ദിലീപ് വിഷയവുമായി ജിഎന്‍പിസി... പരാതിക്കാരന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു.... പ്രതികാര നടപടി
കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലമായി എക്‌സൈസ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ പേജിന്റെ അഡ്മിന്‍ ടിഎല്‍ അജിത് കുമാര്‍ പണം വാങ്ങി മദ്യം വിറ്റെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ കേസും എടുത്തിരുന്നു. എന്നാല്‍ കേസ് നല്‍കുന്നതിന് കാരണമായ ശ്രീജിത്തിനെതിരെ വമ്പന്‍ പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണവും ഇയാള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് ആക്രമണത്തിന്റെ ഭാഗമായി പൂട്ടിച്ചിരിക്കുകയാണ് ജിഎന്‍പിസി. ദിലീപ് വിഷയത്തിന്റെ പേരിലാണ് അവര്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ലെന്നും ശ്രീജിത്ത് പറയുന്നു. നേരത്തെ മദ്യം വിറ്റുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അജിത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ തെളിവുകളും ലഭിച്ചിരുന്നു.
ശ്രീജിത്തിനെതിരെ സൈബര്‍ ആക്രമണം
അജിത് കുമാറിനെതിരെ പരാതി നല്‍കിയതിനാണ് ജിഎന്‍പിസി ഇപ്പോള്‍ ശ്രീജിത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. സംഭവത്തില്‍ ശ്രീജിത്തിന്റെ പേജ് ഫേസ്ബുക്ക് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ദിലീപ് കേസുമായി ബന്ധപ്പെട്ട ശ്രീജിത്തിന്റെ പോസ്റ്റുകളില്‍ പരക്കെ പരാതി വന്നതിനാലാണ് ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി പൂട്ടിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി ശ്രീജിത്ത് നിലപാടെടുത്തിരുന്നു. ഇതോടെയാണ് ശ്രീജിത്തിനെതിരെ ജിഎന്‍പിസി അംഗങ്ങള്‍ ആക്രമണങ്ങള്‍ തുടങ്ങിയത്.
മാസ്സ് റിപ്പോര്‍ട്ടിങ്
തുടര്‍ച്ചയായി ഒരു വിഷയത്തില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ആ പേജ് താല്‍ക്കാലികമായി പൂട്ടേണ്ടി വരാറുണ്ട്. അതുതന്നെയാണ് ശ്രീജിത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജില്‍ മാസ്സ് റിപ്പോര്‍ട്ടിങ്ങാണ് ഉണ്ടായിരിക്കുന്നത്. കോടതി വിധിക്കുന്നത് വരെ ദിലീപ് നിരപരാധിയാണെന്നും ഇതൊരു കെട്ടിച്ചമച്ച സമാനതകളില്ലാത്ത കേസാണെന്നും ശ്രീജിത്തിന്റെ പോസ്റ്റുകളില്‍ പറയുന്നുണ്ട്. ഈ പോസ്റ്റുകളിലാണ് വ്യാപകമായി മാസ് റിപ്പോര്‍ട്ടിങ് ഉണ്ടായിരിക്കുന്നത്.
ജിഎന്‍പിസി തന്നെ
ദിലീപ് കേസുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജിഎന്‍പിഎസി അംഗങ്ങളാണെന്ന് ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയതാണ് ഈ വിഷയം. നേരത്തെ ശ്രീജിത്തിന്റെ പേജ് പൂട്ടിക്കാന്‍ മാസ് റിപ്പോര്‍ട്ടിങ് നടത്തണമെന്ന് ജിഎന്‍പിസി പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം തന്റെ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട നിങ്ങളുടെ പോസ്റ്റ് മാസ് റിപ്പോര്‍ട്ടിങ്ങിന് വിധേയമായതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു.
അസഭ്യ പ്രചാരണമാണ് നടക്കുന്നത്
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കാന്‍ ജിഎന്‍പിസിയില്‍ പോസ്റ്റിട്ടിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അസഭ്യമായ രീതിയിലുള്ള പോസ്റ്റുകളാണ് എനിക്കെതിരെ പ്രചരിക്കുന്നത്. അത് അവര്‍ ആഘോഷിക്കുകയാണ്. എന്റെ വീട്ടിലേക്ക് അരി വാങ്ങിക്കാനോ വ്യക്തിപരമായ വിദ്വേഷങ്ങള്‍ തീര്‍ക്കാനോ അല്ല പരാതി കൊടുത്തത്. ജിഎന്‍പിസി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ ഉദ്ദേശിച്ചത്. ഇതിന്റെ പേരിലാണ് അവര്‍ തനിക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്. ഇത് ഒരിക്കലും നടക്കില്ല. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍....
ശ്രീജിത്തിന്റെ ശ്രമം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് ജിഎന്‍പിസി പറയുന്നു. ഇതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ഇതേ നിലപാടാണ്. രാഷ്ട്രീയമോ മതമോ കടന്നുവരാത്ത ചര്‍ച്ചകളുള്ള ഗ്രൂപ്പാണ് ജിഎന്‍പിസിയെന്നാണ് ഇവരുടെ അവകാശവാദം. തങ്ങള്‍ക്കെതിരെ ചാര്‍ത്തിയ വകുപ്പുകള്‍ ശരിക്കും ശ്രീജിത്തിന് നേരെയാണ് ചാര്‍ത്തേണ്ടതെന്നാണ് ഇവരുടെ വാദം. നേരത്തെ മൂന്നു വയസ് തോന്നിക്കുന്ന മകളോടൊപ്പം മദ്യപിക്കാനിരിക്കുന്ന അച്ഛനും മകനുമൊത്ത് മദ്യപിക്കുന്ന അമ്മയുമൊക്കെയുള്ള ഗ്രൂപ്പ് സാമൂഹിക വിപത്താണെന്ന് കാണിച്ചായിരുന്നു ശ്രീജിത്ത് പരാതി നല്‍കിയത്.
വിശാലിനെതിരെ വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി.... ഭീഷണിപ്പെടുത്തുന്നു.... എല്ലാം കഥയും പുറത്തുവിടും
ഗ്ലാസ്സിൽ നുരയും പ്ലേറ്റിൽ കറിയും വേണ്ട; ജിഎൻപിസി അഡ്മിനെതിരെ പുതിയ കേസ്; പണം വാങ്ങി മദ്യം വിറ്റു