എന്തൊരു ക്രൂരതയാണിത്! ജാനിയേയും സ്നേഹിക്കുന്നവരെ വേദനിപ്പിച്ച് പാടുന്ന കുഞ്ഞിന്റെ വീഡിയോ
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാലയും കേരളത്തിന് ഇന്നും വേദനയായി തന്നെ തുടരുകയാണ്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പരിക്കുകളില്‍ നിന്നും പതിയെ മോചിതയായി വരുന്നു.
അതിനിടെ ബാലുവിന്റെ കുഞ്ഞു ജാനിയെ സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടര് ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും കേണ്ടി മനസാക്ഷിയില്ലാതെ ഇരയാക്കിക്കൊണ്ടിരിക്കുകയാണ്. ബാലഭാസ്കറിന്റെ മകളുടെ പാട്ട് എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാലുവിന്റെ പ്രിയപ്പെട്ടവരെ ഏറെ വേദനിപ്പിക്കുന്നതാണ് ഈ പ്രചാരണം.
ബാലുവിനെ മറക്കാതെ
ബാലഭാസ്കറും മകളും കാറപടത്തില്‍ മരണപ്പെട്ടിട്ട് ഒരു മാസം തികയാറാകുന്നു. അച്ഛനും മുന്‍പേ തേജസ്വിനി ഈ ലോകത്തോട് വിട പറഞ്ഞ് പോയി. മകള്‍ പോയ വിവരം അറിയാതെ ദിവസങ്ങള്‍ക്കകം ബാലുവും ഈ ലോകം വിട്ട് പോയി. ബാലഭാസ്കറിന്റെ നിരവധി സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളും ഗാനങ്ങളുടെ വീഡിയോകളും ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാലുവിനെ ആരും മറന്നിട്ടില്ല.
വൈറലായ വീഡിയോകൾ
മകള്‍ ആദ്യമായി പങ്കെടുത്ത ബാലുവിന്റെ ഒരു വയലിന് പരിപാടിയുടെ വീഡിയോ മെന്റലിസ്ററ് ആദി പുറത്ത് വിട്ടതതടക്കം കണ്ടവരുടെ കണ്ണ് നിറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അതല്ല ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. സ്വന്തം ഫോണിലേക്ക് ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് എന്താണെങ്കിലും കണ്ണും പൂട്ടി ഫേസ്ബുക്കിലേയും വാട്സ്ആപ്പിലേയും ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്നത് പലരുടേയും ശീലമാണ്.
തേജുവിന്റെ പേരിൽ
വ്യാജമാണോ സത്യമാണോ എന്നതൊന്നും ആര്‍ക്കും വിഷയമേ ഇല്ല. ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ മരിച്ചെന്ന് പ്രചരിപ്പിക്കുന്നതുള്പ്പെടെയുണ്ട് ഇത്തരം കലാപരിപാടികളില്‍. അത്തരത്തില്‍ ആര്‍ക്കോ തോന്നിയ പൊട്ടബുദ്ധിയുടെ ഇരയായി മാറിയിരിക്കുകയാണ് ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി. തേജസ്വിനിയുടേത് എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അത് തേജസ്വിനി അല്ല
ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനിയുടെ പാട്ട് കേള്‍ക്കൂ എന്ന അടിക്കുറിപ്പോട് കൂടിയാണ് ഒരു കുഞ്ഞുപെണ്‍കുട്ടി പാട്ട് പാടുന്ന വീഡിയോ വൈറലായിരിക്കുന്നത്. ചന്ദന മണി വാതില്‍ പാതി ചാരി എന്ന ഗാനമാണ് വീഡിയോയിലെ കുഞ്ഞ് ഗായിക ആലപിക്കുന്നത്. അത് ബാലുവിന്റെ മകളായ തേജസ്വിനി അല്ല എന്നതാണ് സത്യം. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി വീഡിയോ ഷെയര്‍ ചെയ്യുന്നത് നിരവധി പേരാണ്. ഇതുവരെ 9547 പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഇനിയും കൊല്ലരുത്
വീഡിയോയില്‍ ഉളളത് നേരത്തെ തന്നെ പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടിയ കുട്ടിയാണ്. കെഎസ് ചിത്ര അടക്കം സംഗീത രംഗത്തെ നിരവധി പേര് ഈ കുട്ടിയെ തേടിപ്പിടിച്ച് അഭിനന്ദിച്ചിട്ടുള്ളതുമാണ്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി പ്രതികരിച്ചിരിക്കുന്നത്. വീഡിയോയില്‍ ഉളളത് തേജസ്വിനി അല്ലെന്നും ദയവ് ചെയ്ത് ജീവിച്ചിരിക്കുന്ന കുട്ടിയെ കൊല്ലരുതെന്നും ആവശ്യമുയരുന്നു.
ലൈക്കിനും ഷെയറിനും വേണ്ടി
തേജസ്വിനി മോളെ ഇനിയും കൊല്ലാക്കൊല ചെയ്യരുതേ എന്നാണ് ബാലുവിനെ സ്നേഹിക്കുന്നവര്‍ വേദനയോടെ അപേക്ഷിക്കുന്നത്. ഭൂമിയില്‍ നിന്ന് പോയാലും ഈ കുഞ്ഞിനെ ഇവന്മാര് വെറുതെ വിടുന്നില്ലല്ലോ എന്ന് ചിലര്‍ അരിശത്തോടെ പ്രതികരിക്കുന്നു. രുക്മിണി എന്ന കുട്ടിയാണ് അതെന്നും ലൈക്കിനും ഷെയറിനും വേണ്ടി തേജസ്വിനിയെ ഇനിയും കൊല്ലരുതേ എന്നും ചിലര്‍ കമന്റുകളിലൂടെ പ്രതികരിക്കുന്നു.
വീഡിയോ
തേജസ്വിനിയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ