'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്
തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടന്ന ലോക്‌സഭാ മണ്ഡലമാണ് തൃശൂരില്‍. എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസും യുഡിഎഫിന്റെ ടിഎന്‍ പ്രതാപപനും എന്‍ഡിഎയുടെ സുരേഷ് ഗോപിയും ചേര്‍ന്നപ്പോള്‍ മത്സരം കൊഴുത്തു. ബിജെപി ഇത്തവണ തൃശൂരില്‍ വിജയം പ്രതീക്ഷിക്കുന്നു പോലുമുണ്ട്.
77.86 ശതമാനമാണ് തൃശൂരില്‍ ഇത്തവണ പോളിംഗ് ഉണ്ടായത്. ശബരിമല വിഷയവും താരപരിവേഷവും മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.എന്നാല്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചുവെന്ന് മകനും നടനുമായ ഗോകുല്‍ സുരേഷ് ആരോപിക്കുന്നു.
സുരേഷ് ഗോപിയുടെ വരവ്
തൃശൂര്‍ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി ഏറെ വൈകിയായിരുന്നു സുരേഷ് ഗോപിയുടെ രംഗപ്രവേശം. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി ആയിരുന്നു ആദ്യം തൃശൂരിലെ സ്ഥാനാര്‍ത്ഥി. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തുഷാര്‍ മണ്ഡലം മാറി. തൃശൂരില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീണു.
സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ ലോബി
പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയ എതിരാളികള്‍ക്കൊപ്പം സുരേഷ് ഗോപി വേഗത്തില്‍ ഓടിയെത്തി. ഭാര്യ രാധിക സുരേഷും മകന്‍ ഗോകുല്‍ സുരേഷും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഗോകുല്‍ പറയുന്നു.
ജയിച്ചാല്‍ വര്‍ഗീയത മാത്രം
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷിന്റെ ആരോപണം. സുരേഷ് ഗോപി ജയിച്ചാല്‍ വര്‍ഗീയത മാത്രമേ ഉണ്ടാകൂ എന്ന് ചിലര്‍ പ്രചാരണം നടത്തി. ചുരുങ്ങിയ സമയം മാത്രമാണ് പ്രചാരണത്തിന് തങ്ങള്‍ക്ക് ലഭിച്ചത്. അച്ഛന് പോകാനാകാത്ത സ്ഥലങ്ങളില്‍ അമ്മയും താനും കൂടിയാണ് പോയത്.
വേദനിപ്പിക്കുന്ന അനുഭവങ്ങൾ
എന്നാല്‍ അവിടെ നിന്നൊക്കെ വളരെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് ഉണ്ടായിട്ടുളളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് വെച്ച് മറ്റ് കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് ഗോകുല്‍ സുരേഷ് ആരോപിച്ചു. അവര്‍ ജനങ്ങളെ വളരെ അധികം തെറ്റിദ്ധരിപ്പിച്ച് വെച്ചിരുന്നു.
മെക്കയില്‍ പോകുന്നത് പോലെ
തോല്‍ക്കുമെന്ന് അവര്‍ക്കുളള ഭയമായിരുന്നു കാരണം. സുരേഷ് ഗോപി ജയിച്ചാല്‍ മറ്റ് മതങ്ങളില്‍ ഉളളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കും എന്നൊക്കെ പറഞ്ഞ് പരത്തിയെന്നും ഗോകുല്‍ സുരേഷ് ആരോപിക്കുന്നു. സുരേഷ് ഗോപിയെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലുളള പുണ്യപ്രവര്‍ത്തിയാണ് എന്ന് വരെ പറഞ്ഞവരുണ്ട്.
കടുത്ത വിഷമം
അത്തരത്തിലുളള ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ കടുത്ത വിഷമം ഉണ്ടെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. സുരേഷ് ഗോപിക്ക് നേരെയുളള നികുതി വെട്ടിപ്പ് ആരോപണത്തോടും ഗോകുല്‍ പ്രതികരിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് പോലുളള വിഷയങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്.
കൊലപാതക കുറ്റത്തിന് തുല്യമാണോ
തങ്ങളുടെ പക്കലുളള വണ്ടികളില്‍ രണ്ടെണ്ണം മാത്രമാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് എന്ന് ഗോകുല്‍ സുരേഷ് പറഞ്ഞു. മറ്റുളളവയുടെ രജിസ്‌ട്രേഷന്‍ കേരളത്തില്‍ തന്നെയാണ്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊലപാതക കുറ്റത്തിന് തുല്യമാണ് എന്ന് നിയമമൊന്നും ഇല്ലല്ലോ എന്നും ഗോകുല്‍ സുരേഷ് ചോദിക്കുന്നു.
ഒരു തീവ്രവാദക്കുറ്റം പോലെ
അത് ഒരു തീവ്രവാദക്കുറ്റം പോലെയാണ് പല മാധ്യമങ്ങളും ആഘോഷിച്ചത് എന്നും സുരേഷ് ഗോപിയുടെ മകന്‍ കുറ്റപ്പെടുത്തി. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ ബിജു മേനോന് എതിരെ നടന്ന സൈബര്‍ ആക്രമണം കാശിറക്കി കളിച്ച കളിയാണ് എന്നും ഗോകുല്‍ ആരോപിച്ചു.
ഭൂരിപക്ഷവും വ്യാജം
ബിജു മേനോന് നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണം നടത്തിയ പ്രൊഫൈലുകള്‍ പരിശോധിച്ചപ്പോഴാണ് അവയില്‍ ഭൂരിപക്ഷവും വ്യാജമാണെന്ന് മനസ്സിലായത്. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് കടമായാണെന്ന് തോന്നിയത് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്നും ഗോകുല്‍ പറഞ്ഞു. സുരേഷ് ഗോപി ജയിക്കുന്നത് തൃശൂരിന്റെ ഭാഗ്യമായിരിക്കും എന്നായിരുന്നു ബിജു മേനോന്റെ പരാമർശം.
മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി
ബിജു മേനോന് എതിരെയുളള കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു പോസ്റ്റ്.. അതിങ്ങനെയാണ്: 'ഇങ്ങനെ ഒരേപോലത്തെ കമെന്റുകൾ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവർ മനസിലാക്കിയാൽ മതി. ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ'!
ഫേസ്ബുക്ക് പോസ്റ്റ്
ഗോകുൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ