തിയതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. പോലീസ് പങ്കുവെയ്ക്കുന്ന വിശദാംശങ്ങള്‍ ഇങ്ങനെ :

വ്യാഴാഴ്ച കാണാതായി
ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് 15കാരിയായ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് ദിവസം മുന്‍പ് പോലീസ് പെണ്‍കുട്ടിക്കായുളള തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അജേഷ് എന്നയാളിലേക്ക് സംശയമെത്തിയത്.

പ്രതിയുമായി അടുപ്പത്തിൽ
പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ് ഇയാള്‍. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുളള സ്വകാര്യ സ്ഥാപനത്തില്‍ ടിപ്പര്‍ ഡ്രൈവറാണ് ഇയാള്‍. പലപ്പോഴായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന ഇയാള്‍ അടുപ്പം സ്ഥാപിക്കുകയും മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് ഇവര്‍ അടുപ്പത്തിലായി.

ലോറിയിൽ കൊണ്ടുപോയി
പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും ഇയാളെ നിരവധി തവണ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകം വെളിച്ചത്ത് വന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. വ്യാഴാഴ്ച അജേഷ് പെണ്‍കുട്ടിയെ തന്റെ ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പീഡന ശ്രമം എതിർത്തു
പെണ്‍കുട്ടിയെ ഹോളോബ്രിക്‌സ് കമ്പനിയില്‍ എത്തിച്ച ശേഷം അജേഷ് പീഡിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. അതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൊന്ന ശേഷം കമ്പനിക്ക് പിന്നിലുളള വാഴത്തോപ്പില്‍ കുഴിച്ചിടുകയായിരുന്നു.

കൊന്ന് കുഴിച്ച് മൂടി
മൃതദേഹം ചാക്കിലാക്കിയ ശേഷമാണ് കുഴിയിലിട്ട് മൂടിയത്. ഈ സ്ഥലം അജേഷ് തന്നെ പോലീസിന് കാട്ടിക്കൊടുത്തു. രാവിലെ മുതല്‍ അജേഷിനെ ചോദ്യം ചെയ്യുകയായിരുന്നു പോലീസ്. 12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. കൊല നടത്തിയ ശേഷവും ഇയാള്‍ പതിവ് പോലെ ലോറി ഓടിക്കാന്‍ പോയിരുന്നതായും പോലീസ് കണ്ടെത്തി.

പ്രതിക്ക് രണ്ട് ഭാര്യമാർ
പ്രതിയുമായി പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അജീഷിന് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ ഉളളതായും വിവരങ്ങളുണ്ട്. പാലാ സ്വദേശിയാണ് അജേഷ്. അജേഷിനെ കൂടാതെ നാല് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications