ഒരേസമയം രണ്ട് കാമുകന്മാർ! ആദ്യ കാമുകനുമായി വിവാഹം, വിളിച്ചിറക്കി കൊണ്ടുപോകാൻ രണ്ടാം കാമുകനും
തൊടുപുഴ ടൗണിലെ പ്രസ് ക്ലബ് റോഡിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
തൊടുപുഴ: പ്രതിശ്രുത വരനുമായി വിവാഹവസ്ത്രമെടുക്കാനെത്തിയ യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. കാമുകനോടൊപ്പം പോകാൻ ശ്രമിച്ച യുവതിയെ സഹോദരനും പ്രതിശ്രുത വരനും തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രശ്നത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഇടപെട്ടതോടെ പൊരിഞ്ഞ അടിയായി. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
തൊടുപുഴ ടൗണിലെ പ്രസ് ക്ലബ് റോഡിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഉടമ്പന്നൂർ സ്വദേശിയായ യുവതിയും പ്രതിശ്രുത വരനും പാലക്കുഴ സ്വദേശിയായ യുവാവും തമ്മിൽ എട്ട് വർഷമായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനമെടുത്തത്. എന്നാൽ പാലക്കുഴ സ്വദേശിയായ കാമുകൻ ഗൾഫിൽ പോയ സമയത്ത് യുവതി ഈരാറ്റുപേട്ട സ്വദേശിയായ മറ്റൊരു യുവാവുമായും അടുപ്പത്തിലായിരുന്നു. ആദ്യ കാമുകൻ അറിയാതെ ഈ ബന്ധവും വർഷങ്ങളായി തുടർന്നുപോന്നു. യുവതി പാലക്കുഴ സ്വദേശിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നറിഞ്ഞ രണ്ടാമത്തെ കാമുകനാണ് തൊടുപുഴയിലെത്തി കാമുകിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചത്.
ഗൾഫിലേക്ക്...
ഉടമ്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ യുവാവും തമ്മിൽ എട്ട് വർഷമായി പ്രണയത്തിലാണ്. അതിനിടെ നാല് വർഷം മുൻപ് യുവാവ് ജോലിക്കായി ഗൾഫിൽ പോയി. ഇതിനുപിന്നാലെ യുവതി ബെംഗളൂരുവിലും ജോലിയിൽ പ്രവേശിച്ചു. ബെംഗളൂരു ജീവിതത്തിനിടെയാണ് യുവതി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം പിന്നീട് പ്രണയമായി വളർന്നു. ഒരേസമയം യുവതി രണ്ടു കാമുകന്മാരുമായും അടുപ്പം തുടരുകയും ചെയ്തു.
ബെംഗളൂരുവിലേക്ക്...
ഇതിനിടെ പാലക്കുഴ സ്വദേശിയായ യുവാവ് ഗൾഫിൽ നിന്ന് ബെംഗളൂരുവിലെത്തി. ഈരാറ്റുപേട്ട സ്വദേശിയായ രണ്ടാമത്തെ കാമുകൻ ഇതേസമയം ഗുജറാത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഗൾഫിൽ നിന്നെത്തിയ പാലക്കുഴ സ്വദേശിയും യുവതിയും ഇതിനിടെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന് വീട്ടുകാരുമായി സംസാരിക്കുകയും അവരുടെ സമ്മതത്തോടെ വിവാഹ നിശ്ചയം നടത്തുകയും ചെയ്തു.
ഗുജറാത്തിൽ നിന്ന്...
യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ രണ്ടാമത്തെ കാമുകൻ ഉടൻതന്നെ ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞദിവസം രാവിലെ കൊച്ചിയിലെത്തിയ യുവാവ് നേരെ തൊടുപുഴയിലേക്ക് വിട്ടു. ഈ സമയം യുവതിയും പ്രതിശ്രുത വരനും സഹോദരനും വിവാഹ വസ്ത്രങ്ങളെടുക്കാൻ തൊടുപുഴ ടൗണിൽ എത്തിയിരുന്നു. വ്യാപാരസ്ഥാപനത്തിൽ വച്ച് കാമുകൻ യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചതോടെ രംഗം വഷളായി. രണ്ടാമത്തെ കാമുകനൊപ്പം പോകാൻ തയ്യാറായ യുവതിയെ സഹോദരനും പ്രതിശ്രുത വരനും ചേർന്ന് തടഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകരും....
യുവതിയെ കൊണ്ടുപോകാനെത്തിയ കാമുകന് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രവർത്തകരുമെത്തി. ഇവരും പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷം ഉടലെടുത്തു. ഇരുകൂട്ടരും തമ്മിൽ കൂട്ടത്തല്ലായി. സംഘർഷം കാരണം പ്രസ് ക്ലബ് റോഡിന് മുന്നിലൂടെയുള്ള വാഹനഗതാഗതം സ്തംഭിച്ചു. ഒടുവിൽ തൊടുപുഴ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ യുവതിയുടെ സമ്മതത്തോടെയാണ് വിവാഹം സമ്മതിച്ചതെന്നും, പ്രതിശ്രുത വരനെയും യുവതി പ്രണയിച്ചിരുന്നതായും മനസിലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രശ്നത്തിൽ നിന്ന് തലയൂരി. തുടർന്ന് എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചർച്ചയോ, കോടതിയോ...
ബുധനാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ പിന്നീട് മൈലക്കൊമ്പിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. യുവതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയോ, അല്ലെങ്കിൽ വീട്ടുകാരുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുകയോ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, ടൗണിൽ തല്ലുണ്ടാക്കിയതിന് യുവതിയുടെ സഹോദരൻ, പ്രതിശ്രുത വരൻ, കാമുകൻ തുടങ്ങി ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.