കോളേജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം
കൊച്ചി: കോളേജ് ഹോസ്റ്റലിന്റെ മൂത്രപ്പുരയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജിന്റെ ഹോസ്റ്റലിനോട് ചേർന്നുള്ള മൂത്രപ്പുരയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അടുത്തുള്ള സമാന്തര കോളേജിലെ മൂന്നാം വര്‍ഷ ബി കോം ബിരുദ വിദ്യാര്‍ത്ഥിനി വിദ്യയാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മെയ് 20 ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം മൂത്രപ്പുരയില്‍ കണ്ടത്.
മരട് സ്വദേശിനിയാണ് വിദ്യ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം.
എന്‍എസ് കോളേജും സ്‌കൂളും അടങ്ങുന്ന കാമ്പസില്‍ തന്നെയാണ് മൂത്രപ്പുര. രാവിലെ തീയും പുകയും ഉയരുന്നതുകണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിശോധിച്ചത്. അപ്പോഴാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലിയില്‍ മൃതദേഹം കണ്ടത്.
മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായാണ് പോലീസ് മനസ്സിലാക്കുന്നത്. മൂത്രപ്പുരയുടെ അടുത്ത് വിദ്യയുടെ ബാഗും പുസ്തകങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന ഒരു ചെറിയ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. രാവിലെ 8.15 ഓടെയാണ് വിദ്യ കോളേജിലെത്തിയതെന്നാണ് വിവരം. ഒന്പരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.