'22 കാരറ്റ് സ്വർണം പവന് 80,000 രൂപയ്ക്ക് വാങ്ങാനാകും': എപ്പോൾ? മേരി ജോർജ് പറയുന്നു
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔണ്‍സിന് 6000 ഡോളറിന് മുകളിലെത്തുമായിരുന്നു ഈ വർഷം തുടക്കത്തിൽ വിപണി വിദഗ്ധർ പ്രവചിച്ചത്. പ്രവചനങ്ങൾ ശരിവെച്ച് ജനുവരിയോടെ വില ഔണ്‍സിന് 5589 ഡോളർ എന്ന സർവ്വകാല റെക്കോഡിലെത്തി. ഇനിയൊരു ഇറക്കം പ്രതീക്ഷിക്കേണ്ടെന്ന വിലയിരുത്തുലുകളും ഇതോടെ ശക്തമായി. എന്നാൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ഫെബ്രുവരി അവസാനത്തോടെ സ്വർണം മൂക്കും കുത്തി വീണു. പശ്ചിമേഷ്യൻ സംഘർഷമാണ് മഞ്ഞലോഹത്തിൻ്റെ കുതിപ്പിന് തിരിച്ചടിയായത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതും അതുമൂലം ക്രൂഡ് ഓയിൽ വില ഉയർന്നതും സ്വർണത്തിൻ്റെ പെരുമ കുറച്ചു.
ഈ വർഷത്തെ ഏറ്റവും താഴ്നന്ന നിലയിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ സ്വർണം. ഇനിയും സ്വർണം താഴേക്ക് പോകുമോ അതോ വീണ്ടും കുതിച്ചുയരുമോയെന്നതാണ് എന്നതാണ് ഇനിയുള്ള ചോദ്യം. അതേസമയം സംഘർഷം തുടരുന്നിടത്തോളം വിലയിൽ വലിയ ചാഞ്ചാട്ടത്തിന് തന്നെയാണ് സാധ്യത എന്നാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ പ്രതികരിച്ചത്. മേരി ജോർജിൻ്റെ വാക്കുകളിലേക്ക്

'റഷ്യ-യുക്രൈൻ യുദ്ധ സമയത്തും അതിനുശേഷവും സ്വർണത്തിനുണ്ടായ വില വർധനവ് നമ്മൾ കണ്ടതാണ്. യുദ്ധം തുടങ്ങുന്ന സമയത്ത് പവന് ഏകദേശം 60,000 രൂപയായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം സ്വർണം കുതിച്ചുകയറി,
1.33 ലക്ഷത്തിന് മുകളിലേക്ക് വില ഉയർന്നു. ആഗോള അശാന്തിയാണ് വില ഉയരാൻ കാരണമായത്. അശാന്തി ഒഴിവാകുന്നു ,വെടിനിർത്തൽ സാധ്യമാകുന്നു എന്ന ഘട്ടമാകുമ്പോൾ പെട്ടെന്ന് വീണ്ടും അശാന്തി സൃഷ്ടിക്കുകയാണ്. ഒന്നുകിൽ ഇസ്രായേൽ ആക്രമണം നടത്തും, അല്ലെങ്കിൽ യുഎസ്, അങ്ങനെ എന്തെങ്കിലും പ്രശ്നം സൃഷ്ടിച്ചുകൊണ്ടായിരിക്കും.
പശ്ചിമേഷ്യയിലെ സംഘർഷം ഇങ്ങനെ തുടർന്നാൽ ഓണമായാലും സ്വർണത്തിന്റെ വില ഇങ്ങനെ ഏറിയും ഇറങ്ങിയും നിൽക്കും. അതായത് വില ഒരു ലക്ഷത്തിന്റെ ചുറ്റുവട്ടത്തിൽ കിടന്ന് കളിക്കാനായിരിക്കും സാധ്യത. താഴേക്ക് പോരാനുള്ള സാധ്യത ഒട്ടുമില്ല. അതേസമയം യുദ്ധത്തിന് പൂർണവിരാമം ആയാൽ സ്വർണത്തിന്റെ വില ഓണം ആകുമ്പോഴേക്കും 80,000 എന്ന രീതിയിലൊക്കെ താഴേക്ക് വരും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. പക്ഷേ ഈ സംഘർഷം തുടരുന്ന പക്ഷം സ്വർണം താഴേക്ക് ഇറങ്ങാൻ യാതൊരു സാധ്യതയുമില്ല', അവർ വ്യക്തമാക്കി.
ഫെഡ് നിലപാട് നിർണായകമാകും
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് എന്ത് നിലപാടെടുക്കും എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പണപ്പെരുപ്പ ഭീതി ശക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും സ്വർണം താഴേക്ക് വീഴും. ഈ സാഹചര്യത്തിൽ വില 3500 ഡോളറിന് താഴേക്ക് വരെ ഇടിയാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സ്വർണം കിതയ്ക്കുന്നു
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇടിഞ്ഞ് തുടങ്ങിയതോടെ കേരളത്തിലും വില കുറയുകയാണ്. പവന് 1.33 ലക്ഷത്തിലെത്തിയ സ്വർണം നിലവിൽ 1.05 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം ഇനി ഈ വർഷം സ്വർണ വില ഉയർന്നാൽ തന്നെ പവൻ വില 2 ലക്ഷത്തിന് മുകളിലെത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്.


Click it and Unblock the Notifications