കോട്ടേജിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയ കോട്ടേജ് അടച്ചു പൂട്ടാൻ നോട്ടീസ് നൽകി
വടകര: പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയ കോട്ടേജ് അടച്ചു പൂട്ടാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. വില്ല്യാപ്പള്ളി പഞ്ചായത്തിലെ 14ാം വാർഡിൽ കുട്ടോത്ത് സ്ഥിതി ചെയ്യുന്ന സി.എം. കോട്ടേജിലെ സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പ്രദേശ വാസികളെ ദുരിതത്തിലാക്കുകയും, അശാസ്ത്രീയമായ രീതിയിൽ മലിനജല ടാങ്ക് നിർമ്മിച്ചത് വഴി സമീപ പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമായതു മാണ് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്. രണ്ട് ദിവസമായി സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നു.
കേട്ടേഴ്സിലെ 23 മുറികളിലായി 88 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്. കോട്ടേഴ്‌സിന് ഫാമിലി ഉപയോഗത്തിനാണ് ലൈസൻസ് നൽകിയത്. വടകരയിലെ പ്രമുഖ ഹോട്ടലായ അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. എന്നാൽ 150 ഓളം പേർ മൂന്ന് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്ന് പ്രദേശവാസികൾ പരാതി പറയുന്നു. ഇതേ തുടർന്നാണ് ഡി.വൈ.എഫ്.ഐ കുട്ടോത്ത് യൂനിറ്റ് പഞ്ചായത്തിൽ പരാതി നൽകിയത്. ഇന്നലെ പഞ്ചായത്തധികൃതരും, ഹെൽത്ത് ഇൻസ്പക്ടറും ഇവിടം സന്ദർശിച്ച് കോട്ടേഴ്സ് അടിയന്തിരമായി അടച്ച് പൂട്ടാൻ നോട്ടീസ് നൽകി . ഇവിടെയുള്ള തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും ഉത്തരവിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ 30 ദിവസത്തെ സമയവും നൽകി. ഇതിന് തൊട്ടടുത്തുള്ള ഹിറാ കോട്ടേഴ്സിലും ജൈവമാലിന്യ ടാങ്ക് നിറഞ്ഞ് കവിഞ്ഞ്, പുഴുവരിച്ച് , മലിനജലം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തി.

ഈ കോട്ടേഴ്‌സ് ഉടമയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കോട്ടേഴ്സിന്റെ ഉടമസ്ഥൻ സ്ഥലത്ത് വരാൻ വിസമ്മതിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദർശനം കണക്കിലെടുത്ത് കോർട്ടേഴ്സിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.ശുചിത്വ പൂർണ്ണമായ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കോട്ടേജ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.സമരത്തിന് ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് രാഗേഷ് പുറ്റാറത്ത്, മേഖല ട്രഷറർ ഇ.കെ.രതീഷ്,എം.പി. സിബിൻ, സ്നേഹ, ദുർഗ്ഗേഷ്, വാർഡ് മെമ്പർ കൊടക്കാട്ട് ബാബു എന്നിവർ നേതൃത്വം നൽകി .












Click it and Unblock the Notifications