സ്വർണം ഇതിലും ലാഭത്തിൽ കിട്ടില്ല, 35,000ത്തിനും ഒരു പവൻ, പണിക്കൂലിയിൽ 25 ശതമാനം കിഴിവ്, ഓഫറുകൾ വേറേയും
കേരളത്തിൽ സ്വർണവില റെക്കോഡ് ഉയരം തൊട്ടിരിക്കുകയാണ്. 22 കാരറ്റ് ഒരു ഗ്രമാനിന് വില 10,605 രൂപയിലെത്തി, പവൻ വില 84,840 രൂപയായി. രാജ്യാന്തര സ്വർണവില നിലവിൽ 3874 ഡോളറിലാണ്. ഈ നില തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ വില 4000 ഡോളർ തൊടുമെന്നാണ് വിദഗ്ധർ പറയുന്നത്.അതായത് 4000 തൊട്ടാൽ കേരളത്തിൽ പവന് വില 90,000 ത്തിലെത്തും. അതായത് ജി എസ് ടി യും പണിക്കൂലിയുമെല്ലാം ചേർത്ത് നൽകുമ്പോൾ ഒരു പവൻ വാങ്ങാൻ ഒരു ലക്ഷം രൂപ വരെയാകുമെന്ന് സാരം.
അതേസമയം വില കുതിച്ചതോടെ ജ്വല്ലറികളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അത്യാവശ്യക്കാർ മാത്രമാണ് കടകളിലെത്തുന്നത്. ഇനി വാങ്ങിയാൽ തന്നെ കുറഞ്ഞ മൂല്യമുള്ള സ്വർണമാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. കൂടുതൽ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ഭയന്ന് സ്വർണ നാണയത്തിലേക്കും സ്വർണക്കട്ടിയിലേക്കും തിരിയുന്നവരുടെ എണ്ണത്തിലും യാതൊരു കുറവുമില്ല.

അതിനിടെ ഇത്തരത്തിൽ ആഭരണപ്രേമികൾ മടി കാണിച്ച് തുടങ്ങിയതോടെ ഉയർന്ന സ്വർണവില ഉത്സവ-വിവാഹ സീസണിനെ ബാധിക്കാതിരിക്കാൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ആഭരണ നിർമ്മാതാക്കൾ. റെക്കോർഡ് വിലയിലേക്ക് സ്വർണം കുതിക്കുമ്പോഴും ഡിമാൻഡ് വർദ്ധിപ്പിക്കാനും വിൽപ്പന മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
പ്രധാനമായും പണിക്കൂലിയിലാണ് കിഴിവുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അടിസ്ഥാന പണിക്കൂലി അഞ്ച് ശതമാനമാണ്. മികച്ച ഡിസൈനുള്ള ആഭരണങ്ങൾക്ക് ഇതിൽ കൂടുതൽ നൽകേണ്ടി വരും. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾക്ക് 35 ശതമാനം വരെ പണിക്കൂലി ഈടാക്കുന്നുണ്ട്. ഇതോടെ ആളുകളെ ആകർഷിക്കാൻ ചില ജ്വല്ലറികൾ 15 ശതമാനം വരെ പണിക്കൂലിയിൽ ഇളവ് നൽകുന്നുമ്ട്.
ഇതുകൂടാതെ പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഉയർന്ന നിരക്ക്, വില കുറഞ്ഞ 9 കാരറ്റ്, 14 കാരറ്റ് സ്വർണാഭരണങ്ങളുടെ പുതിയ ശേഖരം എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനും ജ്വല്ലറികൾ ശ്രമിക്കുന്നുണ്ട്.
'ഈ വർഷം സ്വർണവിലയിലെ വർദ്ധനവ് അഭൂതപൂർവമാണ്. 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു. ഈ സാഹചര്യത്തിലാണ് ജ്വല്ലറികൾ താങ്ങാനാവുന്ന ഓപ്ഷനുകളും മൂല്യവർദ്ധിത സ്കീമുകളും അവതരിപ്പിക്കുന്നത്', ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) ചെയർമാൻ കോളിൻ ഷായെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോർട്ട് ചെയ്തു.
കല്യാൺ ജ്വല്ലേഴ്‌സ്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖർ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കല്യാൺ ജ്വല്ലേഴ്‌സ് ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 15 ശതമാനം വരെയും സ്വർണത്തിന് 10 ശതമാനം വരെയും കിഴിവ് നൽകുന്നുണ്ട്. കൂടാതെ, ബൈബാക്ക് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.ഉത്സവകാലത്ത് സ്വർണം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കമ്പനികൾ പറയുന്നു.
നിശ്ചിത മൂല്യത്തിൽ കൂടുതൽ സ്വർണം വാങ്ങുന്നവർക്ക് സൗജന്യ സ്വർണനാണയങ്ങളും പഴയ സ്വർണ്ണം ഉയർന്ന നിരക്കിൽ മാറ്റിയെടുക്കാനുള്ള പദ്ധതികളും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. ഈ പ്രമോഷനുകളിലൂടെ, പ്രത്യേകിച്ച് വിവാഹ ആഭരണ ശേഖരങ്ങൾക്ക് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.
ചെറുകിട ജ്വല്ലറികളും ഈ പ്രവണത പിന്തുടരുന്നുണ്ട്. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ കടകൾ പണിക്കൂലിയിൽ 20-25 ശതമാനം കിഴിവ് നൽകുകയും 22 കാരറ്റിനേക്കാൾ 30-40 ശതമാനം വില കുറഞ്ഞ 9, 14 കാരറ്റ് ആഭരണങ്ങൾ കൂടുതലായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'പാരമ്പര്യം നിലനിർത്തിക്കൊണ്ട്, ഭാരം കുറഞ്ഞതും ബഡ്ജറ്റിന് ഇണങ്ങിയതുമായ ഓപ്ഷനുകളാണ് ഉപഭോക്താക്കൾ തേടുന്നതെന്നാണ് പ്രാദേശിക ജ്വല്ലറി വ്യാപാരികൾ പറയുന്നത്.
ഉയർന്ന വില കാരണം വിൽപ്പനയുടെ അളവിൽ 10-15 ശതമാനം കുറവ് രേഖപ്പെടുത്തിയെങ്കിലും വലിയ ഓഫററുകൾ മൂല്യവർദ്ധനവിൽ 5 ശതമാനം വർദ്ധനവുണ്ടായതായി ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷൻ (GJF) വ്യക്തമാക്കി. ധൻതേരസ്, ദീപാവലി പോലുള്ള ഉത്സവങ്ങൾ നിർണ്ണായകമാകും, തിരിച്ചുവരവ് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രതികരിച്ചു. കിഴിവുകൾ ഹ്രസ്വകാലത്തേക്ക് സഹായിക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ഡിസൈൻ നവീകരണത്തിലും ഡിജിറ്റൽ വിൽപ്പനയിലും വ്യവസായം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ആഗോള അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യത്തകർച്ചയും കാരണം ഈ മാസം അവസാനത്തോടെ സ്വർണവില 1.1 ലക്ഷം രൂപയിലെത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.












Click it and Unblock the Notifications